യുക്തിരഹിതം, പ്രമാണവിരുദ്ധം ജിന്നുവാദങ്ങള്‍

പി കെ മൊയ്‌തീന്‍ സുല്ലമി

ഇസ്‌ലാമിക ദര്‍ശനങ്ങളെല്ലാം മനുഷ്യബുദ്ധിക്ക്‌ മനസ്സിലാക്കാന്‍ എളുപ്പമുള്ളതാണ്‌. ഊഹാപോഹങ്ങള്‍ക്കോ മെനഞ്ഞെടുത്ത കഥകള്‍ക്കോ യാതൊരു വിലയും കല്‌പിക്കാത്ത മതമാണ്‌ ഇസ്‌ലാം. എന്തുകൊണ്ടാണ്‌ മനുഷ്യര്‍ക്ക്‌ ഇണചേരാന്‍ മനുഷ്യരെ തന്നെ അല്ലാഹു സൃഷ്‌ടിച്ചുകൊടുത്തതെന്ന്‌ കഴിഞ്ഞ ലേഖനത്തില്‍ വ്യക്തമാക്കുകയുണ്ടായി. എന്നാല്‍ ജിന്നില്‍ പെട്ട പുരുഷന്മാര്‍ മനുഷ്യസ്‌ത്രീകളുമായി ലൈംഗികബന്ധം സ്ഥാപിക്കുമെന്നും ജിന്നില്‍ മനുഷ്യര്‍ക്ക്‌ സന്താനങ്ങളുണ്ടാകുമെന്നുമുള്ള ശറഇന്നോ സാമാന്യബുദ്ധിക്കോ നിരക്കാത്ത ചില വാദങ്ങളുമായി മുജാഹിദു പ്രസ്ഥാനത്തിന്റെ പേരില്‍ ഈ അടുത്ത കാലത്ത്‌ ചിലര്‍ രംഗപ്രവേശനം ചെയ്‌തിരിക്കുകയാണല്ലോ?!
ഏതെങ്കിലും അനുഭവത്തിന്റെ വെളിച്ചത്തിലോ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലോ അല്ല ഈ വാദം. ഈ വാദത്തിന്റെ പിന്നിലുള്ളത്‌ ചില ഇസ്‌റാഈലീ കഥകളും ഊഹാപോഹങ്ങളും മാത്രമാണ്‌. മൂന്നുനാല്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ആറു മാസത്തോളം ചെമ്മാട്‌ പള്ളി മിമ്പര്‍ ജിന്ന്‌ കഥകള്‍ പറഞ്ഞ്‌ മലീമസമാക്കുകയും അക്കാരണത്താല്‍ മിമ്പര്‍ വിട്ടൊഴിയേണ്ട അവസ്ഥ വരികയും ചെയ്‌ത അതേ വ്യക്തി തന്നെയാണ്‌ ഇപ്പോഴും ഈ പ്രചാരണത്തിന്റെ മുമ്പില്‍ നടക്കുന്നത്‌. അദ്ദേഹം എ പി വിഭാഗം മുജാഹിദ്‌ വിഭാഗത്തിന്റെ പണ്ഡിതസഭയില്‍ വരികയും ജിന്ന്‌ വിഷയത്തില്‍ ഞാന്‍ മനസ്സിലാക്കിയതില്‍ ചില അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും അതെല്ലാം ഞാന്‍ പിന്‍വലിച്ചിരിക്കുന്നു എന്ന നിലയില്‍ ക്ഷമാപണം നടത്തുകയും ചെയ്‌തതിന്‌ ഈയുള്ളവന്‍ സാക്ഷിയാണ്‌.


മേല്‍ വാദം സ്ഥാപിക്കാന്‍ വേണ്ടി ദുര്‍വ്യാഖ്യാനം ചെയ്‌തുകൊണ്ടിരിക്കുന്നത്‌ വിശുദ്ധ ഖുര്‍ആനിലെ രണ്ടുമൂന്ന്‌ വചനങ്ങളെയാണ്‌. അതിലൊന്നാണ്‌ സൂറതുര്‍റഹ്‌മാനിലെ 56-ാം വചനം. ``അവര്‍ക്കു മുമ്പ്‌ മനുഷ്യനോ ജിന്നോ അവരെ സ്‌പര്‍ശിച്ചിട്ടില്ല.''
ഈ വചനം ഭൗതികജീവിതത്തില്‍ മനുഷ്യസ്‌ത്രീകളും ജിന്ന്‌ പുരുഷന്മാരും തമ്മില്‍ ലൈംഗിക ബന്ധം സ്ഥാപിക്കുന്നതിനെ സംബന്ധിച്ചല്ല, മറിച്ച്‌ സത്യവിശ്വാസികളായ മനുഷ്യര്‍ക്കും ജിന്നുകള്‍ക്കും അല്ലാഹു പരലോകത്ത്‌ തയ്യാറാക്കി വെച്ച ഹൂറികള്‍ എന്ന തരുണീമണികളെ സംബന്ധിച്ചാണ്‌. ഇവര്‍ നടത്തുന്ന ഒന്നാമത്തെ ദുര്‍വ്യാഖ്യാനം പരലോകത്തെ ദുനിയാവുമായി താരതമ്യം ചെയ്‌തു എന്നതാണ്‌. സ്വര്‍ഗീയ ലോകത്തെ സുഖങ്ങളോ നരകീയമായ ശിക്ഷകളോ ഒരിക്കലും ദുനിയാവുമായി താരതമ്യം ചെയ്യാവതല്ല. നബി(സ)ക്കു പോലും സ്വര്‍ഗീയ സുഖങ്ങളെ സംബന്ധിച്ച്‌ സമ്പൂര്‍ണമായ അറിവ്‌ നല്‌കപ്പെട്ടിട്ടില്ല.

അല്ലാഹു പറയുന്നു: ``എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട്‌ കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ്‌ അവര്‍ക്കു വേണ്ടി രഹസ്യമാക്കി വെക്കപ്പെട്ടിട്ടുള്ളത്‌ എന്ന്‌ ഒരാള്‍ക്കും അറിയാവുന്നതല്ല'' (സജദ 17). ഈ വചനത്തെ സംബന്ധിച്ച്‌ നബി(സ) പറഞ്ഞതായി ഇമാം ബുഖാരി രേഖപ്പെടുത്തുന്നു: ``അല്ലാഹു ഇപ്രകാരം പറയുകയുണ്ടായി: എന്റെ സജ്ജനങ്ങളായ ആളുകള്‍ക്ക്‌, ഒരു കണ്ണും കാണാത്തതും ഒരു ചെകിടും കേള്‍ക്കാത്തതും ഒരു മനസ്സിനും ചിന്തിക്കാന്‍ പോലും കഴിയാത്തതുമായ സുഖ സമ്പൂര്‍ണങ്ങളായ സൗകര്യങ്ങളാണ്‌ ഞാന്‍ തയ്യാര്‍ ചെയ്‌തു വെച്ചിട്ടുള്ളത്‌'' (ബുഖാരി, ഇബ്‌നുകസീര്‍ 3:460).

രണ്ടാമത്തെ ദുര്‍വ്യാഖ്യാനം സ്വര്‍ഗീയ ലോകത്തുവെച്ച്‌ ജിന്നില്‍ പെട്ട പുരുഷന്മാര്‍ മനുഷ്യര്‍ക്കു വേണ്ടി സൃഷ്‌ടിക്കപ്പെട്ട ഹൂറുലീങ്ങളുമായും മനുഷ്യരില്‍ പെട്ട പുരുഷന്മാരായ സ്വര്‍ഗവാസികള്‍ ജിന്നുകള്‍ക്കു വേണ്ടി സൃഷ്‌ടിക്കപ്പെട്ട ഹൂറുലീങ്ങളുമായും ലൈംഗിക ബന്ധം പുലര്‍ത്തും എന്നാണ്‌. അതുകൊണ്ട്‌ ദുനിയാവില്‍ വെച്ചും അങ്ങനെ സംഭവിക്കാം എന്നാണ്‌ നിങ്ങളുടെ വാദമെങ്കില്‍ അത്‌ മറിച്ചും സംഭവിച്ചുകൂടേ? അഥവാ മനുഷ്യ പുരുഷന്മാര്‍ക്ക്‌ ജിന്ന്‌ സ്‌ത്രീകളുമായി ബന്ധപ്പെട്ടുകൂടേ? അപ്പോള്‍ ഈ വിഷയത്തിലും ജിന്നുവിദഗ്‌ധരുടെ ഖിയാസ്‌ വഴിപിഴച്ചുപോയിരിക്കുന്നു.

ഈ വിഷയത്തില്‍ ഇവര്‍ക്കു വന്ന മറ്റൊരബദ്ധം നോക്കൂ: ഇവര്‍ പ്രചരിപ്പിക്കുന്നത്‌ ദുനിയാവില്‍ ജിന്ന്‌ പുരുഷന്മാര്‍ മനുഷ്യസ്‌ത്രീകളുമായി ലൈംഗിക ബന്ധം പുലര്‍ത്തിയതുകൊണ്ടാണ്‌ അല്ലാഹു `അവര്‍ക്ക്‌ മുമ്പ്‌ മനുഷ്യനോ ജിന്നോ അവരെ സ്‌പര്‍ശിച്ചിട്ടില്ല' എന്ന്‌ പറയാന്‍ കാരണം എന്നാണ്‌. അപ്പോള്‍ ജിന്നും മനുഷ്യരും തമ്മില്‍ ലൈംഗികബന്ധം നടക്കും എന്ന്‌ ആയത്തില്‍ സൂചനയുണ്ട്‌ എന്നൊക്കെയാണ്‌ ഇവരുടെ വാദം. പക്ഷെ, അല്ലാഹു അരുളിയത്‌ മറ്റൊന്നാണ്‌. ഇമാം ഖുര്‍തുബി മേല്‍വചനം വിശദീകരിക്കുന്നത്‌ ശ്രദ്ധിക്കുക: ``സ്വര്‍ഗത്തില്‍ പ്രവേശിക്കപ്പെട്ട സത്യവിശ്വാസികളായ ജിന്നുകള്‍ക്ക്‌ ജിന്നുവര്‍ഗത്തില്‍ പെട്ട ഹൂറുലീങ്ങളെയും മനുഷ്യവര്‍ഗത്തില്‍ പെട്ട സത്യവിശ്വാസികള്‍ക്ക്‌ മനുഷ്യവര്‍ഗത്തില്‍പെട്ട ഹൂറുലീങ്ങളെയും അല്ലാഹു പ്രദാനം ചെയ്യുന്നതാണ്‌. അപ്രകാരം പ്രദാനം ചെയ്യപ്പെട്ട ജിന്നുവര്‍ഗത്തില്‍ പെട്ട ഹൂറുലീങ്ങളെ മുമ്പ്‌ ജിന്നുകളോ മനുഷ്യര്‍ക്ക്‌ പ്രദാനം ചെയ്യപ്പെട്ട ഹൂറുലീങ്ങളെ മുമ്പ്‌ മനുഷ്യരോ സ്‌പര്‍ശിച്ചിട്ടില്ല എന്നതാണ്‌ മേല്‍വചനത്തിന്റെ താല്‌പര്യം. അതിനാല്‍ മനുഷ്യസ്‌ത്രീകളുമായി ദുനിയാവില്‍ വെച്ച്‌ ജിന്ന്‌ പുരുഷന്മാര്‍ ലൈംഗിക ബന്ധം സ്ഥാപിക്കുന്ന പ്രശ്‌നമേയില്ലെന്ന്‌ ബശീരി(റ) പ്രസ്‌താവിച്ചിരിക്കുന്നു.'' (അല്‍ജാമിഉ ലിഅഹ്‌കാമില്‍ ഖുര്‍ആന്‍, അര്‍റഹ്‌മാന്‍ 56)

ദുനിയാവില്‍ മനുഷ്യര്‍ മനുഷ്യരില്‍ പെട്ട സ്‌ത്രീകളുമായും ജിന്നുവര്‍ഗം ജിന്നുവര്‍ഗത്തില്‍ പെട്ട സ്‌ത്രീകളുമായിട്ടാണ്‌ ലൈംഗിക ബന്ധം പുലര്‍ത്തിവരുന്നത്‌. മറിച്ചുള്ള വാദം അസംബന്ധവും വങ്കത്തവും ഖുര്‍ആനിനും സുന്നത്തിനും വിരുദ്ധവുമാണ്‌. ഈ വിഷയത്തില്‍ പരലോകത്തും യാതൊരു മാറ്റവും വരുന്നതല്ല. അക്കാര്യം ഇമാം ഇബ്‌നുകസീറും(റ) വ്യക്തമാക്കിയിട്ടുണ്ട്‌: ``പരലോകത്ത്‌ ജിന്നുവര്‍ഗത്തില്‍ പെട്ടവര്‍ക്ക്‌ ജിന്നു വര്‍ഗത്തില്‍ പെട്ടവരെയും മനുഷ്യവര്‍ഗത്തില്‍ പെട്ടവര്‍ക്ക്‌ മനുഷ്യവര്‍ഗത്തില്‍ പെട്ടവരെയും അല്ലാഹു ഇണകളായി നിശ്ചയിച്ചുകൊടുക്കും. അവര്‍ക്ക്‌ മുമ്പ്‌ മനുഷ്യനോ ജിന്നോ അവരെ സ്‌പര്‍ശിച്ചിട്ടില്ല എന്ന വചനത്തിന്റെ താല്‌പര്യം അതാണ്‌.'' (ഇബ്‌നുകസീര്‍, അര്‍റ്‌ഹ്‌മാന്‍ 56). മേല്‌പറഞ്ഞ ഇമാം ഖുര്‍ത്വുബിയുടെയും ഇബ്‌നുകസീറിന്റെയും(റ) പ്രസ്‌താവനകളില്‍ നിന്നും ഇക്കൂട്ടര്‍ മഹാജഹാലത്തിലാണ്‌ അകപ്പെട്ടിട്ടുള്ളത്‌ എന്ന്‌ വളരെ വ്യക്തമാണ്‌.

ജിന്നില്‍ മനുഷ്യന്‌ സന്താനങ്ങളുണ്ടാകും എന്നു സ്ഥാപിക്കാന്‍ വേണ്ടി ഇവര്‍ വളച്ചൊടിക്കുന്ന ഒരു വചനമാണ്‌ സൂറത്ത്‌ ഇസ്‌റാഇലെ 64-ാം വചനം. ``സമ്പത്തുകളിലും സന്താനങ്ങളിലും നീ അവരോടൊപ്പം പങ്കുചേരുകയും വേണം.'' ജിന്നുകളില്‍ മനുഷ്യര്‍ക്ക്‌ സന്താനങ്ങളുണ്ടാകും എന്ന ഒരു സൂചന പോലും ഈ വചനത്തിലില്ല. പിന്നെ എങ്ങനെയാണ്‌ ഈ വചനം ഇക്കൂട്ടര്‍ ദുര്‍വ്യാഖ്യാന വിധേയമാക്കുന്നത്‌ എന്ന്‌ ശ്രദ്ധിക്കുക. ബില്‍ഖീസ്‌ രാജ്ഞിയുടെ മാതാവ്‌ ജിന്ന്‌ വര്‍ഗത്തില്‍ പെട്ടവളായിരുന്നു എന്ന ഒരു കഥ ഇസ്‌റാഇലെ ചില തഫ്‌സീറുകളില്‍ സ്ഥലം പിടിച്ചിട്ടുണ്ട്‌. അത്തരം കഥകളെ ഖുര്‍ആന്‍ വചനങ്ങളോട്‌ ബന്ധപ്പെടുത്തി സ്ഥാപിക്കുക എന്നതാണ്‌ ഇവരുടെ ശൈലി. ഈ കഥയെ ഇമാം ഖുര്‍ത്വുബി സൂറത്തുന്നംല്‌ 44-ാം വചനത്തിന്റെ വ്യാഖ്യാനത്തില്‍ നിശിതമായി എതിര്‍ത്തിട്ടുണ്ട്‌. ``ബില്‍ഖിസ്‌ രാജ്ഞിയുടെ മാതാവ്‌ ജിന്നു വര്‍ഗത്തില്‍ പെട്ടവളായിരുന്നു എന്ന പ്രസ്‌താവന ബുദ്ധിക്കു പോലും വിരുദ്ധമാണ്‌. കാരണം മനുഷ്യന്‍ ശരീരമുള്ളവനും ജിന്ന്‌ പ്രേതവുമാണ്‌. മനുഷ്യരെ അല്ലാഹു സൃഷ്‌ടിച്ചത്‌ മുട്ടിയാല്‍ ശബ്‌ദിക്കുന്ന കളിമണ്ണില്‍ നിന്നും ജിന്നിനെ സൃഷ്‌ടിച്ചത്‌ പുകയില്ലാത്ത തീയില്‍ നിന്നുമാണ്‌. ഈ വൈരുദ്ധ്യങ്ങള്‍ മനുഷ്യനും ജിന്നും ലൈംഗികബന്ധം സ്ഥാപിക്കുക എന്നതിനെ തടയിടുന്നു. ഈ ഭിന്നതകള്‍ നിലനില്‍ക്കെ ഈ രണ്ടു കൂട്ടരിലും സന്താനങ്ങള്‍ ഉണ്ടാകുക എന്നത്‌ അസംഭവ്യമാണ്‌'' (അല്‍ജാമിഉലി അഹ്‌കാമില്‍ ഖുര്‍ആന്‍, അന്നംല്‌ 44).

മേല്‍ പ്രസ്‌താവന ഇമാം ഖുര്‍ത്വുബി നടത്തിയത്‌ മാവര്‍ദി(റ)വില്‍ നിന്നാണ്‌. എന്നാല്‍ ``പിശാചിനോട്‌ സന്താനങ്ങളില്‍ പങ്കുചേരണം എന്നു പറഞ്ഞത്‌ ശൈതാന്‍ മനുഷ്യസ്‌ത്രീകളെ വ്യഭിചരിച്ച്‌ ഉണ്ടായിട്ടുള്ള ജാരസന്തതികളെ സംബന്ധിച്ചാണെന്ന്‌ മുജാഹിദ്‌, ളഹ്‌ഹാഖ്‌, ഇബ്‌നു അബ്ബാസ്‌ എന്നിവരില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌ എന്ന പ്രസ്‌താവന ദുര്‍ബലമായതാണ്‌'' (ഖുര്‍ത്വുബി, അല്‍ഇസ്‌റാഅ്‌ 64). ഖുര്‍ത്വുബി വീണ്ടും രേഖപ്പെടുത്തുന്നു: ``അവരുടെ സന്താനങ്ങളില്‍ പങ്കുചേരണം എന്നു പറഞ്ഞത്‌ സന്താനങ്ങളെ കുഫ്‌റില്‍ അകപ്പെടുത്തും വിധം അവരെ യഹൂദിയോ ക്രിസ്‌ത്യാനിയോ ആക്കുക എന്നതാണ്‌. ക്രിസ്‌ത്യാനികള്‍ തങ്ങളുടെ സന്താനങ്ങളെ മാമോദീസയില്‍ മുക്കുന്നതുപോലെ. ഇപ്രകാരം ഇബ്‌നുജരീറുത്ത്വബരി തന്റെ തഫ്‌സീര്‍ 15:121ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.'' (അല്‍ജാമിഉ ലിഅഹ്‌കാമില്‍ ഖുര്‍ആന്‍, ഇസ്‌റാഅ്‌ 64).

ഇബ്‌നുകസീര്‍(റ) മേല്‍ വചനത്തെ വ്യാഖ്യാനിക്കുന്നത്‌ ശ്രദ്ധിക്കുക: ``സന്താനങ്ങളില്‍ പങ്കുചേരണം എന്നു പറഞ്ഞത്‌ അല്ലാഹുവിനെ ധിക്കരിക്കുന്നതിലും പിശാചിനെ അനുസരിക്കുന്നതിലും (അനുസരിപ്പിക്കുന്നതിലും) പങ്കുചേരണം'' എന്നതാണ്‌. മുന്‍ഗാമികള്‍ മൊത്തത്തില്‍ ഈ വചനത്തെ വിശദീകരിച്ചു പ്രസ്‌താവിച്ചിട്ടുള്ളത്‌.'' (ഇബ്‌നുകസീര്‍, ഇസ്‌റാഅ്‌ 64). മേല്‍ പറഞ്ഞ വചനം കൊണ്ടുദ്ദേശിക്കുന്നത്‌ പിശാചില്‍ കുട്ടികളുണ്ടാകും എന്നാണെങ്കില്‍, ആദ്യംപറഞ്ഞ ``സമ്പത്തില്‍ അവരുമായി പങ്കുചേരണം'' എന്ന്‌ ഖുര്‍ആനില്‍ പറഞ്ഞത്‌ പിശാചുമായി കൂറുകച്ചവടം നടത്തണം എന്നാണോ?

സൂറത്ത്‌ ഇസ്‌റാഇലെ 64-ാം വചനത്തിലെ `സന്താനങ്ങളില്‍ പങ്കുചേരാന്‍' പിശാചിനോട്‌ അല്ലാഹു കല്‌പിച്ചതിന്റെ താല്‌പര്യം ഇമാം ഇബ്‌നുകസീര്‍(റ) വീണ്ടും രേഖപ്പെടുത്തുന്നു: ``ഇബ്‌നു അബ്ബാസില്‍(റ) നിന്നും അലിയ്യുബ്‌നു അബീത്വല്‍ഹത്ത്‌ ഉദ്ധരിക്കുന്നു: അത്‌ അറിവില്ലാത്ത നിലയില്‍ അവര്‍ (മുശ്‌രിക്കുകള്‍) തങ്ങളുടെ സന്താനങ്ങളെ കൊല ചെയ്‌തിരുന്നതിനെ സംബന്ധിച്ചാണ്‌'' (ഇബ്‌നുകസീര്‍, ഇസ്‌റാഅ്‌ 64). സ്വന്തം പെണ്‍മക്കളെ ജീവനോടെ കുഴിച്ചുമൂടി കൊലചെയ്യാന്‍ പ്രേരണ നല്‌കിയിരുന്നത്‌ ശൈതാനായിരുന്നു എന്ന്‌ താല്‌പര്യം. അല്ലാതെ മനുഷ്യര്‍ക്ക്‌ ശൈതാനില്‍ മക്കളുണ്ടാകുന്നതിനെ സംബന്ധിച്ചല്ല. ഇമാം ഖുര്‍ത്വുബി വിശദീകരിച്ചതു പോലെ അതൊരു അടഞ്ഞ അധ്യായവും അസംഭവ്യവുമാണ്‌.

ഇനി പിശാചില്‍ മനുഷ്യര്‍ക്ക്‌ സന്താനങ്ങളുണ്ടാകുമെന്ന്‌ സ്ഥാപിക്കാന്‍ ദുര്‍വ്യാഖ്യാനം ചെയ്‌തുകൊണ്ടിരിക്കുന്ന മൂന്നാമത്തെ വചനം സൂറത്തുല്‍ കഹ്‌ഫിലെ 50-ാം വചനമാണ്‌. അല്ലാഹു അരുളി: ``അവന്‍ ജിന്നില്‍ പെട്ടവനായിരുന്നു. എന്നിരിക്കെ നിങ്ങള്‍ എന്നെ വിട്ട്‌ അവനെയും അവന്റെ സന്തതികളെയും രക്ഷാധികാരികളാക്കുകയാണോ?'' (അല്‍കഹ്‌ഫ്‌ 50). ഈ വചനം ദുര്‍വ്യാഖ്യാനം ചെയ്യാന്‍ കഴിയാത്ത വിധം സുരക്ഷിതമാണ്‌. ഇവിടെ അല്ലാഹു വിശദീകരിച്ചുതരുന്ന വിഷയം മനുഷ്യര്‍ക്ക്‌ ജിന്നുകളില്‍ സന്താനങ്ങളുണ്ടാകുന്നതിനെ സംബന്ധിച്ചല്ല. മറിച്ച്‌ പിശാചിനെയും അവന്റെ സന്താനങ്ങളെയും രക്ഷാധികാരികളാക്കുന്നതിനെ സംബന്ധിച്ചാണ്‌. ആയത്തില്‍ നിന്നും ഇവര്‍ക്ക്‌ ലഭിക്കുന്ന പുല്‍ക്കൊടി `പിശാചിന്‌ സന്താനങ്ങളുണ്ട്‌' എന്നത്‌ മാത്രമാണ്‌. പിശാചിന്‌ സന്താനങ്ങളില്ല എന്നാര്‍ക്കും വാദമില്ലല്ലോ.

കരുത്‌ നമുക്ക്‌ മാത്രം ഉണ്ടായാല്‍ മതി എന്ന സ്വാര്‍ഥത മനുഷ്യര്‍ക്കില്ലല്ലോ? ഇവിടുത്തെ വിഷയം ജിന്നിലൂടെ മനുഷ്യര്‍ക്ക്‌ സന്താനങ്ങളുണ്ടാകുമോ എന്നതാണ്‌.

പിശാച്‌ വ്യഭിചരിച്ചുണ്ടാകുന്ന സന്താനത്തിന്റെ പിതൃത്വം ആര്‍ക്കാണ്‌? മനുഷ്യര്‍ക്കുണ്ടാകുന്ന സന്താനങ്ങളെ പിതാവിലേക്ക്‌ ചേര്‍ത്ത്‌ വിളിക്കണം എന്നാണ്‌ സൂറത്ത്‌ അഹ്‌സാബില്‍ അല്ലാഹു കല്‌പിക്കുന്നത്‌. മനുഷ്യവ്യഭിചാരത്താല്‍ ഉണ്ടാകുന്ന കുഞ്ഞുങ്ങളെ സംബന്ധിച്ച്‌ ഇസ്‌ലാമില്‍ നിയമങ്ങളുണ്ട്‌. നിങ്ങള്‍ പറയുന്നതു പോലെയാണെങ്കില്‍ പിശാച്‌ വ്യഭിചരിച്ചുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്കും ഇസ്‌ലാമില്‍ നിയമം വേണ്ടതല്ലേ? അതെവിടെ?
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews