ജിന്ന്‌ പിശാചുക്കള്‍ അദൃശ്യമറിയുമോ?

പി കെ മൊയ്‌തീന്‍ സുല്ലമി

ഒരു നൂറ്റാണ്ടിനോടടുത്ത കാലമായി മുജാഹിദ്‌ പ്രസ്ഥാനം ഇവിടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട്‌. ഇക്കാലമത്രയും മുജാഹിദുകള്‍ പ്രബോധനം ചെയ്‌തത്‌ `അദൃശ്യജ്ഞാനം' അല്ലാഹുവിന്റെ വിശേഷ ഗുണങ്ങളില്‍ (സ്വിഫത്ത്‌) പെട്ടതാണെന്നും അവനല്ലാതെ ഒരു ശക്തിയും അദൃശ്യകാര്യങ്ങള്‍ അറിയുകയില്ലെന്നും, അവന്‍ അറിയിച്ചുകൊടുക്കുകയാണെങ്കില്‍ പോലും അവന്‍ ആഗ്രഹിക്കുന്ന പ്രവാചകന്മാര്‍ക്ക്‌ മാത്രമേ അറിയിച്ചുകൊടുക്കൂ എന്നുമാണ്‌. എന്നാല്‍ കുറച്ചുകാലമായി ഈ സത്യപ്രസ്ഥാനത്തെ തകര്‍ക്കാന്‍ `വന്‍ചിതല്‍' പോലെ ഉള്ളില്‍ നിന്ന്‌ ഒരു ശ്രമം നടന്നുകൊണ്ടിരിക്കുന്നു എന്ന യാഥാര്‍ഥ്യം മുവഹ്‌ഹിദുകള്‍ക്ക്‌ സഹിക്കനോ പൊറുക്കാനോ കഴിയുന്ന കാര്യമല്ല. ഇതൊക്കെ എഴുതുമ്പോഴും പറയുമ്പോഴും ആവര്‍ത്തിക്കുന്ന ഒരു പല്ലവി ഇതാണ്‌: ``ഒരിക്കല്‍ തിരുത്തിയ കാര്യങ്ങള്‍ എന്തിനാണ്‌ വീണ്ടും ആവര്‍ത്തിക്കുന്നത്‌?''

എങ്കില്‍ ഒന്നു ചോദിച്ചുകൊള്ളട്ടെ: ഇതൊക്കെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പു തന്നെ തിരുത്തിയെങ്കില്‍ പിന്നെയെന്തിനാണ്‌ 2011 ജൂണ്‍ 21ന്‌ ചൊവ്വാഴ്‌ച ജിന്നു ഗ്രൂപ്പും മറു ഗ്രൂപ്പും പുളിക്കല്‍ അറബിക്കോളെജില്‍ ചര്‍ച്ച നടത്തിയതും യോജിപ്പിലെത്തിയതും. മാസങ്ങള്‍ക്ക്‌ മുമ്പ്‌ പുളിക്കലും മറ്റും ശൈത്വാനെ അടിച്ചിറക്കല്‍ നടത്തിയത്‌ എന്തിനാണ്‌? മാസങ്ങളോളമായി സംഘടനാ നേതാക്കള്‍ പല കേന്ദ്രങ്ങളിലും നിങ്ങള്‍ക്കെതിരില്‍ വിശദീകരണം സംഘടിപ്പിച്ചത്‌ എന്തിനുവേണ്ടിയാണ്‌? ആദ്യം അവര്‍ കണ്ണുചിമ്മിയെങ്കിലും ശല്യം സഹിക്കാന്‍ കഴിയാഞ്ഞിട്ടാണല്ലോ നിങ്ങള്‍ക്കെതിരില്‍ അവര്‍ പരസ്യമായി രംഗത്തുവന്നത്‌?!


വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ നിങ്ങള്‍ തിരുത്തിയെന്ന്‌ പറഞ്ഞിട്ടുണ്ടെങ്കില്‍ അത്‌ നുണയും കാപട്യവുമായിരുന്നുവെന്ന്‌ ഇപ്പോള്‍ ജനങ്ങള്‍ക്ക്‌ ബോധ്യപ്പെട്ടിരിക്കയാണ്‌. അതുകൊണ്ടാണ്‌ നിഅ്‌മത്തുല്ലാ ഫാറൂഖി ഈയടുത്ത്‌ നിങ്ങളെ നിശിതമായി വിമര്‍ശിച്ചതും. മാത്രമല്ല, നിങ്ങള്‍ അടുത്തകാലത്ത്‌ എഴുന്നള്ളിച്ച്‌ എല്ലാ വാദങ്ങളും ഗ്രന്ഥങ്ങളില്‍ രേഖപ്പെട്ടുകിടക്കുന്നു. ഏതെങ്കിലും ഒന്ന്‌ തിരുത്തിയോ? ജിന്ന്‌ പിശാചുക്കള്‍ മറഞ്ഞ കാര്യങ്ങള്‍ അറിയും എന്ന്‌ സകരിയ്യാ സ്വലാഹി തന്റെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയത്‌ ശ്രദ്ധിക്കുക: ``മറഞ്ഞ കാര്യം അല്ലാഹുവിന്‌ മാത്രമേ അറിയൂ എന്ന വിശ്വാസത്തോട്‌, പിശാച്‌ മുഖേന അവന്റെ സേവകര്‍ക്ക്‌ ലഭിക്കുന്ന അറിവിനെക്കുറിച്ചുള്ള ഈ ധാരണ എതിരാകുന്നില്ല''. (സലഫി പ്രസ്ഥാനം: വിമര്‍ശനങ്ങളും മറുപടിയും പേജ്‌ 135).

മേല്‍പറഞ്ഞ കാര്യം ഒരു വിശദീകരണം പോലുമില്ലാതെ ആര്‍ക്കും മനസ്സിലാകും. മറഞ്ഞ കാര്യം അറിയുക അല്ലാഹുവിന്‌ മാത്രമല്ല. പിശാചിനും അറിയും. അവന്‍ തന്റെ സേവകര്‍ക്ക്‌ അറിയിച്ചുകൊടുക്കും!

ജിന്ന്‌ പിശാചുക്കള്‍ അദൃശ്യകാര്യങ്ങള്‍ അറിയും എന്നതിന്‌ ദുര്‍വ്യാഖ്യാനം ചെയ്യാറുള്ളത്‌ സൂറതു അന്‍ആമിലെ 121-ാം വചനമാണ്‌. ``അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെടാത്തതില്‍ നിന്നും നിങ്ങള്‍ ഭക്ഷിക്കരുത്‌. തീര്‍ച്ചയായും അത്‌ അധര്‍മമാണ്‌. നിങ്ങളോട്‌ തര്‍ക്കം നടത്താന്‍ വേണ്ടി തീര്‍ച്ചയായും പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക്‌ ദുര്‍ബോധനം നല്‌കിക്കൊണ്ടിരിക്കും. നിങ്ങള്‍ അവരെ അനുസരിക്കുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ അല്ലാഹുവില്‍ പങ്ക്‌ചേര്‍ക്കുന്നവരായിത്തീരും.'' (അന്‍ആം 121). മേല്‍വചനവും പിശാചിന്റെ അദൃശ്യമറിയലും തമ്മില്‍ യാതൊരു ബന്ധവുമില്ല.

ഇമാം ഇബ്‌നുകസീര്‍(റ) രേഖപ്പെടുത്തുന്നു: ``അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെടാത്തതില്‍ നിന്നും നിങ്ങള്‍ ഭക്ഷിക്കരുത്‌' എന്ന വചനം ഇറങ്ങിയപ്പോള്‍ പേര്‍ഷ്യക്കാരില്‍ ചിലര്‍ നബി(സ)യുമായി തര്‍ക്കം നടത്താന്‍ ഖുറൈശികളിലേക്ക്‌ ചിലരെ പറഞ്ഞയച്ചു. പേര്‍ഷ്യക്കാര്‍ ഇപ്രകാരം നബി(സ)യെ ഉണര്‍ത്താനും കല്‌പനകൊടുത്തു: മുഹമ്മദേ, താങ്കള്‍ കത്തികൊണ്ട്‌ അറുത്തത്‌ അനുവദനീയവും അല്ലാഹു അറുത്തത്‌ (ചത്തത്‌) നിഷിദ്ധവും ആക്കുന്നു. അപ്പോഴാണ്‌ `നിങ്ങളോട്‌ തര്‍ക്കം നടത്താന്‍ വേണ്ടി തീര്‍ച്ചയായും പിശാചുക്കള്‍ അവരുടെ മിത്രങ്ങള്‍ക്ക്‌ ദുര്‍ബോധനം നല്‍കിക്കൊണ്ടിരിക്കുന്നു' എന്ന വചനം അവതരിപ്പിച്ചതെന്ന്‌ ത്വബ്‌റാനി, ഇബ്‌നുഅബ്ബാസില്‍(റ) നിന്നും ഉദ്ധരിച്ചിട്ടുണ്ട്‌.'' (ഇബ്‌നുകസീര്‍ 2:171)

മേല്‍വചനത്തില്‍ പരാമര്‍ശിക്കപ്പെട്ട പിശാച്‌, ജിന്ന്‌ പിശാചല്ല. പിശാചെന്ന്‌ കേള്‍ക്കുമ്പോഴേക്കും ആയത്തുകളുടെ അവതരണ സന്ദര്‍ഭം നോക്കാതെ ജിന്ന്‌ പിശാചിലേക്ക്‌ എടുത്തുചാടുകയാണ്‌. ഇവിടെ പിശാചുക്കള്‍ എന്ന്‌ പറഞ്ഞത്‌ പേര്‍ഷ്യക്കാരെക്കുറിച്ചും അവരുടെ മിത്രങ്ങള്‍ എന്ന്‌ പറഞ്ഞത്‌ മക്കയിലെ മുശ്‌രിക്കുകളെ സംബന്ധിച്ചുമാണ്‌. അപ്പോള്‍ പിശാചുക്കളും മിത്രങ്ങളും മനുഷ്യരാണ്‌. അവര്‍ അല്ലാഹു അല്ലാത്തവരുടെ പ്രീതിക്കുവേണ്ടി ബലികര്‍മം നിര്‍വഹിക്കാം എന്ന അഭിപ്രായക്കാരാണ്‌. ഇസ്‌ലാം അതിനെതിരുമാണ്‌. അതിന്റെ പേരില്‍ നബിയോട്‌ തര്‍ക്കം നടത്തി മുസ്‌ലിംകളെ തോല്‍പിക്കാന്‍ വേണ്ടി പേര്‍ഷ്യക്കാരായ പിശാചുക്കള്‍, മക്കയിലെ മുശ്‌രിക്കുകളായ പിശാചുക്കളോട്‌ ദുര്‍ബോധനം നടത്തി എന്നാണ്‌ മേല്‍വചനത്തിലെ പരാമര്‍ശം. അല്ലാതെ ജിന്നുകളോ അദൃശ്യമറിയലോ മേല്‍വചനത്തിലില്ല.

ജിന്ന്‌ പിശാചുക്കള്‍ മനുഷ്യര്‍ക്ക്‌ അദൃശ്യം അറിയിച്ചുകൊടുക്കണമെങ്കില്‍ ഒരു നിബന്ധനയുണ്ടു പോല്‍. വെറുതെയങ്ങ്‌ തേടിയാല്‍ ജിന്ന്‌ പിശാചുക്കള്‍ അദൃശ്യമറിയിച്ചുകൊടുക്കുന്നതല്ലത്രെ. മറിച്ച്‌, ജിന്ന്‌ പിശാചുക്കളെ പൂജിക്കുകയും ആരാധിക്കുകയും ചെയ്‌താല്‍ മാത്രമേ, അവര്‍ അദൃശ്യമറിയിച്ചുകൊടുക്കൂ എന്നത്രെ സകരിയ്യാ സ്വലാഹിയുടെ വാദം. അദ്ദേഹം രേഖപ്പെടുത്തിയത്‌ ശ്രദ്ധിക്കുക: ``തന്നെ പൂജിക്കുന്നവരെയോ തന്നോട്‌ സഹായം ആവശ്യപ്പെടുന്നവരെയോ ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ സഹായിക്കാന്‍ എല്ലാ സൃഷ്‌ടികള്‍ക്കും കഴിയും.'' (അല്‍ഇസ്‌ലാഹ്‌ -മെയ്‌ ലക്കം).

സകരിയ്യാ സ്വലാഹി നടത്തുന്ന ഒരു മാസികയാണ്‌ അല്‍ഇസ്വ്‌ലാഹ്‌. പല വിഡ്‌ഢിത്തങ്ങളും അതില്‍ വരാറുണ്ട്‌. ചിലപ്പോള്‍ ഒരു വിഡ്‌ഢിത്തം തിരുത്തി വേറൊരു വിഡ്‌ഢിത്തം എഴുന്നള്ളിക്കാറുണ്ട്‌. ഉദാഹരണത്തിന്‌ ശ്രദ്ധിക്കുക: ``മെയ്‌ ലക്കം ഇസ്വ്‌ലാഹില്‍ ഏഴാം പേജില്‍ തന്നെ പൂജിക്കുന്നവരെയോ തന്നോട്‌ സഹായം ആവശ്യപ്പെടുന്നവരെയോ ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ സഹായിക്കാന്‍ എല്ലാ സൃഷ്‌ടികള്‍ക്കും കഴിയും.'' എന്ന വാചകം ചില സൃഷ്‌ടികള്‍ക്ക്‌ ചിലപ്പോഴെങ്കിലും കഴിഞ്ഞേക്കാം എന്ന്‌ തിരുത്തി വായിക്കുക'' (അല്‍ഇസ്വ്‌ലാഹ്‌, ആഗസ്‌ത്‌-സപ്‌തംബര്‍ 2009, പേജ്‌ 62)

സകരിയ്യാ സ്വലാഹി രേഖപ്പെടുത്തിയ മറ്റൊരു വിഡ്‌ഢിത്തം ശ്രദ്ധിക്കുക: ``ഏതെങ്കിലും ഒരു പിശാചിനെ സേവിച്ചില്ലെങ്കില്‍ കൂടി മറഞ്ഞ കാര്യം ഗണിച്ചും പ്രശ്‌നം നോക്കിയും പറയുന്ന കാര്യത്തില്‍ പൈശാചിക സഹായം കിട്ടും.'' (സലഫീ പ്രസ്ഥാനം: വിമര്‍ശനങ്ങളും മറുപടിയും പേജ്‌ 134)

ഒരു വിഷയത്തില്‍ തന്നെ മൂന്ന്‌ അഭിപ്രായങ്ങളാണ്‌ നാം കണ്ടത്‌. 1) ശൈത്വാനെ പൂജിച്ചാല്‍ സഹായം ലഭിക്കും. 2) ചില സൃഷ്‌ടികളെ പൂജിച്ചാല്‍ ചിലപ്പോള്‍ സഹായിച്ചേക്കാം. 3) പൂജിച്ചില്ലെങ്കിലും അദൃശ്യകാര്യങ്ങള്‍ പറഞ്ഞുതരും. നേരില്‍ നിന്നും തെന്നിമാറിയാല്‍ നെറികേടുകളില്‍ എത്തിപ്പെടും എന്നതിന്‌ വ്യക്തമായ തെളിവുകളാണ്‌ മേല്‍പറഞ്ഞ ഒരേ വിഷയത്തിലുള്ള വ്യത്യസ്‌ത അഭിപ്രായങ്ങള്‍. ഇപ്പോള്‍ അല്‍ഇസ്വ്‌ലാഹ്‌ നബി(സ)യുടെ മുടിക്ക്‌ ബര്‍ക്കത്തുണ്ട്‌ (അദൃശ്യമായ നിലയില്‍ ഖൈറും ശര്‍റും നല്‍കാന്‍ കഴിവുണ്ട്‌) എന്ന്‌ സുന്നികളോടൊപ്പം വാദിച്ചുകൊണ്ടിരിക്കുകയാണ്‌. കുറച്ചുകാലം കഴിഞ്ഞാല്‍ പറയും: ``ഞങ്ങളത്‌ തിരുത്തി, അല്ലെങ്കില്‍ പറഞ്ഞിട്ടില്ല എന്നൊക്കെ. നബി(സ)യുടെ മുടിക്കു ബര്‍ക്കത്തുണ്ടെങ്കില്‍ അത്‌ സമൂഹത്തില്‍ തുറന്നുപറഞ്ഞുകൂടേ? അല്‍ഇസ്വ്‌ലാഹ്‌ പോലെ സമൂഹത്തില്‍ കാല്‍ ശതമാനംപോലും ആളുകള്‍ കാണുകയോ വായിക്കുകയോ ചെയ്യാത്ത ഒരു മാസികയില്‍ എഴുതിവിട്ടതു കൊണ്ട്‌ എന്ത്‌ പ്രയോജനം? ജിന്നുകളോടും മലക്കുകളോടും സഹായംതേടാം എന്ന്‌ പറഞ്ഞതുപോലെ ഇതും പരസ്യമായി തുറന്നുപറഞ്ഞുകൂടേ? നിങ്ങളിപ്പോള്‍ സമസ്‌തയുടെ ആദര്‍ശത്തിലേക്കു പോയിക്കൊണ്ടിരിക്കുകയാണ്‌. അതുകൊണ്ടാണല്ലോ അമ്പലക്കടവ്‌ ഫൈസി നിങ്ങളെ സമസ്‌തയിലേക്ക്‌ സ്വാഗതം ചെയ്‌തത്‌?!

ചുരുക്കത്തില്‍, സുലൈമാന്‍ മുസ്‌ല്യാരുടെ സോപ്പ്‌ വാങ്ങിയവരും വാങ്ങാത്തവരും ഖേദിക്കും എന്ന്‌ പറഞ്ഞതു പോലെ പിശാചിനെ പൂജിച്ചാലും ഇല്ലെങ്കിലും അദൃശ്യം അറിയിച്ചുകൊടുക്കുന്നതടക്കമുള്ള എല്ലാ സഹായങ്ങളും ലഭ്യമാകും എന്നാണ്‌ ഇവരുടെ വാദം. എന്നാല്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും പിശാചിനെ തനതായ രൂപത്തില്‍ കണ്ട ഒരാളും ഈ ഭൂലോകത്ത്‌ ഇല്ല എന്നതാണ്‌ വസ്‌തുത. പിന്നെ ചില പിശാചുക്കളെ കാളിയെന്നും മറ്റു ചിലതിനെ ഭദ്രകാളിയെന്നും രക്തരക്ഷസ്സെന്നും പേരുവിളിക്കാറുണ്ട്‌. ഇത്തരം പിശാചുക്കളെ കണ്ടവരും ഈ ലോകത്തിലില്ല. ഇതൊക്കെ ഊഹാപോഹങ്ങള്‍ മാത്രമാണ്‌. ഇതിനൊക്കെ യാഥാര്‍ഥ്യത നല്‍കുന്ന ജിന്ന്‌ ഭ്രാന്തന്മാര്‍ ശഹാദത്ത്‌ ചൊല്ലി തന്റെ ഈമാനിനെ പുതുക്കേണ്ടതാണ്‌. പിശാചിനെ പൂജിച്ചിട്ട്‌ ഈ ജിന്നു ഭ്രാന്തന്മാരില്‍ ആര്‍ക്കാണ്‌ അദൃശ്യകാര്യം ലഭിച്ചത്‌ എന്നറിയാന്‍ താല്‍പര്യമുണ്ട്‌. ഇത്‌ കേവലം ഒരു ഖുറാഫാത്തല്ല. മറിച്ച്‌, ഹൈന്ദവരുടെ ബഹുദൈവദര്‍ശനം ഇസ്‌ലാമിലേക്ക്‌ തിരുകിക്കയറ്റാനുള്ള ശ്രമം കൂടിയാണ്‌. ഇത്തരം അടിസ്ഥാന രഹിതങ്ങളായ വാദങ്ങള്‍ വിശുദ്ധ ഖുര്‍ആനിനെയും നബി(സ)യുടെ ഹദീസുകളെയും നിഷേധിക്കല്‍ കൂടിയാണ്‌.

ഇമാം ബുഖാരി ഉദ്ധരിക്കുന്നു: ഒരു വിഭാഗം മനുഷ്യര്‍ ഒരു വിഭാഗം ജിന്നുകളെ പൂജിക്കാറുണ്ടായിരുന്നു. അങ്ങനെ പൂജിക്കപ്പെട്ടിരുന്ന ജിന്നുകള്‍ ഇസ്‌ലാം സ്വീകരിച്ചു. പൂജിച്ചിരുന്നവര്‍ അവരുടെ ദീനിനെ മുറുകെപിടിച്ച്‌ (പൂജ തുടര്‍ന്നുകൊണ്ടേയിരുന്നു.) അപ്പോഴാണ്‌ ഈ വചനം അവതരിക്കുന്നത്‌: നബിയേ പറയുക, അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ (ദൈവങ്ങളെന്ന്‌) വാദിച്ചുകൊണ്ടിരിക്കുന്നവരെ നിങ്ങള്‍ വിളിച്ചുനോക്കൂ. നിങ്ങളുടെ ഉപദ്രവം നീക്കാനോ നിങ്ങളില്‍ മാറ്റം വരുത്താനോ ഉള്ള കഴിവ്‌ അവരുടെ അധീനത്തിലില്ല.'' (ബുഖാരി, ഫത്‌ഹുല്‍ബാരി 10:371)

അപ്പോള്‍ പിശാചിനെ പൂജിച്ചാലോ സഹായം തേടിയാലോ സഹായിക്കാനുള്ള കഴിവ്‌ ജിന്ന്‌ പിശാചുക്കള്‍ക്കില്ലെന്ന്‌ മേല്‍ ഹദീസ്‌ സംശയത്തിന്നിടയില്ലാത്തവിധം വ്യക്തമാക്കുന്നു. അതിനാല്‍ സകരിയ്യാ സ്വലാഹിയുടെ വാദം ഖുര്‍ആനിനെ മാത്രമല്ല, നിഷേധിക്കുന്നത്‌. ഇമാം ബുഖാരിയുടെ ഹദീസിനെയും കൂടിയാണ്‌. അത്‌ പിന്നീട്‌ വരുന്നതാണ്‌. ഇനി ജിന്നുകള്‍ അദൃശ്യമറിയുമോ? അദൃശ്യകാര്യം അറിയാതെ വിഷമം സഹിച്ച നിരവധി സംഭവങ്ങള്‍ ആത്മീയതയില്‍ ഉന്നതിയില്‍ നില്‍ക്കുന്ന പ്രവാചകന്മാര്‍ക്കുപോലും ഉണ്ടായിട്ടുണ്ട്‌.

``അവന്റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ താക്കോലുകള്‍. അവനല്ലാതെ അവ അറിയുകയില്ല'' (അന്‍ആം 59). ``അവന്‍ ദൃശ്യവും അദൃശ്യവും അറിയുന്നവനാകുന്നു. അതിനാല്‍ അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അവന്‍ അതീതനായിരിക്കുന്നു'' (മുഅ്‌മിനൂന്‍ 92). ``അല്ലാഹുവിന്റെ ഖജനാവുകള്‍ എന്റെ പക്കലുണ്ടെന്ന്‌ നിങ്ങളോട്‌ ഞാന്‍ പറയുന്നില്ല. ഞാന്‍ അദൃശ്യകാര്യം അറിയുകയുമില്ല'' (ഹൂദ്‌ 31). ``നബിയേ പറയുക: എന്റെ സ്വന്തം ദേഹത്തിനു തന്നെ ഉപകാരമോ ഉപദ്രവമോ വരുത്തല്‍ എന്റെ അധീനത്തിനത്തില്‍ പെട്ടതല്ല. എനിക്ക്‌ മറഞ്ഞ കാര്യം അറിയാമായിരുന്നുവെങ്കില്‍ ഞാന്‍ നിരവധി ഗുണം നേടിയെടുക്കുമായിരുന്നു. തിന്മ എന്നെ ബാധിക്കുകയുമില്ലായിരുന്നു'' (അഅ്‌റാഫ്‌ 188). മേല്‍ പറഞ്ഞ വചനങ്ങളെല്ലാം കൂട്ടി വായിച്ചാല്‍ നമുക്ക്‌ മനസ്സിലാക്കാവുന്നത്‌ ഇതാണ്‌: ``അദൃശ്യകാര്യങ്ങളുടെ താക്കോലുകള്‍ പടച്ചതമ്പുരാന്റെ കൈവശമാകുന്നു. സൃഷ്‌ടികളില്‍ വെച്ചേറ്റവും ശ്രേഷ്‌ഠനായ നബി(സ)ക്കു പോലും അതറിയുകയില്ല''. എന്നാല്‍ ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ ചില പ്രവാചകന്മാര്‍ക്ക്‌ അല്ലാഹു അദൃശ്യം അറിയിച്ചുകൊടുത്തിട്ടുണ്ട്‌. അക്കാര്യം അല്ലാഹു തന്നെ ഇപ്രകാരം ഉണര്‍ത്തുന്നു:

``അവന്‍ അദൃശ്യമറിയുന്നവനാണ്‌. തന്റെ അദൃശ്യജ്ഞാനം ഒരാള്‍ക്കും അവന്‍ വെളിപ്പെടുത്തിക്കൊടുക്കുന്നതല്ല. അവന്‍ തൃപ്‌തിപ്പെട്ട വല്ല ദൂതനുമല്ലാതെ'' (ജിന്ന്‌ 26,27). അല്ലാഹു അറിയിച്ചുകൊടുത്തെങ്കില്‍ മാത്രമേ പ്രവാചകന്മാര്‍ക്കു പോലും അദൃശ്യമറിയുകയുള്ളൂ എന്നാണ്‌ മേല്‍വചനം പഠിപ്പിക്കുന്നത്‌. എന്നാല്‍ ജിന്ന്‌ ഭ്രാന്തമാരുടെ വാദം ജിന്ന്‌ പിശാചുക്കള്‍ സ്വയം അദൃശ്യമറിയും എന്നാണ്‌. ഇത്‌ ഏറ്റവും വലിയ ശിര്‍ക്കന്‍ വാദമാണ്‌. അല്ലാഹുവിന്റെ വിശേഷഗുണത്തിലാണ്‌ ഇവര്‍ പങ്കുചേര്‍ക്കുന്നത്‌. ഇനി ജിന്നുകള്‍ അദൃശ്യമറിയുമോ? രണ്ട്‌ സംഭവങ്ങള്‍ ശ്രദ്ധിക്കുക: സുലൈമാന്‍ നബി(അ)യുമായി ബന്ധപ്പെട്ടുകൊണ്ട്‌ അല്ലാഹു അരുളി: ``സുലൈമാന്‍ നബി(അ)ക്കു വേണ്ടി ജിന്നിലും മനുഷ്യരിലും പക്ഷികളിലും പെട്ട തന്റെ സൈന്യങ്ങള്‍ ഒരുമിച്ചു കൂട്ടപ്പെട്ടു. അവര്‍ ക്രമപ്രകാരം നിര്‍ത്തപ്പെട്ടുന്നു'' (നംല്‌ 17). ശേഷം അദ്ദേഹം പക്ഷികളെ പരിശോധിച്ചപ്പോള്‍ മരംകൊത്തിയെ കണ്ടില്ല. അദ്ദേഹം ദേഷ്യപ്പെട്ട്‌ ഇപ്രകാരം പറഞ്ഞതായി താഴെ വരുന്നു. ``എന്തുപറ്റി? ഞാന്‍ മരംകൊത്തിയെ കാണുന്നില്ലല്ലോ. അത്‌ സ്ഥലം വിട്ടുപോയവരില്‍ പെടുമോ? ഞാനവനെ കഠിമായി ശിക്ഷിക്കുകയോ അറുത്തുകളയുകയോ ചെയ്യും. അല്ലെങ്കില്‍ (എവിടെപ്പോയി) എന്നതിന്‌ വ്യക്തമായ തെളിവ്‌ അവനെനിക്ക്‌ ബോധിപ്പിച്ചുതരണം'' (നംല്‌ 21). ഇവിടെ ചിന്തിക്കാനുള്ളത്‌ ജിന്നുകള്‍ കൂടിയ സദസ്സില്‍ വെച്ചാണ്‌ സുലൈമാന്‍ നബി(അ) ദേഷ്യപ്പെടുന്നത്‌. മരംകൊത്തി എവിടെയാണെന്ന അദൃശ്യകാര്യം ജിന്നുകള്‍ക്കുമറിയില്ല. അറിഞ്ഞിരുന്നുവെങ്കില്‍ അവര്‍ പറയുമായിരുന്നു. പിന്നീട്‌ മരംകൊത്തി തന്നെ താന്‍ `സബഇല്‍' പോയതായിരുന്നു എന്ന്‌ സുലൈമാന്‍ നബിയെ ബോധ്യപ്പെടുത്തുകയാണ്‌ ചെയ്‌തത്‌.

മറ്റൊരു സംഭവം ഇപ്രകാരമാണ്‌: ജിന്നുകള്‍ ബൈതുല്‍ മുഖദ്ദസിന്റെ ജോലിയില്‍ ഏര്‍പ്പെടുന്നു. അത്‌ നോക്കിനില്‍ക്കെ സുലൈമാന്‍ നബി(അ) മരണപ്പെടുന്നു. വടി കുത്തിപ്പിടിച്ച്‌ ഒരു വര്‍ഷത്തോളം അദ്ദേഹം മരിച്ചുനിന്നു. ഊന്നുവടി ചിതല്‍ തിന്ന്‌ അദ്ദേഹം നിലംപതിച്ചപ്പോഴാണ്‌ അദ്ദേഹം മരണപ്പെട്ട വിവരം ജിന്നുകള്‍ അറിയുന്നത്‌. അക്കാര്യം അല്ലാഹു നമ്മെ അറിയിക്കുന്നു: ``നാം അദ്ദേഹത്തിന്റെ മേല്‍ മരണം വിധിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഊന്നുവടി തിന്നിരുന്ന ചിതല്‍ മാത്രമാണ്‌ അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച്‌ (ജിന്നുകള്‍ക്ക്‌) അറിവ്‌ നല്‍കിയത്‌. അങ്ങനെ അദ്ദേഹം വീണപ്പോള്‍ തങ്ങള്‍ക്ക്‌ അദൃശ്യകാര്യം അറിയുമായിരുന്നുവെങ്കില്‍ അപമാനകരമായ ശിക്ഷയില്‍ ഞങ്ങള്‍ കഴിച്ചുകൂട്ടേണ്ടിവരില്ലായിരുന്നു എന്ന്‌ ജിന്നുകള്‍ക്ക്‌ ബോധ്യപ്പെട്ടു'' (സബഅ്‌ 14).

ഇവിടെ അപമാനകരമായ ശിക്ഷ എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌ കഠിനാധ്വാനമാണ്‌. അഥവാ അദ്ദേഹം മരണപ്പെട്ട അദൃശ്യകാര്യം ഞങ്ങളറിഞ്ഞിരുന്നുവെങ്കില്‍ ഞങ്ങളെന്നോ ഈ ജോലി വിട്ടുപോകുമായിരുന്നു എന്നര്‍ഥം. അപ്പോള്‍ ജിന്നു വിദഗ്‌ധരുടെ ഈ വാദത്തിനും തെളിവുകളുടെ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധ്യമല്ലെന്ന്‌ ബോധ്യപ്പെട്ടു.
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews