കള്ളക്കേസുണ്ടാക്കിയവര്‍ക്ക് ഈ ചരിത്രരേഖ മറുപടി പറയുന്നില്ലേ?


നൌഷാദ് കുനിയില്‍ 

നവോഥാനപാരമ്പര്യത്തിന്‍റെ ആവേശോജ്വലമായ ഒരു കണ്ണിയായിരുന്നു കെ. എന്‍. എം. സംസ്ഥാന പ്രസിഡണ്ടായിരുന്ന മര്‍ഹൂം എ.വി. അബ്ദുറഹ്മാന്‍ ഹാജി. വിനയം കൊണ്ട് ജീവിതത്തിനു അര്‍ഥം പകരുകയും ആദര്‍ശബോധത്തെ അടിയറവെക്കാതെ കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ നിറഞ്ഞുനില്‍ക്കുകയും ചെയ്ത എ. വി., കോഴിക്കോട് മുജാഹിദ് സെന്റര്‍ ബോംബാക്രമണ കേസില്‍ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കേരള നിയമസഭയില്‍ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗം. ഇതേ എ.വി., മുജാഹിദ് സെന്‍റര്‍ ആക്രമിച്ചുവെന്ന് കള്ളക്കേസുണ്ടാക്കിയവര്‍ക്ക് ഈ ചരിത്രരേഖ, എ.വി. യുടെ സ്വതസിദ്ധമായ പുഞ്ചിരിയോടെ മറുപടി പറയുന്നില്ലേ? 
 
"സര്‍, 21-11-1991ന് കോഴിക്കോട് കേരള മുജാഹിദ് സെന്ററില്‍ അര്‍ദ്ധരാത്രി മൂന്നു ബോംബുകള്‍ വെക്കുകയും വെച്ച ആള്‍ ഉദ്ദേശിച്ച മാതിരി ബില്‍ഡിംഗ് ആകമാനം തകര്‍ന്നുപോയിട്ടില്ലെങ്കിലും ബില്‍ഡിങ്ങിനു സാരമായ കേടുപാടുകള്‍ പറ്റുകയും ചെയ്തിരുന്നു. ഒരുപാട് അമൂല്യഗ്രന്ഥങ്ങള്‍ സൂക്ഷിച്ചിട്ടുള്ള ഒരു ഒഫീസാണിത്. ടെലിപ്രിന്റര്‍ മെസ്സേജിനുള്ള യന്ത്രങ്ങള്‍, വിലപ്പെട്ട മൂന്നു ജീവനുകള്‍ എന്നിവ അവിടെയുണ്ടായിരുന്നു. ഫോറീന്‍ കോണ്‍ട്രിബ്യൂഷന്‍ സ്വീകരിച്ചിട്ടുള്ള കണക്കുകള്‍ അടക്കമുള്ള രേഖകളും സ്തുത്യര്‍ഹമായി നടത്തുന്ന ആ സ്ഥാപനത്തില്‍ ഉണ്ടായിരുന്നു. പിറ്റേന്ന് രാവിലെത്തന്നെ പോലീസ് ഉദ്യോഗസ്ഥന്മാരും, സ്ഥലത്തെ എം. എല്‍. എ മാരും, എം.പി. മാരും, മന്ത്രിമാരും പലരും അവിടെവന്നു അന്വേഷിക്കുകയും, ഡല്‍ഹിയില്‍ നിന്ന് വെടിമരുന്നു പരിശോധനാ വിദഗ്ദര്‍ വന്നു പരിശോധിക്കുകയുമൊക്കെ ചെയ്തു. ചില ആളുകളെ സംശയമുണ്ടെന്നുള്ള നിലയില്‍ ഇതിന്റെ ഭാരവാഹികള്‍ പോലീസുകാരെ കാര്യം പറഞ്ഞറിയിച്ചിരുന്നു. ഇവരെയൊക്കെ വിളിക്കുന്നതും, വിടുന്നതും കണ്ടു എന്നുള്ളതല്ലാതെ, ഒരു പരിഹാരവും ഇതുവരെയും, ഇതുസംബന്ധിച്ച് ഉണ്ടായിട്ടില്ല. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഈ സംഘടനയെ സംബന്ധിച്ച് വേണ്ടത്ത മനസ്സിലാക്കിയോ എന്ന് ഞാന്‍ സംശയിക്കുകയാണ്. ഈ സംഘടന മര്‍ഹൂം സീതി സാഹിബും, അബ്ദുറഹ്മാന്‍ സാഹിബും, മൊയ്തു മൌലവിയുമെല്ലാം നേതൃത്വം കൊടുത്തിട്ടുള്ള ഒരു മഹത്തായ സംഘടനയാണ്. ആയിരത്തോളം ശാഖകളും, സ്വന്തമായി യൂണിവേഴ്സിറ്റിയും, ഒരുപാട് വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്നുണ്ട്. അതില്‍ പലതിലും അങ്ങ് സംബന്ധിക്കുകയും, പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങിനെയെല്ലാമുള്ള, കേരളത്തിലെ ഒരു നല്ല ശതമാനം മുസ്ലിംകളെ പ്രതിനിധീകരിക്കുകയും, മറ്റു നിലയ്ക്കും മതരംഗത്ത് പ്രവര്‍ത്തിച്ച് ബഹുമതി പിടിച്ചുപറ്റുകയും ചെയ്തിട്ടുള്ള ഈ മഹത്തായ സെന്ററിനു നേരെ ഒരു ബോംബാക്രമണം ഉണ്ടായിട്ട് ഇതുവരെയും പ്രതികളെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഞങ്ങളെയെല്ലാം വളരെയധികം ദു:ഖിപ്പിച്ചിരിക്കുകയാണ്. ഒരു വലിയ സ്ഥാപനം, പലരീതിയില്‍ ബഹുമതി പിടിച്ചുപറ്റിയ സ്ഥാപനം, വിദേശങ്ങളിലൊക്കെ സ്തുത്യര്‍ഹമായ പേര് സമ്പാദിച്ചിട്ടുള്ള ഒരു സ്ഥാപനം, അതിന്റെ കേന്ദ്ര ഓഫീസിനാണ് ഇത് സംഭവിച്ചിട്ടുള്ളത്. അങ്ങ് മുഖ്യമന്ത്രിയായിരിക്കെ, നാലുമാസത്തോളമായിട്ടും ഇതിനു ഒരു തുമ്പുണ്ടായില്ല എന്നതില്‍ ഞങ്ങള്‍ക്ക് അഗാധമായ ദു:ഖമുണ്ട്. ഇതിനൊരു പരിഹാരം ഉണ്ടാക്കണമെന്ന് ഞാന്‍ അങ്ങയോട്‌ അപേക്ഷിക്കുകയാണ്.നേരിട്ടും, പാര്‍ട്ടി മുഖേനയുമെല്ലാം, അങ്ങയുടെ ശ്രദ്ധയില്‍ ഈകാര്യം പെടുത്തിയിട്ടുണ്ട്. ഞങ്ങളുടെ അമര്‍ഷം രേഖപ്പെടുത്തുന്നതിന് മലപ്പുറത്തും, കോഴിക്കോട്ടും ഇതിന്റെ അനുയായികളെ മാത്രം അണിനിരത്തിക്കൊണ്ട് പതിനായിരക്കണക്കിനു ആളുകളുടെ പ്രകടനം നടത്തിയിട്ടുണ്ട്. ഇതെല്ലാം ഉണ്ടായിട്ടും പോലീസിന്റെ ഭാഗത്ത്നിന്നും ഒരു നിസ്സംഗത കാണുന്നുവെന്നത് ഞങ്ങളെയെല്ലാം വളരെയധികം ദു:ഖിപ്പിച്ചിരിക്കുകയാണ്. അതുകൊണ്ട് ഇക്കാര്യത്തില്‍ അങ്ങ് കേരള സംസ്ഥാനത്തിരിക്കുമ്പോള്‍ ഞങ്ങളെ ഇങ്ങനെ ദു:ഖിപ്പിക്കരുതെന്ന് മാത്രമേ ഞാന്‍ അപേക്ഷിക്കുന്നുള്ളൂ. കൂടുതലൊന്നും ഞാന്‍ പറയുന്നില്ല. വളരെ വേഗത്തില്‍ പ്രതികളെ പിടികൂടുന്നതിനുള്ള സാഹചര്യം ഉണ്ടാക്കണമെന്ന് ഞാന്‍ വിനീതമായി അപേക്ഷിക്കുന്നു" .

ആദര്‍ശത്തിന്റെ കരുത്തില്‍ രാഷ്ട്രീയത്തെ മെരുക്കിയ എ വി യുടെ ഈ പ്രസംഗത്തിന് ഇസ്ലാഹി ചരിത്രത്തില്‍ ഒരു സാക്ഷിയുടെ റോളുണ്ട്.  പക്ഷെ, ഈ 'സാക്ഷി'യെ പ്രതിയാക്കി കോടതിയില്‍ സാക്ഷിപറഞ്ഞ ആളുകളുടെ റോളിനെകുറിച്ച് ചരിത്രം എന്തായിരിക്കും രേഖപ്പെടുത്തുക?! കോടതി വ്യവഹാരഭാഷയില്‍ കേസുകൊടുക്കുന്നവനെ 'അന്യായക്കാരന്‍' എന്ന് വിളിക്കുന്നത്‌ ഈ 'മുജാഹിദ് നേതാക്കളെ' ദീര്‍ഘ ദര്‍ശനം ചെയ്തിട്ടാവണം!
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews