രോഗകാരണവും ജിന്നുകളും

എ അബ്‌ദുസ്സലാം സുല്ലമി

``ഒരാളുടെ രോഗം കാരണം ജിന്നു ബാധിച്ചതാണ്‌ എന്ന്‌ വഹ്‌യനുസരിച്ച്‌ നബി(സ) അല്ലാതെ മറ്റൊരാള്‍ക്കും ഉറപ്പിച്ചുപറയാന്‍ സാധിക്കില്ല. രോഗശമനത്തിനായി സാധാരണ ചികിത്സ തേടുന്നതിനോടൊപ്പം റുഖിയ്യ ശര്‍ഇയ്യ ചെയ്യാവുന്നതാണ്‌. (കെ കെ സകരിയ്യ, അബ്‌ദുര്‍റഹ്‌മാന്‍ സലഫി മുതലായവര്‍ ഒപ്പിട്ട ഫത്‌വ:)

ഡോ. കെ കെ സകരിയ്യ തന്നെ എഴുതുന്നു: ജിന്ന്‌ ബാധയുണ്ടെന്ന്‌ ബോധ്യപ്പെട്ട ഒരു വ്യക്തിയോടു ഭൗതിക ചികിത്സകളെല്ലാം നിഷ്‌ഫലമായ ഘട്ടത്തില്‍ ഇയാളുടെ അടുത്ത്‌ പോയിനോക്കാവുന്നതാണെന്ന്‌ ഞാന്‍ പറഞ്ഞിട്ടുണ്ട്‌. ജിന്നുബാധയേറ്റവരെ ചികിത്സിക്കുന്നതുകൊണ്ടു മാത്രം അയാള്‍ (ഹിഫ്‌ളുര്‍റഹ്‌മാന്‍) സലഫിയ്യയില്‍നിന്നും പുറത്തുപോകുകയില്ല (ഡോ. കെ കെ സകരിയ്യാ സ്വലാഹി കേരള ജംയ്യ ത്തുല്‍ ഉലമ നിര്‍വാഹക സമിതിക്ക്‌ സമര്‍പ്പിച്ച കത്തില്‍ നിന്ന്‌, പേജ്‌ 5).

മുഹമ്മദ്‌ നബി(സ)ക്ക്‌ പുറമെ മറ്റുള്ളവര്‍ക്കും -ഹിഫ്‌ളുര്‍ റഹ്‌മാന്‌ വരെ- അയാളുടെ രോഗകാരണം ജിന്നുബാധിച്ചതാണെന്ന്‌ ബോധ്യപ്പെടുമെന്ന്‌ കെ കെ സകരിയ്യ ഇവിടെ പറയുന്നു. രോഗശമനത്തിനായി സാധാരണ ചികിത്സ നേടുന്നതിനോടൊപ്പം മന്ത്രവാദം ചെയ്യണമെന്ന്‌ പറയുന്ന സകരിയ്യ തന്നെ ഭൗതിക ചികിത്സകളെല്ലാം പരാജയപ്പെടുകയും നിഷ്‌ഫലമാവുകയും ചെയ്യുന്ന ഘട്ടത്തിലാണ്‌ മന്ത്രവാദം നടത്തേണ്ടതെന്നും എഴുതുന്നു. ഭൗതിക ചികിത്സയെല്ലാം ഒരാള്‍ക്ക്‌ നിഷ്‌ഫലമായ ഘട്ടത്തില്‍ അയാള്‍ക്ക്‌ ആ രോഗം ജിന്നുബാധ മുഖേനയാണെന്ന്‌ തീരുമാനിക്കാമെന്നും വഹ്‌യിന്റെ ആവശ്യമില്ലെന്നും ഇദ്ദേഹം തന്നെ എഴുതുന്നു. ഇതു നവയാഥാസ്ഥിതികരുടെ ജല്‌പനം മാത്രമാണ്‌. അല്ലാഹുവും അവന്റെ ദൂതനും പറഞ്ഞിട്ടില്ല. പുറമെ നൂറ്‌ വര്‍ഷം മുമ്പ്‌ ഭൗതിക ചികിത്സ പരാജയപ്പെട്ട രോഗങ്ങള്‍ക്ക്‌ ഇന്ന്‌ ശാസ്‌ത്രം ചികിത്സ കണ്ടെത്തിയിട്ടുണ്ട്‌. ഉദാ: മന്ത്‌ രോഗം, കോളറ, വസൂരി, പ്ലേഗ്‌) അപ്പോള്‍ ഈ രോഗങ്ങള്‍ മരുന്നു കണ്ടുപിടിക്കാത്ത കാലത്ത്‌ ജിന്നുബാധ മുഖേനയായിരുന്നു ഉണ്ടായിരുന്നത്‌. ഇന്ന്‌ രോഗാണുക്കള്‍ മൂലമാണ്‌ ഉണ്ടാകുന്നത്‌ എന്ന്‌ ഇവര്‍ പറയേണ്ടിവരും. ഇന്നു മരുന്നു കണ്ടുപിടിക്കാത്ത രോഗങ്ങളാണ്‌ കാന്‍സര്‍, എയ്‌ഡ്‌സ്‌, പേപ്പട്ടി കടിച്ച്‌ ഇളകിയാല്‍, അപസ്‌മാരം മുതലായവ. ഇവ ജിന്ന്‌ ബാധ മൂലമാണെന്ന്‌ ഇവര്‍ ജല്‌പിക്കുമോ? ഇന്നുള്ള ഏതെല്ലാം രോഗമാണ്‌ ജിന്നുബാധ മൂലം ഉണ്ടായവയെന്നും ഇവര്‍ വ്യക്തമാക്കുമോ?


ജിന്നുബാധ ഏറ്റവര്‍ ചികിത്സിക്കേണ്ടതില്ല. അല്ലാഹു എന്ന്‌ മനസ്സില്‍ വിചാരിച്ചാല്‍ തന്നെ സുഖപ്പെടുമെന്ന്‌ ഖുര്‍ആന്‍ പറയുന്നു. (സൂറ: അഅ്‌റാഫ്‌ 201). ഈ ജിന്നു ബാധ തെറ്റിനെ വസ്‌വാസിലൂടെ അലങ്കരിക്കലാണെന്നും ഖുര്‍ആന്‍ തന്നെ വിവരിക്കുകയും ചെയ്യുന്നു. `ഭൗതിക ചികിത്സ പരാജയപ്പെടുന്ന സന്ദര്‍ഭത്തില്‍ മന്ത്രവാദം നടത്താം (അബൂബക്കര്‍ സലഫി) രോഗശമനത്തിനുവേണ്ടി അല്ലാഹുവിനോടു പ്രാര്‍ഥിക്കുന്നതിനാണ്‌ ഇസ്‌ലാം മന്ത്രം എന്ന്‌ പറയുന്നത്‌. ഇതു ചികിത്സയോടൊപ്പമാണ്‌ നിര്‍വഹിക്കേണ്ടത്‌. ഭൗതിക ചികിത്സ പരാജയപ്പെടുന്ന സന്ദര്‍ഭത്തില്‍ മന്ത്രിക്കുവാന്‍ അല്ലാഹുവും അവന്റെ ദൂതനും നിര്‍ദേശിച്ചിട്ടില്ല. നിരീശ്വര നിര്‍മത വാദികളും ഇത്തരം സന്ദര്‍ഭത്തില്‍ ദൈവത്തോടു പ്രാര്‍ഥിക്കുന്നതാണ്‌.

പ്ലേഗ്‌ രോഗം ജിന്നുകള്‍ ഉണ്ടാകുന്നതാണെന്ന്‌ കെ കെ സകരിയ്യ ഹദീസ്‌ ഉദ്ധരിച്ച്‌ സ്ഥാപിക്കുന്നു. ഒരാളുടെ രോഗകാരണം ജിന്ന്‌ ബാധിച്ചതാണെന്ന്‌ തീരുമാനിക്കുവാന്‍ മുഹമ്മദ്‌ നബി(സ)ക്ക്‌ മാത്രമേ സാധിക്കുകയുള്ളൂവെന്നും ഇപ്പോള്‍ ഇദ്ദേഹം പറയുന്നു. അപ്പോള്‍ ആദ്യം ഉദ്ധരിച്ചിരുന്ന ഹദീസിന്റെ അവസ്ഥയെന്ത്‌? ആരാണ്‌ ഇവിടെ ഹദീസ്‌ നിഷേധികള്‍? ചില പ്ലേഗ്‌ രോഗങ്ങള്‍ ജിന്നുകള്‍ ഉണ്ടാക്കുന്നതും മറ്റു ചില പ്ലേഗ്‌ രോഗം വൈറസ്‌ ഉണ്ടാക്കുന്നതുമാണ്‌. ജിന്നുകള്‍ ഉണ്ടാക്കിയ പ്ലേഗ്‌ രോഗിയെ തിരിച്ചറിയുകയില്ല എന്നതായിരിക്കുമോ മറുപടി? എങ്കില്‍ ഇതു ഏത്‌ ഹദീസിലാണ്‌ പ്രസ്‌താവിച്ചത്‌?

ഒരു മനുഷ്യന്‌ മറ്റൊരാള്‍ സിഹ്‌റ്‌ ചെയ്‌തുതുകൊണ്ടാണ്‌ രോഗം ഉണ്ടായതെന്ന്‌ മുഹമ്മദ്‌ നബി (സ)ക്ക്‌ വഹ്‌യിലൂടെ അല്ലാതെ മറ്റാര്‍ക്കെങ്കിലും മനസ്സിലാക്കുവാന്‍ സാധിക്കുമോ? മുഹമ്മദ്‌ നബി (സ)ക്ക്‌ രണ്ടു മലക്കുകള്‍ വന്നിട്ടാണ്‌ ലബീദ്‌ എന്ന ജൂതന്‍ സിഹ്‌റ്‌ ചെയ്‌തു ദര്‍ബാന്‍ കിണറ്റില്‍ കുഴിച്ചിട്ടതാണ്‌ രോഗ കാരണമെന്ന്‌ വിവരിച്ചുകൊടുത്തതായി പ്രസ്‌തുത റിപ്പോര്‍ട്ടില്‍ പറയുന്നു. നമുക്കു ആരാണ്‌ ഇപ്രകാരം പറഞ്ഞുതരിക. അദൃശ്യകാര്യം അല്ലാഹു അല്ലാത്തവര്‍ക്കു അറിയുമോ? സിഹ്‌റില്‍ പല ഇനങ്ങള്‍ ഉണ്ട്‌. സിഹ്‌റ്‌ ചെയ്യുന്നവന്‍ ജിന്നുകളെ കീഴ്‌പ്പെടുത്തി ദൂരെയുള്ളവരെ ഉപദ്രവിക്കുവാന്‍ സാധിക്കുമെന്നു പറയുന്നു. മാരണം എന്ന അര്‍ഥത്തിലുള്ള സിഹ്‌റില്‍ ജിന്ന്‌ ബാധയാണ്‌ മനുഷ്യരെ ഉപദ്രവിക്കുന്നതെന്നാണ്‌ വിശ്വാസം. ഒരു മനുഷ്യന്റെ രോഗകാരണം ജിന്നുകൂടിയതാണെന്ന്‌ വഹ്‌യിലൂടെ മുഹമ്മദ്‌ നബിക്ക്‌ അല്ലാതെ മറ്റൊരു മനുഷ്യന്‌ അറിയുകയില്ലെന്ന്‌ ഇദ്ദേഹം പറയുമ്പോള്‍ മാരണം (സിഹ്‌ര്‍) ചെയ്‌തതാണ്‌ കാരണമെന്നും അറിയുകയില്ലെന്ന്‌ പറയല്‍ നിങ്ങള്‍ക്ക്‌ അനിവാര്യമാണ്‌.

പല കാരണങ്ങളാലും രോഗമുണ്ടാകുന്നതുപോലെ ജിന്നുബാധ മൂലവും രോഗമോ മറ്റു പ്രയാസങ്ങളോ ഉണ്ടാവാം. (അബ്‌ദുര്‍റഹ്‌മാന്‍ സലഫി, കുഞ്ഞിമുഹമ്മദ്‌ പറപ്പൂര്‍, കെ കെ സകരിയ്യാ സ്വലാഹി എ ന്നിവര്‍ ഒപ്പിട്ട രേഖ) ജിന്നുബാധ മൂലം സര്‍വ രോഗങ്ങളും ഉണ്ടാകുമോ? അതെല്ലാം ചിലതരം രോഗമാണെങ്കില്‍ ഏതെല്ലാം രോഗമാണ്‌ ഉണ്ടാവുക? മുഹമ്മദ്‌ നബി(സ) അവ വഹ്‌യിന്റെ അടിസ്ഥാനത്തില്‍ വിവരിച്ചു തന്നിട്ടുണ്ടോ? അദൃശ്യവും അഭൗതികവുമായ മാര്‍ഗത്തിലൂടെയാണോ അതല്ല ദൃശ്യവും ഭൗതികവുമായ മാര്‍ഗത്തിലൂടെയാണോ ജിന്നുകള്‍ രോഗവും പ്രയാ സങ്ങളുമുണ്ടാക്കുന്നത്‌? പിശാചിന്റെ ഉപദ്രവത്തില്‍നിന്നും അല്ലാഹു സത്യവിശ്വാസികളെ സംരക്ഷിക്കുമെന്ന്‌ വിശുദ്ധ ഖുര്‍ആന്‍ ധാരാളം സൂക്തങ്ങളില്‍ പറയുന്നത്‌ ഏതില്‍ നിന്നും സംരക്ഷിക്കുമെന്നാണ്‌?

അല്ലാഹു പറയുന്നു: തീര്‍ച്ചയായും എന്റെ ദാസന്മാരാരോ അവരുടെ മേല്‍ നിനക്കു യാതൊരു അധികാരവുമില്ല. സംരക്ഷകനായി നിന്റെ രക്ഷിതാവ്‌ തന്നെ മതി (സൂറ: ഇസ്‌റാഅ്‌ 65). ഈ സൂക്തത്തെ വ്യാഖ്യാനിച്ചുകൊണ്ട്‌ മുസ്‌ലിയാക്കന്മാര്‍ അംഗീകരിക്കുന്ന തഫ്‌സീര്‍ സ്വാവിയില്‍ എഴുതുന്നു. എന്റെ അടിമകളെ നിന്നില്‍ നിന്നും ഞാന്‍ സംരക്ഷിക്കുന്നതാണ്‌. തീര്‍ച്ചയായും പിശാച്‌ വസ്‌വാസ്‌ ഉണ്ടാക്കുവാന്‍ കഴിവുള്ളവനാണെങ്കിലും അല്ലാഹു അവന്റെ അടിമകളുടെ മേല്‍ വളരെയധികം കാരുണ്യമുള്ളവനാണ്‌. അതിനാല്‍ അവന്റെ കുതന്ത്രവും തിന്മയും അല്ലാഹു അവരില്‍ നിന്ന്‌ പ്രതിരോധിക്കുന്നതാണ്‌. അല്ലാഹു സംരക്ഷിക്കുന്നവനാണ്‌ യഥാര്‍ഥത്തില്‍ സംരക്ഷിക്കപ്പെട്ടവന്‍.

മനുഷ്യന്‌ പിശാചിന്റെ വസ്‌വാസ്‌ തട്ടിമാറ്റുവാന്‍ സ്വമേധയാ കഴിവില്ല (തഫ്‌സീര്‍ സ്വാവി 2-356). അല്ലാഹു എന്ന സ്‌മരണയുണ്ടായാല്‍ ഈ വസ്‌വാസും അല്ലാഹു മനുഷ്യരില്‍ നിന്നും ഇല്ലാതെയാക്കുന്നതാണ്‌ (അഅ്‌റാഫ്‌ 201). ഒരു കൊല്ലന്‍ ഒരു കഠാരി നിര്‍മിച്ച്‌ മേശപ്പുറത്ത്‌ വെക്കുന്നു. അതു ഉപയോഗിച്ച്‌ മറ്റൊരുവനെ വധിക്കുവാന്‍ കഴിവ്‌ കൊല്ലന്‌ ഇല്ല. ഒരു മനുഷ്യന്‍ ആ കഠാരി എടുത്തു സ്വയം ശരീരത്തിന്‌ കുത്തി ആത്മഹത്യ ചെയ്യുന്നു. ഇവിടെ കഠാരികൊണ്ട്‌ മനുഷ്യനെ ഉപദ്രവിച്ചത്‌ ഇത്‌ നിര്‍മിച്ചവനല്ല. ആത്മഹത്യ ചെയ്‌തവന്‍ തന്നെയാണ്‌. ഇതുപോലെ പിശാച്‌ നമ്മുടെ മനസ്സില്‍ തിന്മ ചെയ്യുവാനും അതിനെ അലങ്കരിക്കുവാനും വേണ്ടി വസ്‌വാസ്‌ ഉണ്ടാകുക മാത്രമാണ്‌ ചെയ്യുന്നത്‌. ഈ വസ്‌വാസ്‌ ഉപയോഗിച്ച്‌ ഒരാള്‍ തന്നെ ഉപദ്രവിക്കുന്നത്‌ അവന്റെ ദേഹേച്ഛയാണ്‌. ദേഹേച്ഛ ഇല്ലാത്തവനെ യാതൊന്നും ചെയ്യാന്‍ പിശാചിനു സാധ്യമല്ല. വികാരമില്ലാത്ത ഒരു മനുഷ്യനെക്കൊണ്ട്‌ വ്യഭിചാരിപ്പിക്കുവാന്‍ പിശാചിനു വസ്‌വാസിലൂടെ സാധ്യമല്ല. പിശാചിന്‌ വസ്‌വാസിലൂടെ നമ്മെ ഉപദ്രവിക്കുവാന്‍ സാധ്യമല്ല. വസ്‌വാസ്‌ ഉണ്ടാക്കുവാന്‍ മാത്രമാണ്‌ അവനുള്ള കഴിവ്‌. മനുഷ്യന്റെ ദേഹേച്ഛയാണ്‌ പിശാചിന്റെ വസ്‌വാസ്‌ കൊണ്ട്‌ അവനെ ഉപദ്രവിക്കുന്നത്‌. പിശാച്‌ നമ്മുടെ മനസ്സില്‍ ഉണ്ടാക്കിവെച്ച്‌ പിന്‍മാറുന്ന ഈ വസ്‌വാസ്‌ തന്നെ അല്ലാഹു എന്ന ചിന്തയുണ്ടായാല്‍ ഇല്ലാതെയാകുന്നതാണ്‌. ഇതുകൊണ്ടാണ്‌ അല്ലാഹു ഇപ്രകാരം പറയുന്നത്‌:

തീര്‍ച്ചയായും പിശാചിന്റെ കുതന്ത്രം ദുര്‍ബലമായതാണ്‌ (സൂറ അന്നിസാഅ്‌ 76). ഒരു മനുഷ്യന്‌ പിശാചിനെ കീഴ്‌പ്പെടുത്തി മറ്റൊരുവനില്‍ വസ്‌വാസ്‌ ഉണ്ടാക്കി ഉപദ്രവിക്കാനും സാധ്യമല്ല. പിശാചേ, ഇന്നവന്‌ നീ വസ്‌വാസ്‌ ഉണ്ടാകണമേയെന്ന്‌ വല്ലവനും പിശാചിനെ വിളിച്ച്‌ സഹായം തേടിയാല്‍ അവന്‍ മുശ്‌രിക്കും വിഗ്രഹാരാധനുമായിത്തീരും. കാരണം ഈ തേട്ടം അദൃശ്യവും അഭൗതികവുമായ സഹായതേട്ടമാണ്‌. വൈറസും ബാക്‌ടീരിയയും മറ്റുള്ള രോഗങ്ങളും രോഗമുണ്ടാക്കുമെന്ന്‌ ഭയപ്പെടല്‍ ശിര്‍ക്കാണെന്ന്‌ ഒരു സലഫീ പണ്ഡിതനും പറയുന്നില്ല. എന്നാല്‍ പിശാച്‌ രോഗമുണ്ടാക്കുമെന്ന്‌ ഭയപ്പെട്ടാല്‍ അതു ശിര്‍ക്കാണെന്ന്‌ ഇവര്‍ അംഗീകരിക്കുന്ന സലഫീ പണ്ഡിതന്‍മാര്‍ പോലും പ്രഖ്യാപിച്ചതാണ്‌. ഒന്ന്‌ ദൃശ്യമായ ഭയവും മറ്റൊന്ന്‌ അദൃശ്യമായ ഭയവുമാണ്‌ ഈ വ്യത്യാസത്തിനു കാരണം.
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews