സിഹ്‌ര്‍ ശാരീരികദ്രോഹം വരുത്തുമെന്നോ?


പി കെ മൊയ്‌തീന്‍ സുല്ലമി

സിഹ്‌റിനെ നിരവധി ഇനങ്ങളായി പണ്ഡിതന്മാര്‍ വേര്‍തിരിച്ചിരിക്കുന്നു. ഏഷണി പോലും ചില പണ്ഡിതന്മാര്‍ സിഹ്‌റിന്റെ ഇനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ സിഹ്‌റിനെ പ്രധാനമായും രണ്ട്‌ തരമായി വിശദീകരിക്കുന്നതായി മനസ്സിലാക്കാം. ഒന്ന്‌: ജാലവിദ്യയില്‍ ഉള്‍പ്പെടുന്ന സിഹ്‌ര്‍. മൂസാനബി(അ)യുടെ കാലഘട്ടത്തില്‍ മുഅ്‌ജിസിത്തിനെ പരാജയപ്പെടുത്താന്‍ ഉപയോഗിച്ച സിഹ്‌ര്‍ അതായിരുന്നു. ഇത്തരം സിഹ്‌റ്‌ കുഫ്‌റിലോ ശിര്‍ക്കിലോ അകപ്പെടുത്തുന്നതല്ലെങ്കിലും അസത്യത്തെ സത്യമായി തോന്നിപ്പിക്കുന്നു എന്നതിനാല്‍ കുറ്റകരം തന്നെയാണ്‌. 

അല്ലാഹുവിന്റെ ദൃഷ്‌ടാന്തങ്ങളെ പരാജയപ്പെടുത്താനാണ്‌ ഇവ ഉപയോഗപ്പെടുത്തിയത്‌ എന്നത്‌ കുറ്റത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഇത്തരം മാജിക്കുകള്‍ക്കും ജാലവിദ്യകള്‍ക്കും എത്ര വലിയ ബുദ്ധിമാനെയും ചില തോന്നലുകളില്‍ വീഴ്‌ത്താന്‍ കഴിയും എന്നതില്‍ കവിഞ്ഞ്‌ ശാരീരികമായ യാതൊരു ദ്രോഹവും വരുത്താന്‍ സാധ്യമല്ല. ഫറോവയുടെ മാജിക്കുകാര്‍ അവരുടെ വടികളും കയറുകളും നിലത്തിട്ടപ്പോള്‍ അവചലിക്കുന്നതായി മൂസാനബി(അ)ക്ക്‌ തോന്നിയെന്നും മൂസാനബിക്ക്‌ മനസ്സില്‍ പേടി തോന്നിയെന്നും നീ പേടിക്കേണ്ട, നീ തന്നെയാണ്‌ വിജയിക്കാന്‍ പോകുന്നതെന്ന്‌ അല്ലാഹു അരുളിയെന്നും സൂറത്ത്‌ ത്വാഹാ 66, 67, 68 വചനങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്‌. മേല്‍പറഞ്ഞ സൂക്തങ്ങളില്‍ നിന്നും രണ്ടു കാര്യങ്ങള്‍ മനസ്സിലാക്കാം. ഒന്ന്‌: മാജിക്കാവുന്ന സിഹ്‌റിന്‌ ചില തോന്നലുകള്‍ ഉണ്ടാക്കാം എന്നല്ലാതെ ശാരീരികമായി ദ്രോഹം വരുത്താന്‍ സാധ്യമല്ല. രണ്ട്‌: ഇത്തരം മാജിക്കുകള്‍ യഥാര്‍ഥ്യമല്ലാത്തിനാലും അതിന്‌ നിലനില്‌പില്ലാത്തതിനാലും പരാജയപ്പെടും.

ഇരുളകറ്റിയ ഇസ്‌ലാഹീപ്രസ്ഥാനം


ശംസുദ്ദീന്‍ പാലക്കോട്‌

മതസമൂഹങ്ങളില്‍ കാണുന്ന മതവിരുദ്ധ പ്രവണതകളെ മതപ്രമാണങ്ങളുടെ സത്യശുദ്ധപാത കാട്ടി തിരുത്തുകയും നന്നാക്കിത്തീര്‍ക്കുകയും ചെയ്യുക എന്നതാണ്‌ ഇസ്വ്‌ലാഹ്‌ എന്ന പദം കൊണ്ട്‌ വിവക്ഷിക്കുന്നത്‌. പ്രവാചകന്മാര്‍ പോലും അവരുടെ പ്രബോധന ദൗത്യത്തിന്റെ വിശകലനവേളയില്‍ തങ്ങള്‍ നിര്‍വഹിക്കുന്നത്‌ ഇസ്വ്‌ലാഹീ പ്രവര്‍ത്തനമാണ്‌ എന്ന്‌ വിശേഷിപ്പിച്ചതായി ഖുര്‍ആന്‍ തന്നെ സാക്ഷ്യപ്പെടുത്തിയ ഭാഗം സുവിദിതമാണ്‌ (വി.ഖു 11:88, 7:56,85 കാണുക). മുന്‍കഴിഞ്ഞ പ്രവാചകന്മാരും അവരുടെ അനുയായികളും ജീവിച്ച ആദര്‍ശധന്യമായ സല്‍പന്ഥാവില്‍ നിന്ന്‌ അവരുടെ പിന്‍തലമുറ വ്യതിചലിക്കുമ്പോഴാണ്‌ ഇത്തരം ഇസ്‌ലാഹ്‌ പ്രസക്തമാകുന്നതും അനിവാര്യമാകുന്നതും.

അന്ത്യപ്രവാചകനായ മുഹമ്മദ്‌(സ) ഈ ലോകത്തോട്‌ വിടപറയുന്നതിന്‌ മുമ്പ്‌ ലോകാവസാനം വരെയുള്ള വിശ്വാസി സമൂഹത്തെ ശക്തമായ ഭാഷയില്‍ ഉണര്‍ത്തിയ കാര്യവും ഇസ്‌ലാഹ്‌ ഇസ്‌ലാമിക സമൂഹത്തില്‍ അഭംഗുരം നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയും നിലനില്‍ക്കുമെന്നുള്ള സൂചനയുമാണ്‌ നല്‌കുന്നത്‌. പ്രസിദ്ധമായ ആ പ്രവാചകവചനം ഇപ്രകാരമാണ്‌: ``രണ്ട്‌ കാര്യങ്ങള്‍ നിങ്ങളില്‍ ഉപേക്ഷിച്ചുകൊണ്ടാണ്‌ ഞാന്‍ പോകുന്നത്‌. അവ രണ്ടും മുറുകെ പിടിച്ച്‌ ജീവിച്ചാല്‍ നിങ്ങള്‍ വഴിപിഴക്കുകയില്ല. അല്ലാഹുവിന്റെ കിതാബും അവന്റെ പ്രവാചകന്റെ ചര്യയുമാകുന്നു അത്‌.'' ``നിങ്ങളുടെ അണപ്പല്ലുകൊണ്ട്‌ അവ കടിച്ചുപിടിക്കുക'' എന്ന്‌ നബി(സ) പറഞ്ഞതായും ഇതു സംബന്ധമായ ഹദീസിന്‌ ഒരു പാഠഭേദമുണ്ട്‌.

ദൈവവിധിയെ തോല്‍പിക്കുന്ന കണ്ണോ?

പി കെ മൊയ്‌തീന്‍ സുല്ലമി 

 അല്ലാഹു ഈ ലോകം സംവിധാനിച്ചിട്ട്‌ എത്ര വര്‍ഷമായി എന്ന്‌ കൃത്യമായി പറയാന്‍ സാധ്യമല്ല. എങ്കിലും കാലം മുന്നോട്ടുപോകുംതോറും പുതിയതായി പലതും നിര്‍മിക്കപ്പെടുകയും നിലനിന്നിരുന്ന പലതും നശിപ്പിക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. പ്രകൃതി ദുരന്തങ്ങള്‍, അപകടങ്ങള്‍, തീവ്രവാദ ആക്രണങ്ങള്‍, യുദ്ധങ്ങള്‍ എന്നിവ മൂലം നശിപ്പിക്കപ്പെട്ടത്‌ കോടിക്കണക്കില്‍ ജനങ്ങളും അവരുടെ സമ്പത്തുക്കളുമാണ്‌. വിശുദ്ധഖുര്‍ആനും ചരിത്രയാഥാര്‍ഥ്യങ്ങളും ഇക്കാര്യം ബോധ്യപ്പെടുത്തുന്നുമുണ്ട്‌.

 എന്നാല്‍ കണ്ണേറു മൂലമോ നാക്കിന്റെ ശാപം കാരണമോ ഏതെങ്കിലും ഒരു സമൂഹമോ അവരുടെ സമ്പത്തുക്കളോ നശിപ്പിക്കപ്പെട്ടതായി തെളിയിക്കപ്പെട്ടിട്ടില്ല. കോടിക്കണക്കില്‍ രൂപ വിലമതിക്കുന്ന രമ്യഹര്‍മങ്ങളും പഴങ്ങളും ഫലങ്ങളും പ്രദാനം ചെയ്‌തുകൊണ്ടിരിക്കുന്ന തോട്ടങ്ങളുമെല്ലാം മനുഷ്യരുടെ കണ്ണേറും നാക്കുശാപവും പേറിക്കൊണ്ട്‌ അല്ലാഹുവിന്റെ സംരക്ഷണത്തില്‍ യാതൊരുവിധ കേടുപാടും കൂടാതെ നിലനില്‍ക്കുന്നു. അതേയവസരത്തില്‍ പോക്കരുടെ പറമ്പില്‍ രണ്ട്‌ തെങ്ങുകളുണ്ട്‌. അതിലൊന്ന്‌ നാക്കുശാപം കൊണ്ട്‌ കരിഞ്ഞുപോകുന്നു. രണ്ട്‌ റൂമുകള്‍ മാത്രമുള്ള മമ്മദിന്റെ കുടിലിന്റെ പടിഞ്ഞാറു ഭാഗം കണ്ണേറു തട്ടി പൊളിഞ്ഞുവീഴുന്നു. പിറ്റേന്ന്‌ മമ്മദ്‌ വീടിന്റെ മുന്‍വശത്ത്‌ യക്ഷിയുടെ പേക്കോലം തൂക്കിയിടുന്നു. പിന്നെ ഈ വീടിന്‌ യാതൊരുവിധ കണ്ണേറും സംഭവിച്ചിട്ടില്ല -ഇത്‌ യാതൊരുഅറിവുമില്ലാത്ത ഒരാളുടെ അന്ധവിശ്വാസമല്ല. മറിച്ച്‌, ഖുര്‍ആനും സുന്നത്തുമനുസരിച്ച്‌ ജീവിച്ചുകൊള്ളാം എന്ന്‌ പ്രതിജ്ഞയെടുത്ത സാക്ഷാല്‍ മുജാഹിദാണെന്ന്‌ വീരവാദം മുഴക്കുന്ന ഒരു വിഭാഗത്തിന്റെ കൂടി വാദമാണ്‌.

ജിന്ന്‌ വിവാദം: പുറത്താക്കപ്പെടുന്നത്‌ കള്ളിത്തറികളും കീടങ്ങളുമോ?

കെ പി എസ്‌ ഫാറൂഖി വളപട്ടണം

മുജാഹിദ്‌ പ്രസ്ഥാനത്തെ പിളര്‍ത്താന്‍ അന്നത്തെ നേതൃത്വത്തിനൊപ്പം വലം കൈയായി പ്രവര്‍ത്തിച്ചയാളാണ്‌ കെ കെ സക്കരിയാ സ്വലാഹി. കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കിടയില്‍ രാഷ്‌ട്രീയ നേതാക്കളില്‍ ചിലരും പൗരപ്രമുഖരും റാബിത്വതുല്‍ ആലമില്‍ ഇസ്‌ലാമിയുടെ പ്രതിനിധിയും പലവട്ടം (ചുരുങ്ങിയത്‌ 5 തവണയെങ്കിലും) പ്രസ്ഥാനത്തെ ഐക്യപ്പെടുത്താന്‍ ശ്രമങ്ങള്‍ നടത്തി. അപ്പോഴൊക്കെയും അതിശക്തമായി ഉടക്ക്‌ വെച്ചവനാണിയാള്‍. ഐക്യശ്രമത്തിന്റെ ഒരു ഘട്ടത്തില്‍ പള്ളിമിമ്പറിലെ ഖുതുബയില്‍ പോലും ഇയാളുടെ ഒരു അനുയായി നേതാവ്‌ സൂചിപ്പിച്ചത്‌ `സംഘടനയില്‍ നിന്ന്‌ കീടങ്ങള്‍ പുറത്തുപോയി, ഇനി ഐക്യത്തിന്‌ പ്രസക്തിയില്ല' എന്നായിരുന്നു. തൗഹീദിന്‌ വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച പണ്ഡിതന്മാരായ കെ കെ മുഹമ്മദ്‌ സുല്ലമി, സി പി ഉമര്‍സുല്ലമി, ഹുസൈന്‍ മടവൂര്‍ തുടങ്ങിയ പണ്ഡിതന്മാരെയും അവരോടൊപ്പം നിന്ന്‌ തൗഹീദീ പ്രവര്‍ത്തനം നടത്തുന്ന പരശ്ശതം മുജാഹിദ്‌ പ്രവര്‍ത്തകരെയുമാണ്‌ ഇയാള്‍ `കീടങ്ങള്‍' എന്ന്‌ വിശേപ്പിച്ചത്‌!

 എന്നാല്‍ ഈയടുത്ത കാലത്ത്‌ സ്വന്തം നേതൃത്വത്തെ സൂചിപ്പിച്ചുകൊണ്ട്‌ `ചപ്പുചവറുകളും കള്ളിത്തറികളും' വരെ സംഘടനയുടെ സംസ്ഥാന നേതൃത്വത്തിലുണ്ട്‌ എന്ന്‌ ഇയാള്‍ പരസ്യമായി പ്രസംഗിച്ചു. തന്റെ അനുയായികളായി ഒരു വലിയ ടീമിനെ (മുരീദന്മാരെ) ഇയാള്‍ വളര്‍ത്തിയെടുക്കയും ചെയ്‌തു. ഇവരാണ്‌ `സകരിയാക്കള്‍', `ജിന്നു മുജാഹിദുകള്‍' എന്നീ പേരുകളില്‍ ഈയടുത്ത കാലത്തായി അറിയപ്പെടുന്നത്‌. ഈയിടെ എ പി അബ്‌ദുല്‍ഖാദിര്‍ മൗലവി വളരെ സങ്കടത്തോടെ നിഅ്‌മത്തുല്ല ഫാറൂഖിയോട്‌ പങ്കുവെച്ച കാര്യം പ്രസിദ്ധമാണ്‌: ``കഴിഞ്ഞ 60 വര്‍ഷക്കാലത്തെ കഠിനാധ്വാനത്തിന്റെ ഫലം ഈ കുട്ടികള്‍ നശിപ്പിച്ചല്ലോ നിഅ്‌മത്തേ'' എന്നായിരുന്നു എ പിയുടെ സങ്കടവര്‍ത്തമാനം.
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews