അല്‍ബാനീപ്രേമം ഇവരെ എങ്ങോട്ടാണ്‌ നയിക്കുന്നത്?

അൽബാനി ശിയാക്കളുടെ മഹ്ദി വാദം പ്രചരിപ്പിക്കുന്നു !!

ലോകാവസാനത്തിന്‌ മുമ്പ്‌ മഹ്‌ദീ ഇമാം വരികയും അദ്ദേഹം ലോകത്ത്‌ നീതി നടപ്പാക്കുകയും ചെയ്യുമെന്ന വിശ്വാസം ശീഅകളാണ്‌ മുസ്‌ലിംലോകത്ത്‌ ആദ്യം പ്രചരിപ്പിച്ചത്‌. ഇപ്രകാരം വരുന്ന മഹ്‌ദിയുടെ പേര്‌ നബിയുടെ നാമമായിരിക്കുമെന്നും അദ്ദേഹം നബികുടുംബത്തില്‍ പെട്ടവനായിരിക്കുമെന്നും അവര്‍ വാദിച്ചു. അതിനുവേണ്ടി ഒട്ടേറെ വ്യാജഹദീസുകള്‍ പ്രചരിപ്പിക്കുകയും ചെയ്‌തു. സയ്യിദ്‌ റശീദ്‌ റിദാ(റ) ഈ ഹദീസുകളെയെല്ലാം പഠനവിധേയമാക്കിയ ശേഷം അവയൊക്കെ ദുര്‍ബലങ്ങളാണെന്ന്‌ വിധിച്ചു. മഹ്‌ദിയുടെ ആഗമനത്തെ സ്വപ്‌നം കാണുന്നവരോട്‌ അദ്ദേഹത്തിന്റെ വ്യക്തമായ അടയാളങ്ങള്‍ ചോദിച്ചാല്‍ അവര്‍ കൈമലര്‍ത്തുന്നത്‌ കാണാവുന്നതാണ്‌. അന്ധവിശ്വാസങ്ങളോട്‌ സന്ധിയില്ലാസമരം നടത്തുന്ന മുജാഹിദ്‌ പ്രസ്ഥാനം ഈ ദൃഢവിശ്വാസത്തെ പൂര്‍ണമായും തള്ളിക്കളയുന്നു. അല്‍മനാര്‍ മാസികയില്‍ എഴുതുന്നു: “അവസാനകാലം ഒരു മഹ്‌ദി വരും, അയാള്‍ ഫാത്വിമിയായിരിക്കും. അയാള്‍ ഇസ്‌ലാമിനെ പുനസ്ഥാപിക്കും, നീതിനിഷ്‌ഠവും ദൈവികവുമായ ഭരണം നടത്തും എന്നെല്ലാമുള്ള ഫാത്വിമികള്‍ പരത്തിയ ധാരണയെ പറ്റിയുള്ള അടിസ്ഥാനരേഖകള്‍ അതീവ ദുര്‍ബലങ്ങളാണ്‌.” (പുസ്‌തകം 41, ലക്കം 2)

ശൈഖ്‌ നാസ്വിറുദ്ദീന്‍ അല്‍ബാനിയുടെ സമീപനം ഇതിനു വിരുദ്ധമാണ്‌. അദ്ദേഹം മഹ്‌ദിയുടെ ആഗമനത്തെക്കുറിച്ച്‌ സുവിശേഷമറിയിച്ചിരുന്നു. തന്റെ സില്‍സിലത്തുല്‍ അഹാദീസിസ്സ്വഹീഹയിലും ബലഹീനമായവയുടെ പരമ്പരയിലും അദ്ദേഹം മഹ്‌ദിയുടെ ആഗമനത്തെക്കുറിച്ചുള്ള നിവേദനങ്ങള്‍ ഉദ്ധരിച്ചിട്ടുണ്ട്‌. യഥാര്‍ഥത്തില്‍ ഏതെങ്കിലും തരത്തിലുള്ള ബലഹീനതകളില്ലാത്ത ഒരു നിവേദനവും ഈ വിഷയത്തിലില്ല. ശൈഖ്‌ റശീദ്‌ റിദാ തന്റെ ഖുര്‍ആന്‍ വിവരണത്തില്‍ മഹ്‌ദിയെക്കുറിച്ച്‌ വന്ന മുഴുവന്‍ നിവേദനങ്ങളെയും വിശകലനം ചെയ്യുകയും അവയിലുള്ള ബലഹീനത ചൂണ്ടിക്കാണിക്കുകയും ചെയ്‌തിട്ടുണ്ട്‌. ശൈഖ്‌ നാസ്വിറുദ്ദീന്‍ അല്‍ബാനി അവയില്‍ ചിലതിനെ ബാലിശമായ ന്യായീകരണങ്ങളിലൂടെ പ്രബലങ്ങളാക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ സില്‍സിലത്തുല്‍ അഹാദീസുസ്സ്വഹീഹയിലെ 2293-ാം നമ്പര്‍ ഹദീസ്‌ ഒരു ഉദാഹരണമാണ്‌: “നമ്മുടെ കൂട്ടത്തില്‍ ഒരാളുണ്ട്‌. അയാളുടെ പിന്നില്‍ മര്‍യമിന്റെ മകന്‍ ഈസ നമസ്‌കരിക്കുന്നതാണ്‌.” (5:371) ബലഹീനമായ ഈ നിവേദനം അല്‍ബാനി സ്വഹീഹ്‌ എന്ന്‌ വിധിക്കുന്നു. അതിന്‌ അദ്ദേഹം നല്‌കുന്ന കാരണം നോക്കുക:

“സുയൂത്വി തന്റെ അല്‍ജാമിഅ്‌ എന്ന ഗ്രന്ഥത്തില്‍ അബൂനഈമിലേക്ക്‌ ഈ നിവേദനത്തെ ചേര്‍ത്തിപ്പറഞ്ഞിട്ടുണ്ട്‌. കിതാബുല്‍ മഹ്‌ദി എന്ന കൃതിയില്‍ അദ്ദേഹം അബൂസഈദില്‍ നിന്ന്‌ ഇതിനെ ഉദ്ധരിച്ചതായി പറയുന്നു. ഈ ഹദീസിനെക്കുറിച്ച്‌ അല്‍മനാവി `ദുര്‍ബലം (ദ്വഈഫ്‌) എന്ന്‌ പറഞ്ഞിട്ടുണ്ട്‌. ഈ ഹദീസിന്റെ സനദ്‌ കാണാന്‍ എനിക്ക്‌ സാധിച്ചിട്ടില്ല. എങ്കിലും ഈ ഹദീസ്‌ എന്റെയടുക്കല്‍ സ്വഹീഹാണ്‌. കാരണം ഇത്‌ മറ്റു ഹദീസുകളില്‍ ശകലങ്ങളായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. (സില്‍സിലത്തുല്‍ അഹാദീസിസ്സ്വഹീഹ 5:371)
നോക്കൂ, സനദ്‌ കാണുക പോലും ചെയ്യാതെ ശൈഖ്‌ അല്‍ബാനി ഹദീസ്‌ പ്രബലമാണെന്ന്‌ വിധിക്കുന്നു! സനദ്‌ പരിശോധിച്ച ശേഷം അത്‌ ബലഹീനമാണെന്ന്‌ എഴുതിയ പ്രമുഖനായ ഹദീസ്‌ പണ്ഡിതന്റെ വാക്ക്‌ അദ്ദേഹം നിരാകരിക്കുകയും ചെയ്യുന്നു!

 മഹ്‌ദിയെക്കുറിച്ചുള്ള ഹദീസുകളെല്ലാം ഇപ്രകാരം ദുര്‍ബലങ്ങളാണ്‌. അതിനാല്‍ നാം അവയെ തള്ളിക്കളയുന്നു. എന്നാല്‍ വിഘടിതരുടെ അഭിനവ മുജ്‌തഹിദ്‌ ഉറക്കവുമൊഴിച്ച്‌ മഹ്‌ദിയുടെ വരവും പ്രതീക്ഷിച്ച്‌ കാത്തിരിക്കുന്നു. അതിനിടെ `മഹ്‌ദി വരില്ലെന്ന്‌’ അദ്ദേഹത്തോട്‌ പറയുന്ന കേരള സലഫികളെയും റശീദ്‌ റിദായെയും മറ്റുമെല്ലാം അദ്ദേഹം അധിക്ഷേപിക്കുന്നു.

“യഥാര്‍ഥത്തില്‍ മഹ്‌ദിയുടെ ആഗമനത്തെക്കുറിച്ചുള്ള ഹദീസുകള്‍ മുഴുവനും വ്യാജമാണെന്ന റശീദ്‌ റിദയുടെ സൂക്ഷ്‌മതയില്ലാത്ത അഭിപ്രായങ്ങളെ തെളിവുനോക്കാതെ പിന്തുടര്‍ന്നതാണ്‌ ഇക്കാര്യത്തില്‍ കേരള സലഫികള്‍ക്കു പറ്റിയ അബദ്ധം. ജമാഅത്തുകാര്‍ വിവര്‍ത്തനം ചെയ്‌ത്‌ പ്രസിദ്ധീകരിച്ച മഹ്‌ദി എന്ന മിഥ്യ എന്ന കൃതിയും നമ്മുടെ ആളുകളെ സ്വാധീനിച്ചു. എന്നാല്‍ മഹ്‌ദിയുടെ ആഗമനത്തെക്കുറിച്ചുള്ള ഹദീസുകള്‍ പ്രബലവും സ്വീകാര്യവുമാണെന്ന്‌ ലോകപ്രസിദ്ധ മുഹദ്ദിസായ നാസ്വിറുദ്ദീന്‍ അല്‍ബാനിയും ഗള്‍ഫിലെ ദാറുല്‍ഇഫ്‌ത്വായും വ്യക്തമാക്കിയിട്ടുണ്ട്‌.” (കെ കെ സകരിയ്യ സ്വലാഹി, ഗള്‍ഫ്‌സലഫിസവും കേരളത്തിലെ ഇസ്‌ലാഹീപ്രസ്ഥാനവും, പേജ്‌ 92,93)

നോക്കൂ, നാസ്വിറുദ്ദീന്‍ അല്‍ബാനിയുടെ അബദ്ധവീക്ഷണങ്ങളെ അനുകരിക്കാന്‍ വേണ്ടി മുജാഹിദ്‌ പ്രസ്ഥാനത്തെ തന്നെ തള്ളിക്കളയുന്നു. മുജാഹിദുകളെല്ലാം റശീദ്‌ രിദായെ തെളിവ്‌ നോക്കാതെ പിന്തുടരുന്നവര്‍ (മുഖല്ലിദുകള്‍) ആണെന്ന്‌ വാദിക്കുന്നു. മാത്രമല്ല, മുജാഹിദുകള്‍ തങ്ങളുടെ വിശ്വാസകാര്യങ്ങളില്‍ പോലും ജമാഅത്തുകാരുടെ കൃതികളെ അനുഗമിക്കുന്നവരാണെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു.

അല്‍ബാനീപ്രേമം ഇവരെ എങ്ങോട്ടാണ്‌ നയിക്കുന്നത്?

© 🅼︎🅼︎🆅︎єиgαяα

മലയാള ഖുത്വ്‌ബ, ഖുര്‍ആന്‍ പരിഭാഷ ഇന്നും തുടരുന്ന വിരോധത്തിനു പിന്നില്‍

ഭാഷ മനുഷ്യന്‌ അല്ലാഹു നല്‍കിയ പ്രത്യേകതയും വലിയ അനുഗ്രഹവുമാണ്‌. ജന്തുക്കള്‍ ആശയവിനിമയം നടത്തുന്നത്‌ അവയ്‌ക്ക്‌ അല്ലാഹു നല്‍കിയ ജന്മബോധത്തിന്റെ അടിസ്ഥാനത്തിലാണ്‌. അവയുടെ ആശയവിനിമയോപാധി കാലപ്പകര്‍ച്ചയ്‌ക്ക്‌ വിധേയമാകാതെ, മാറ്റങ്ങളേതുമില്ലാതെ തുടരുകയാണ്‌. മനുഷ്യന്‍ അങ്ങനെയല്ല. മനുഷ്യന്‍ പുതിയ പുതിയ ആശയങ്ങള്‍ ആവിഷ്‌കരിച്ച്‌ മറ്റുള്ളവരിലേക്ക്‌ സംവേദനം ചെയ്യുന്നു. ഇതിനുപയോഗിക്കുന്ന മാധ്യമം ഭാഷയാണ്‌. ഭാഷാബോധം ജന്മസിദ്ധമാണെങ്കിലും അതില്‍ നിരന്തരം മാറ്റങ്ങളും പഠനഗവേഷണങ്ങളും പുരോഗതികളും ഉണ്ടാകുന്നു. ഭാഷകള്‍ പുതുതായി ജനിക്കുന്നു. ചില ഭാഷകള്‍ മരിക്കുന്നു. ചിലത്‌ പരിവര്‍ത്തനവിധേയമാകുന്നു. ചിലതെങ്കിലും മാറ്റമില്ലാതെ തുടരുന്നു. `ഭാഷ'യെ സംബന്ധിച്ച പഠനങ്ങളും ഗവേഷണങ്ങളും (ലിംഗ്വിസ്റ്റിക്‌സ്‌) ഇന്ന്‌ ഒരു ശാസ്‌ത്രശാഖയായി വികസിച്ചിരിക്കുന്നു. ലോകത്ത്‌ മൂവ്വായിരത്തിലേറെ ഭാഷകള്‍ ഉണ്ടത്രേ. ഭാഷാഭേദങ്ങള്‍ വേറെയും. ഇത്രയേറെ ഭാഷകള്‍ ഉണ്ടായിട്ടും മനുഷ്യന്‍ പുരോഗതിപ്പെടുന്നു. ഇത്‌ ദൈവികദൃഷ്‌ടാന്തമല്ലാതെ മറ്റെന്താണ്‌? ഭാഷകളുടെയും നമ്മുടെയും സ്രഷ്‌ടാവായ അല്ലാഹു പറയുന്നു: ``ആകാശഭൂമികളുടെ സൃഷ്‌ടിയും നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വ്യത്യാസവും അവന്റെ ദൃഷ്‌ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക്‌ ദൃഷ്‌ടാന്തങ്ങളുണ്ട്‌'' (30:22). ഒരു ഭാഷയില്‍ അവതരിപ്പിക്കപ്പെട്ട ആശയം ഇതര ഭാഷക്കാര്‍ക്ക്‌ മനസ്സിലാകത്തക്കവണ്ണം ഭാഷാന്തരണം നടത്തുക എന്നത്‌ ഭാഷാവൈവിധ്യത്തിന്റെ അനിവാര്യതകളിലൊന്നാണ്‌. വിവിധ ഭാഷക്കാരെ കൂട്ടിയിണക്കുന്ന കണ്ണിയാണ്‌ ഭാഷാന്തരണം (ട്രാന്‍സ്‌ലേഷന്‍). ഐക്യരാഷ്‌ട്രസഭയിലെ ആശയവിനിമയം മുതല്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ ചോദിച്ചു മനസ്സിലാക്കുന്ന സാധാരണക്കാരന്‍ വരെ ഭാഷാന്തരണത്തിന്റെ കണ്ണികളാണ്‌. `നാനാത്വത്തില്‍ ഏകത്വം' കാണുന്ന ഇന്ത്യയുടെ പരമോന്നത നിയമനിര്‍മാണ സഭ (പാര്‍ലമെന്റ്‌) ഭാഷാവൈവിധ്യത്തിന്റെയും ഭാഷാന്തരണത്തിന്റെയും മികച്ച ഉദാഹരണമാണ്‌.

 ദൈവികമതമെന്ന നിലയില്‍ ഇസ്‌ലാമിനും അതംഗീകരിച്ച മുസ്‌ലിംസമൂഹത്തിനും ഭാഷയും ഭാഷാന്തരണവും പ്രത്യേകം ശ്രദ്ധാര്‍ഹമായ വിഷയങ്ങളാണ്‌. ഇസ്‌ലാം ലോകത്തിന്റെ മതമാണ്‌; മനുഷ്യര്‍ക്കുള്ളതാണ്‌. ലോകത്ത്‌ വിവിധ ഭാഷകള്‍ സംസാരിക്കുന്നവരുണ്ട്‌. വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടത്‌ അറബി ഭാഷയിലാണ്‌. അന്ത്യപ്രവാചകന്റെ ഭാഷ അറബിയായിരുന്നു. പ്രവാചക ചര്യ അറബിയില്‍ രേഖപ്പെട്ടു കിടക്കുന്നു. ഇസ്‌ലാം അറബികള്‍ക്ക്‌ മാത്രമുള്ളതല്ല. എങ്കില്‍ ഇതര സമൂഹങ്ങളിലേക്ക്‌ ഇസ്‌ലാം എത്തിച്ചേരാന്‍ എന്താണ്‌ വഴി? ഒന്നുകില്‍ അറബിഭാഷ പഠിച്ച്‌ അനറബികള്‍ ഇസ്‌ലാം മനസ്സിലാക്കുക. അല്ലെങ്കില്‍ ഇസ്‌ലാമികാശയങ്ങള്‍ ഇതര ഭാഷകളിലേക്ക്‌ പരിഭാഷപ്പെടുത്തി ഇക്കാര്യം സാധിക്കുക. ഇത്‌ രണ്ടും ചരിത്രത്തില്‍ നടന്നുവരുന്ന കാര്യങ്ങളാണ്‌. പ്രവാചക വിയോഗ ശേഷം ഇസ്‌ലാം പ്രചരിച്ച പല നാടുകളിലും അറബിഭാഷയും പ്രചരിച്ചു. ചിലേടങ്ങളില്‍ പ്രാദേശിക ഭാഷയെ അറബി ആദേശം ചെയ്‌തു. ചില അറബി ഭാഷാഭേദങ്ങള്‍ ഖുര്‍ആനിന്റെ ആഗമനത്തോടെ ക്ലാസിക്‌ ഭാഷയ്‌ക്ക്‌ വഴിമാറിക്കൊടുത്തു. എന്നാല്‍ വിദൂരദിക്കുകളിലെ, പ്രത്യേകിച്ചും സെമിറ്റിക്‌ ഭാഷാ കുടുംബത്തില്‍ പെടാത്ത, ഭാഷകളിലേക്ക്‌ ഇസ്‌ലാമികാശയങ്ങള്‍ ഭാഷാന്തരണം നടത്തേണ്ടിവന്നു. ഇന്നും ഈ പ്രക്രിയ അഭംഗുരം തുടരുന്നു. വിശുദ്ധ ഖുര്‍ആനും നബിചര്യയും പ്രവാചകന്മാരുടെ ചരിത്രവുമെല്ലാം ലോകത്ത്‌ പ്രചരിച്ചതിങ്ങനെയാണ്‌. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനമാണ്‌. അത്‌ ഭാഷാന്തരണം നടത്താന്‍ പാടുണ്ടോ? ഖുര്‍ആന്‍ പരിഭാഷ ഖുര്‍ആനാകുമോ? ഇത്യാദി സംശയങ്ങളും ആശങ്കകളും എക്കാലത്തും ഉണ്ടായിട്ടുണ്ട്‌.

ബിദ്‌അത്ത്‌ - ഉത്‌ഭവവും വ്യാപനവും

ശൈശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ പറയുന്നു: വിജ്ഞാനങ്ങളും ഇബാദത്തുകളുമായി ബന്ധപ്പെട്ട അധിക ബിദ്‌അത്തുകളും ഖുലഫാഉര്‍റാശിദുകളുടെ അവസാനകാലത്താണ്‌ സമുദായത്തില്‍ പ്രത്യക്ഷപ്പെട്ടത്‌. അതിനെപ്പറ്റി റസൂല്‍(സ) നേരത്തെ പ്രവചിച്ചിട്ടുണ്ട്‌: ``എനിക്കു ശേഷം ജീവിക്കുന്നവര്‍ക്ക്‌ ധാരാളം അഭിപ്രായ വ്യത്യാസം കാണാം. അപ്പോള്‍ നിങ്ങള്‍ എന്റെയും ഖുലഫാഉര്‍റാശിദിന്റെയും സുന്നത്ത്‌ സ്വീകരിക്കുക.'' ആദ്യമായി പ്രത്യക്ഷപ്പെട്ട ബിദ്‌അത്ത്‌ ഖദ്‌രിയ്യ, മുര്‍ജിഅ, ശീഅ, ഖവാരിജ്‌ എന്നീ വിഭാഗങ്ങളുടെ ബിദ്‌അത്താണ്‌. ഈ ബിദ്‌അത്തുകള്‍ രണ്ടാം നൂറ്റാണ്ടിലാണ്‌ രംഗത്തുവന്നത്‌, സ്വഹാബിമാര്‍ ജീവിച്ചിരിക്കുമ്പോള്‍. അവര്‍ അതിനെ എതിര്‍ക്കുകയും ചെയ്‌തു. പിന്നെയാണ്‌ മുഅ്‌തസിലുകളുടെ ബിദ്‌അത്ത്‌ പ്രത്യക്ഷപ്പെട്ടത്‌. മുസ്‌ലിംകള്‍ക്കിടയില്‍ ധാരാളം കുഴപ്പങ്ങള്‍ ഉണ്ടായി. അഭിപ്രായവ്യത്യാസങ്ങളും ബിദ്‌അത്തുകളും തന്നിഷ്‌ടങ്ങളോടുള്ള താല്‌പര്യങ്ങളും ഉടലെടുത്തു. സ്വൂഫിസവും ഖബ്‌റുകള്‍ കെട്ടിപൊക്കലും വിശിഷ്‌ട നൂറ്റാണ്ടുകള്‍ക്കു ശേഷം നിലവില്‍വന്നു. പല മുസ്‌ലിംനാടുകളിലും ബിദ്‌അത്ത്‌ ഉണ്ടായിട്ടുണ്ട്‌.

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ പറയുന്നു: നബി(സ)യുടെ സ്വഹാബിമാര്‍ താമസിച്ചിരുന്നതും ഇല്‍മും ഈമാനും പുറത്തേക്ക്‌ പ്രവഹിച്ചിരുന്നതുമായ പട്ടണങ്ങള്‍ അഞ്ചെണ്ണമായിരുന്നു. മക്ക, മദീന, ബസ്വറ, കൂഫ, ശാം. അവയില്‍ നിന്നാണ്‌ ഖുര്‍ആനും ഹദീസും ഫിഖ്‌ഹും ഇബാദത്തും അവയോടനുബന്ധിച്ച ഇസ്‌ലാമിന്റെ കാര്യങ്ങളും പുറത്തുവന്നത്‌. മദീന ഒഴികെയുള്ള ഈ പട്ടണങ്ങളില്‍ നിന്നാണ്‌ മൗലിക ബിദ്‌അത്തുകള്‍ പ്രവഹിച്ചത്‌. കൂഫയിലാണ്‌ ശീഅയും മുര്‍ജിഅയും ഉടലെടുത്ത്‌ മറ്റു നാടുകളില്‍ പ്രചരിച്ചത്‌. ഖദരിയ്യയും മുഅ്‌തസിലയും ദുഷിച്ച ആചാരസമ്പ്രദായങ്ങളും ബസ്വറയില്‍ മുളച്ച്‌ മറ്റു നാടുകളിലേക്ക്‌ പ്രചരിച്ചവയാണ്‌. ഖദരിയ്യയുടെ കേന്ദ്രം ശാം ആണ്‌. ഏറ്റവും ദുഷിച്ച ബിദ്‌അത്തായ ജഹ്‌മിയ്യ ഖുറാസാനിലാണ്‌ ജന്മമെടുത്തത്‌. ഉസ്‌മാന്‍(റ) വധിക്കപ്പെട്ടപ്പോള്‍ ഹറൂറിയ്യ ബിദ്‌അത്ത്‌ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ മദീന ഇതില്‍ നിന്നെല്ലാം സുരക്ഷിതമായിരുന്നു- ബിദ്‌അത്ത്‌ ഉള്ളില്‍ ഒളിച്ചുവെക്കുന്ന ചിലര്‍ അവിടെ ഉണ്ടായിരുന്നുവെങ്കിലും. അതായത്‌ അവിടെ ഖദ്‌രിയ്യ വിഭാഗക്കാരായ ചിലര്‍ ഉണ്ടായിരുന്നുവെങ്കിലും അവരെ തലപൊക്കാന്‍ അനുവദിച്ചിരുന്നില്ല. എന്നാല്‍ കൂഫയിലെയും ബസ്വറയിലെയും ശാമിലെയും സ്ഥിതി അതായിരുന്നില്ല. ദജ്ജാല്‍ മദീനയില്‍ പ്രവേശിക്കുകയില്ല എന്ന്‌ നബി(സ) വ്യക്തമായി പറഞ്ഞിട്ടുണ്ട്‌. നാലാം നൂറ്റാണ്ടുകാരനായ മാലികിന്റെ അനുയായികളുടെ കാലം വരെയും അവിടെ ഇല്‍മും ഈമാനും രംഗത്തുണ്ടായിരുന്നു.

പ്രവാചക തിരുശേഷിപ്പുകളും ബര്‍കത്തെടുക്കലും

നിരവധി ആള്‍ദൈവങ്ങളും വ്യാജസിദ്ധന്മാരും കള്ളപുരോഹിതന്മാരും വിലസുന്ന ഈ നാട്ടില്‍ പുതിയൊരു മുടി ദൈവത്തെക്കൂടി പ്രതിഷ്‌ഠിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ കാന്തപുരവും കൂട്ടരും. എന്നാല്‍ ഇ കെ സുന്നികളടക്കം പലരും വാദിക്കുന്നത്‌, കാന്തപുരത്തിന്റെ കൈവശമുള്ളത്‌ നബി(സ)യുടെ മുടിയല്ല, ആണെന്ന്‌ വാദമുണ്ടെങ്കില്‍ സ്വഹീഹായ പരമ്പരകള്‍ കൊണ്ട്‌ തെളിയിക്കണം എന്നാണ്‌. അത്‌ തെളിഞ്ഞാല്‍ ഇന്ന്‌ മുടിയുടെ പേരില്‍ കാന്തപുരം കാണിക്കുന്ന അനാചാരങ്ങള്‍ സാധുവാകും. ഇതേ വാദം തന്നെയാണ്‌ ഈ അടുത്ത കാലത്ത്‌ രംഗപ്രവേശം ചെയ്യുകയും മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ലേബലില്‍ കടുത്ത ഖുറാഫാത്തുകള്‍ പ്രചരിപ്പിക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്ന നവയാഥാസ്ഥിതികരുടേതും. അവരുടെ ഈയിടെയിറങ്ങിയ പ്രസിദ്ധീകരണങ്ങള്‍ ഇത്‌ വെളിപ്പെടുത്തുന്നു. എന്നാല്‍ ഈ ലേഖനത്തില്‍ ചര്‍ച്ച ചെയ്യുന്നത്‌ കാന്തപുരം കൈവശം വെച്ചുകൊണ്ടിരിക്കുന്ന അര മീറ്ററില്‍ അധികം നീളമുള്ള ചെമ്പിച്ച മുടി നബിയുടേത്‌ തന്നെയാണോ മറ്റാരുടെതോ എന്നല്ല. മറിച്ച്‌, പ്രസ്‌തുത മുടി നബി(സ)യുടേത്‌ ആണെങ്കില്‍ പോലും അതുകൊണ്ട്‌ ബര്‍കത്തെടുക്കാം എന്ന്‌ ഖുര്‍ആനിലോ സ്വഹീഹായ ഹദീസുകളിലോ വന്നിട്ടുണ്ടോ എന്നതാണ്‌.

 എന്താണ്‌ ബര്‍കത്തെടുക്കല്‍? മലയാള ഭാഷയില്‍ അതിന്റെ അര്‍ഥം `അനുഗ്രഹം തേടല്‍' എന്നാണ്‌. അഥവാ `ഒരു വ്യക്തിയില്‍ നിന്നോ ഒരു വസ്‌തുവില്‍ നിന്നോ അദൃശ്യമായ നിലയില്‍ ഉപകാരം കരസ്ഥമാക്കുക' എന്നതാണ്‌ ബര്‍കത്തെടുക്കല്‍ എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌. ചിന്തിക്കുന്ന ആളുകള്‍ക്ക്‌ അത്‌ മനസ്സിലാക്കാന്‍ ഒട്ടും പ്രയാസമില്ല. നബി(സ)യുടെ തിരുശേഷിപ്പുകളായ മലം, മൂത്രം, നഖം, വിയര്‍പ്പ്‌, മുടി, വസ്‌ത്രം തുടങ്ങിയ നബി(സ) കഴുകിക്കളയുകയോ ഒഴിവാക്കുകയോ ചെയ്‌തിട്ടുള്ള വസ്‌തുക്കള്‍ക്ക്‌ മറ്റുള്ളവര്‍ക്ക്‌ ബര്‍കത്ത്‌ (അനുഗ്രഹം) നല്‍കുകയെന്നത്‌ സാധാരണ നിലയില്‍ സാധ്യമല്ല. മറിച്ച്‌, അദൃശ്യമായ നിലയിലേ സാധിക്കൂ എന്നത്‌ ഒരു വസ്‌തുതയാണ്‌. അദൃശ്യമായ നിലയില്‍ ബര്‍കത്ത്‌ നല്‍കുന്നവന്‍ അല്ലാഹുവാണ്‌. `നബി(സ)ക്കു പോലും സ്വന്തം ശരീരത്തിന്‌ ഒരു ഗുണമോ ദോഷമോ ചെയ്യാന്‍ സാധ്യമല്ല' എന്നാണ്‌ സൂറത്ത്‌ അഅ്‌റാഫ്‌ 188-ാം വചനത്തിലും സൂറതുല്‍ ജിന്ന്‌ 21-ാം വചനത്തിലും ജനങ്ങളോട്‌ പറയാന്‍ അല്ലാഹു നബി(സ)യോട്‌ കല്‌പിക്കുന്നത്‌. പിന്നെയെങ്ങനെയാണ്‌ അവിടുത്തെ നിര്‍ജീവങ്ങളായ ശേഷിപ്പുകള്‍ക്ക്‌ ബര്‍കത്ത്‌ നല്‍കാന്‍ സാധിക്കുക?! നബി(സ)യുടെ തിരുശേഷിപ്പുകള്‍ കൊണ്ട്‌ ബര്‍കത്തെടുക്കാം എന്ന്‌ സ്ഥാപിക്കാറുള്ളത്‌ അവിടുത്തെ മുഅ്‌ജിസാതുകള്‍ ദുര്‍വ്യാഖ്യാനം ചെയ്‌തുകൊണ്ടാണ്‌. യഥാര്‍ഥത്തില്‍ മുഅ്‌ജിസാത്തുകള്‍ എന്നത്‌ പ്രവാചകന്മാരുടെ കഴിവില്‍പെട്ടതോ അവര്‍ ഉദ്ദേശിക്കുമ്പോള്‍ നടപ്പില്‍ വരുത്താവുന്ന കാര്യങ്ങളോ അല്ല. മറിച്ച്‌, അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ മാത്രമേ പ്രവാചകന്മാര്‍ക്ക്‌ അത്‌ വെളിപ്പെടുത്താന്‍ സാധിക്കൂ. ഇത്‌ വിശുദ്ധ ഖുര്‍ആനില്‍ പരന്നു കിടക്കുന്ന വസ്‌തുതയാണ്‌.

ജിന്നുകളോടും മലക്കുകളോടും സഹായം തേടല്‍

- നെല്ലും പതിരും -

 ``ജിന്നുകളെയും മലക്കുകളെയും അവരുടെ കഴിവില്‍ പെട്ട കാര്യങ്ങള്‍ ചോദിക്കുന്നത്‌ പ്രാര്‍ഥന അല്ല എന്ന്‌ ഗവേഷണം ചെയ്യപ്പെട്ടതോടെ പ്രാര്‍ഥിക്കാനുള്ള അത്തരം സന്ദര്‍ഭം പോലും നഷ്‌ടമായി. ഇനി ബസ്സിന്റെ ബ്രേക്ക്‌ പൊട്ടുമ്പോള്‍ മലക്കിനെയും ഇഫ്‌രീത്തിനെയും വിളിക്കാം. കാരണം കാര്യകാരണ ബന്ധം മുറിയുന്നില്ല. പ്രാര്‍ഥനയോ ശിര്‍ക്കോ ആകുന്നുമില്ല.'' (സുന്നിവോയ്‌സ്‌ -2010 ഏപ്രില്‍ 1-15 പേജ്‌ 25) ഈ വിമര്‍ശനം എ പി വിഭാഗം മുജാഹിദുകളെ ഉദ്ദേശിച്ചുള്ളതാണ്‌. കാരണം, പ്രാര്‍ഥനക്ക്‌ മുജാഹിദുകള്‍ നല്‌കിയിരുന്ന വിശദീകരണം വരെ ഇടക്കാലത്ത്‌ തിരുത്തിയവരാണിവര്‍! അടിസ്ഥാന പ്രമാണത്തെ പോലും ഇവര്‍ അട്ടിമറിച്ചു. ഇവരുടെ പുതിയ നിര്‍വചനപ്രകാരം ഭൗതിക കാര്യങ്ങള്‍ക്ക്‌ വേണ്ടി അല്ലാഹുവിനോട്‌ മാത്രം സഹായംതേടുകയും മറ്റുള്ളവരോട്‌ സഹായം തേടിയാല്‍ ശിര്‍ക്ക്‌ വന്നുപോകുകയും ചെയ്യുന്ന കാര്യങ്ങളില്‍ പോലും ജിന്നുകളോടും മലക്കുകളോടും സഹായം തേടാമെന്നും അത്‌ ശിര്‍ക്കാവുകയില്ലെന്നും വരുന്നു. മനുഷ്യന്‌ ചെയ്യാന്‍ സാധിക്കുന്ന സംഗതികള്‍ മലക്കുകളോടും ജിന്നുകളോടും ചോദിക്കുന്നതിന്‌ വിരോധമില്ലെന്നും ഇവര്‍ എഴുതുന്നു.

ചില ഉദാഹരണങ്ങളിലൂടെ ഇതു വിശദീകരിക്കാം:

ജിന്ന്‌ വാദം: തിരിഞ്ഞുകൊത്തുന്ന വാക്കുകള്‍!

അബൂഹിമ 

 ആദര്‍ശവ്യതിയാനത്തിന്റെ ഇല്ലാക്കഥകളുമായി ഇസ്‌ലാഹി കേരളത്തില്‍ അഴിഞ്ഞാടി ആദര്‍ശപ്രസ്ഥാനത്തെ കുത്തിപ്പിളര്‍ത്തിയവര്‍ നിന്ദ്യതയുടെ അഗാധതയിലാണിപ്പോള്‍. അനിവാര്യമായ തിരിച്ചടിയുടെ കാലുഷ്യം മറുപാളയത്തില്‍ അസ്വാരസ്യങ്ങളുടെയും ചേരിപ്പോരിന്റെയും പുകപടലമുയര്‍ത്തുന്നു. വെല്ലുവിളികള്‍ മുതല്‍ വിഴുപ്പലക്കലുകളും തെറിയഭിഷേകവും വരെ പോരടിച്ച്‌ കൊണ്ടിരിക്കുന്ന ഇരുവിഭാഗങ്ങളും മത്സരിച്ച്‌ നടത്തിക്കൊണ്ടിരിക്കുകയാണിപ്പോള്‍. സാത്വികരായ ഇസ്‌ലാഹി പണ്ഡിതന്മാരുടെയും നിഷ്‌കളങ്കരായ പ്രവര്‍ത്തകരുടെയും പ്രസ്ഥാനത്തിന്റെ ചാലകശക്തിയായ യുവജനവിഭാഗത്തിന്റെയും ആദര്‍ശത്തെ ചോദ്യം ചെയ്‌തും സ്വയം പത്തരമാറ്റ്‌ ആദര്‍ശം അവകാശപ്പെട്ടും മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ഒരു കഷ്‌ണമായി പുറത്ത്‌ പോയവരിന്ന്‌ അര ഡസന്‍ കഷ്‌ണങ്ങളായി മാറുകയാണ്‌.

തിരിച്ചടികളുടെ വേലിയേറ്റത്തില്‍ ഉയര്‍ന്നു പൊങ്ങുന്ന ആരോപണ പ്രത്യാരോപണങ്ങള്‍ക്ക്‌ ഒരു തനിയാവര്‍ത്തനത്തിന്റെ നിറവും മണവുമുണ്ടാവുന്നത്‌ യാദൃച്ഛികമാണെന്ന്‌ കരുതാന്‍ ന്യായമില്ല. ചെയ്‌തുകൂട്ടിയ അധര്‍മങ്ങളുടെയും പറഞ്ഞുപരത്തിയ അന്യായങ്ങളുടെയും തിരിച്ചടി അനിവാര്യമായ നിശ്ചയമായി വേണം വിശ്വാസികള്‍ ഉള്‍ക്കൊള്ളാന്‍. തിരിച്ചറിവ്‌ പകരുന്ന പരീക്ഷണങ്ങള്‍. കഴിഞ്ഞ ദിവസങ്ങളില്‍ എ പി വിഭാഗത്തിലെ സക്കരിയ വിഭാഗവും അബ്‌ദുര്‍റഹ്‌മാന്‍ സലഫി വിഭാഗവും ചേരിതിരിഞ്ഞ്‌ നടത്തുന്ന വിശദീകരണ പ്രസംഗങ്ങളിലെ ചില പരാമര്‍ശങ്ങള്‍ പഴയ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പിന്റെ കാലഘട്ടം മുന്നില്‍ വെച്ച്‌ വിലയിരുത്തുകയാണിവിടെ. കൂടുതലൊന്നും അനുബന്ധ വിശദീകരണങ്ങളാവശ്യമില്ലാത്ത വിധം നേരിന്റെ വഴിയിലേക്കൊരു ചൂണ്ടുപലകയായി ആ വാചകങ്ങള്‍ മുജാഹിദുകള്‍ക്ക്‌ മുന്നില്‍ തെളിഞ്ഞ്‌ നില്‍ക്കുകയാണ്‌.

ജിന്നുകള്‍ നാടുവാഴുമ്പോള്‍

SHABAB EDITORIAL

ഖുലഫാഉര്‍റാശിദുകള്‍ക്കു ശേഷം മുസ്‌ലിംലോകത്ത്‌ പല തരത്തിലുള്ള വഴിത്തിരിവുകളുണ്ടായി. വിവിധ തരത്തിലുള്ള ചിന്താ പ്രസ്ഥാനങ്ങള്‍ ഉടലെടുത്തു. രാഷ്‌ട്രീയമായ ചേരിതിരിവുകളും പക്ഷപാതിത്വങ്ങളും ഇവയെ സ്വാധീനിച്ചു. ഹിജ്‌റ മൂന്നും നാലും നൂറ്റാണ്ടുകള്‍ക്കിടയില്‍ നടന്ന ഒരു വലിയ സംവാദമായിരുന്നു വിശുദ്ധ ഖുര്‍ആന്‍ സൃഷ്‌ടിയാണോ അല്ലേ എന്നത്‌. വൈജ്ഞാനികവും അക്കാദമികവുമായ ഒരു ചര്‍ച്ച എന്നതിലുപരി സമൂഹവുമായി നേരിട്ട്‌ ബന്ധമുള്ളതോ ഇസ്‌ലാമിക വിശ്വാസ-അനുഷ്‌ഠാന-സംസ്‌കാര രംഗത്ത്‌ കാര്യമായ സ്വാധീനം ചെലുത്തുന്നതോ അല്ല ഈ വിവാദം. പക്ഷേ, അബ്ബാസിയാ ഭരണാധികാരികളില്‍ ചിലരുടെ പക്ഷപാതിത്വവും പണ്ഡിതന്മാരില്‍ ചിലരുടെ കൊള്ളരുതായ്‌മകളും നിമിത്തം വലിയ പ്രശ്‌നമായി മാറി. സമുദായത്തിന്റെ ഊര്‍ജം വലിയൊരളവോളം ഇതിനു വിനിയോഗിക്കപ്പെട്ടു. പരസ്‌പരം അവിശ്വാസാരോപണങ്ങള്‍ പോലും നടക്കുകയുണ്ടായി. ഹിജ്‌റ 241ല്‍ മരണമടഞ്ഞ ഇമാം അഹ്‌മദുബ്‌നു ഹമ്പല്‍ ഈ വിവാദത്തിന്റെ രക്തസാക്ഷിയാണെന്നു പറയാം. ഹിജ്‌റ ഒന്നാം നൂറ്റാണ്ടില്‍ -ഉത്തമ നൂറ്റാണ്ടില്‍ - അതൊരു ചര്‍ച്ചയേ ആയിരുന്നില്ല. നാലാം നൂറ്റാണ്ടിനു ശേഷവും അത്‌ വിവാദവിധേയമായില്ല.

 ഏതാണ്ട്‌ ഇതുപോലെയാണ്‌ കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഈ അടുത്ത കാലത്ത്‌ കയറിവന്ന ജിന്ന്‌ വിവാദം. സമുദായത്തിന്റെ ധൈഷണികോര്‍ജവും വിലപ്പെട്ട സമയവും അനാവശ്യമായ വിവാദങ്ങളില്‍ ഉടക്കി നഷ്‌ടപ്പെടുത്തപ്പെടുന്ന കാഴ്‌ച നാമേറെ കണ്ടു. ഒരു യാഥാര്‍ഥ്യത്തെ പറ്റിയുള്ള വികല ധാരണകളാല്‍ സമുദായം അജ്ഞതയിലും അന്ധവിശ്വാസത്തിലും കുരുങ്ങിപ്പോയ ഒരു സംഗതിയാണ്‌ ജിന്ന്‌ വിവാദം. മനുഷ്യനേത്രങ്ങള്‍ക്ക്‌ ഗോചരമല്ലാത്ത, ധിഷണയ്‌ക്ക്‌ പ്രാപ്യമല്ലാത്ത, ഗവേഷണത്തിന്‌ പഴുതില്ലാത്ത, അദൃശ്യജീവിയായ `ജിന്നി'നെപ്പറ്റി വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞതിലപ്പുറം ഒന്നും പറയേണ്ട ആവശ്യമില്ല. പ്രവാചകനോ സ്വഹാബിമാരോ വ്യക്തമാക്കിത്തരാത്ത ഒരു കാര്യത്തില്‍ ചില അല്‍പജ്ഞന്മാര്‍ നടത്തിയ ഗവേഷണവും അവരുടെ സ്ഥാപിത താല്‌പര്യങ്ങളുമാണ്‌ ഈ വിഷയം സങ്കീര്‍ണമാക്കിയത്‌.
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews