ഉടനെ പൊങ്ങും, മലപ്പുറം ജില്ലയില്‍ ഒരു ജാറംകൂടി!

സി കെ അബ്‌ദുന്നാസിര്‍ മഞ്ചേരി

കഴിഞ്ഞയാഴ്‌ചയില്‍ മലപ്പുറം ജില്ലയിലെ തൃപ്പനച്ചിയില്‍ ഒരു സിദ്ധന്‍ മരണപ്പെടുകയുണ്ടായി. ജീവിതകാലം മുഴുവന്‍ മാനസികരോഗത്തിനടിപ്പെട്ട്‌ ജീവിച്ച ഇയാളെ ആളുകളെല്ലാം ചേര്‍ന്ന്‌ സിദ്ധനാക്കുകയായിരുന്നു. തനിക്ക്‌ കറാമത്തുണ്ടെന്നോ ദിവ്യത്വമുണ്ടെന്നോ ഇയാള്‍ വാദിച്ചിട്ടില്ലെങ്കിലും അനുയായികള്‍ ദിനേനയെന്നോണം ഇയാളെ തേടിയെത്തിക്കൊണ്ടിരുന്നു.

കോടിക്കണക്കിന്‌ രൂപയുടെ സ്വത്തുണ്ട്‌ ഇയാള്‍ക്ക്‌. ഇപ്പോള്‍ സമസ്‌ത ഇ കെ വിഭാഗം സുന്നികള്‍ ഇത്‌ കൈക്കലാക്കാനുള്ള തത്രപ്പാടിലാണ്‌. ജീവിച്ചിരുന്ന കാലത്തൊന്നും ഇയാള്‍ സമസ്‌തയുടെ പരിപാടികളില്‍ പങ്കെടുക്കുകയോ സമസ്‌തക്കാര്‍ ഇയാളുടെ പരിപാടികളില്‍ പങ്കെടുക്കുകയോ ചെയ്‌തിട്ടില്ല. എന്നാല്‍ ഇയാള്‍ മരണപ്പെട്ടെപ്പോഴേക്കും സംഘനയുടെ തലതൊട്ടപ്പന്മാര്‍ വരെ ക്ഷണികനേരം കൊണ്ട്‌ ഓടിയെത്തി. റംസാന്‍ പ്രഭാഷണത്തിലൂടെ പ്രശസ്‌തനായ പണ്ഡിതന്‍ മയ്യിത്തിന്നരികിലിരുന്ന്‌ മൗലിദ്‌ ചൊല്ലാനും മറ്റും ആവശ്യപ്പെട്ട്‌ ആക്രോശിക്കുന്നത്‌ കേള്‍ക്കാമായിരുന്നു. കൂടിയ ജനങ്ങളിലെല്ലാം അതൃപ്‌തിയുണ്ടാക്കുന്ന വിധമായിരുന്നു ഇയാളുടെ ഒച്ചപ്പാടും കോലാഹലങ്ങളും. അനുയായികളുടെ എണ്ണക്കൂടുതല്‍ കാരണം മുപ്പതിലേറെ തവണയായിട്ടാണത്രെ ഇയാളുടെ മയ്യിത്ത്‌ നമസ്‌കാരം പൂര്‍ത്തിയാക്കിയത്‌.

കുടുംബപരമായി ഇയാള്‍ക്ക്‌ ലഭിച്ച ഭൂസ്വത്തിലുള്ള സ്രാമ്പ്യ പള്ളി പുതുക്കിപ്പണിയാനാരംഭിച്ച ഇയാള്‍ 2000ഓടെ അവിടെ രണ്ടു വന്‍ പള്ളികള്‍ സ്ഥാപിച്ചു. മുഴുവന്‍ ഭാഗങ്ങളിലും മാര്‍ബിള്‍ പതിച്ച പള്ളി പൊതുവെ മാര്‍ബിള്‍ പള്ളി എന്ന പേരിലാണ്‌ അറിയപ്പെട്ടിരുന്നത്‌. അയാള്‍ മരിക്കുന്നതു വരെ ഈ പള്ളിയില്‍ ആര്‍ക്കെങ്കിലും നമസ്‌കരിക്കാന്‍ തുറന്നുകൊടുത്തിട്ടില്ല. എന്തിനാണ്‌ ഇത്രയും വലിയ പള്ളി പണിതത്‌ എന്ന്‌ ചോദിച്ചവരോട്‌ അദ്ദേഹത്തിന്റെ മറുപടി, ജിന്നുകള്‍ക്ക്‌ നമസ്‌കരിക്കാനാണ്‌ എന്നായിരുന്നുവത്രെ.

കൂടാതെ കൊടിനാട്ടുകുന്ന്‌ എന്ന പ്രദേശത്തും ഇയാള്‍ വന്‍ കെട്ടിടങ്ങള്‍ പണിതിട്ടുണ്ട്‌. എന്നാല്‍ ഇപ്പോള്‍ അവകാശവാദമുന്നയിക്കുന്ന സമസ്‌തക്കാര്‍ക്കോ മറ്റോ ഇതില്‍ പരിപാടി നടത്താനോ അതിന്റെ അടുത്തേക്ക്‌ പ്രവേശിക്കാനോ ഇയാള്‍ അനുവദിച്ചിട്ടില്ല.

ഇയാളുടെയടുത്ത്‌ ബര്‍കത്തെടുക്കാന്‍ പോയ ഒരു സഹോദരനുമായി സംസാരിച്ചിപ്പോള്‍ അദ്ദേഹം ഇയാളുടെ കറാമത്തുകള്‍ വിവരിക്കുകയാണ്‌. വിദേശത്ത്‌ ജോലി ചെയ്യുന്ന ഇയാള്‍, ഗള്‍ഫിലേക്ക്‌ പോകുന്നതിന്റെ തലേ ദിവസം വലിയൊരു സംഖ്യയുമായി ഈ മുസ്‌ലിയാരുടെ അടുത്തു പോകുകയും അത്‌ അയാള്‍ക്ക്‌ സമ്മാനിക്കുകയും അയാള്‍ തിരിച്ചുതരുന്ന പത്തുരൂപയുടെ നോട്ട്‌ വന്‍ പ്രാധാന്യത്തോടെ പേഴ്‌സില്‍ വെക്കുകയും ചെയ്യുമത്രെ. ഇങ്ങനെ ചെയ്‌താല്‍ ഈ പണം പേഴ്‌സിലുള്ളിടത്തോളം കാലം സാമ്പത്തികമായി ബുദ്ധിമുട്ടുകയില്ലെന്ന്‌ ഇയാള്‍ വിശ്വസിക്കുന്നു.

സ്വതന്ത്രമായി ചിന്തിക്കുന്ന തൃപ്പനച്ചി നിവാസികളോട്‌ ഇദ്ദേഹത്തെക്കുറിച്ച്‌ ചോദിച്ചാല്‍ അവര്‍ക്കെല്ലാം പറയാനുള്ളത്‌ ഇയാളൊരു തികഞ്ഞ മാനസികരോഗിയാണെന്നാണ്‌. ചിലപ്പോള്‍ വൃത്തിഹീനനായും മറ്റു ചിലപ്പോള്‍ പ്രാകൃതനായും ഇയാളെ കാണാമായിരുന്നു. ഈമാനും തഖ്‌വയും ഉള്‍ക്കൊണ്ട ജീവിതമാതൃക നാട്ടുകാര്‍ക്കൊന്നും ഇയാളില്‍ നിന്ന്‌ ദര്‍ശിക്കാനായിട്ടില്ല. എന്നിട്ടുമെന്തേ ഇത്ര വലിയ പണ്ഡിതന്മാര്‍ ഇയാള്‍ മരണപ്പെട്ടപ്പോഴേക്കും ഓടിയെത്തി? ഉത്തരം ലളിതമാണ്‌; കോടിക്കണക്കിന്‌ രൂപയുടെ ആസ്‌തിയുള്ളതു കൊണ്ടുതന്നെ.

ഇയാള്‍ നിര്‍മിച്ച പള്ളികളിലൊന്നിനു ഉള്ളില്‍ തന്നെയാണ്‌ ഇദ്ദേഹത്തെ ഖബറടക്കിയതും. ഖബറടക്കം ചെയ്‌ത ഉടനെ തന്നെ അവിടെ ബര്‍കത്തിനു വേണ്ടി എത്തിയവരുടെ നീണ്ട നിര കാണാമായിരുന്നു. ഇനി മുതല്‍ `തൃപ്പനച്ചി ഉസ്‌താദി'ന്റെ ജാറം പൂജയും നേര്‍ച്ചയും പണം പിരിവുമെല്ലാം സജീവമായി നടക്കുന്നതിന്‌ നാമും സാക്ഷികളാകേണ്ടിവരും.
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews