ശൈഖ്‌ അല്‍ബാനിയും സ്വഹീഹായ ഹദീസുകളും-2

എ അബ്‌ദുസ്സലാം സുല്ലമി

ശൈഖ്‌ അല്‍ബാനി ഹദീസുകള്‍ സ്ഥിരപ്പെടുത്തുന്നതിനും ദുര്‍ബലമായിക്കാണുന്നതിനും ആധാരമാക്കുന്ന ചില മാനദണ്ഡങ്ങളും അവയിലൂടെ വന്നുചേരുന്ന ചില അബദ്ധങ്ങളും കഴിഞ്ഞ ലക്കത്തില്‍ ചൂണ്ടിക്കാണിച്ചുവല്ലോ. ഇനി മറ്റു ചില വിഷയങ്ങള്‍ കൂടി വിവരിക്കാം.


വിത്‌റിലെ ഖുനൂത്ത്‌

വിത്‌റിലെ ഖുനൂത്ത്‌ സുന്നത്താണെന്ന്‌ പറയുന്ന ഹദീസുകള്‍ ദുര്‍ബലവും പരസ്‌പര വൈരുധ്യം നിറഞ്ഞതുമാണ്‌. പ്രഗത്ഭ സ്വഹാബിമാരായ ഇബ്‌നുഉമര്‍(റ), അബൂഹുറയ്‌റ(റ) പോലുള്ളവരും ഇവരില്‍ നിന്ന്‌ മതം പഠിച്ച താഊസ്‌(റ) പോലെയുള്ള പണ്ഡിതന്മാരും ഈ ഖുനൂത്ത്‌ അനാചാരമാണെന്ന്‌ പ്രസ്‌താവിക്കുന്നു. ഇതുകൊണ്ടാണ്‌ മുജാഹിദ്‌ പ്രസ്ഥാനത്തിലെ ആദ്യകാല പണ്ഡിതന്മാര്‍ ഈ ഖുനൂത്തിനെ വര്‍ജിച്ചത്‌. കെ എന്‍ എമ്മിന്റെ ആദ്യകാലത്തെ സെക്രട്ടറിയായിരുന്ന എ കെ അബ്‌ദുല്ലത്തീഫ്‌ മൗലവി(റ) അല്‍മനാര്‍ മാസികയില്‍ ഇതു ബിദ്‌അത്താണെന്ന്‌ എഴുതിയത്‌. അദ്ദേഹം പ്രസിദ്ധീകരിച്ച അനുഷ്‌ഠാന മുറകള്‍ എന്ന പുസ്‌തകത്തിലും ഇതു അനാചാരമാണെന്ന്‌ എഴുതി. എന്നാല്‍ ശൈഖ്‌ അല്‍ബാനി തന്റെ മിക്ക ഗ്രന്ഥങ്ങളിലും ഈ ദുര്‍ബല റിപ്പോര്‍ട്ടുകളെ തന്റെ മാനദണ്ഡങ്ങളുപയോഗിച്ച്‌ സ്വഹീഹാക്കുന്നു. പ്രസ്ഥാന പിളര്‍പ്പിന്‌ മുമ്പ്‌ കെ എന്‍ എം പ്രസിദ്ധീകരിച്ച മുസ്‌ലിംകളിലെ അനാചാരങ്ങള്‍ എന്ന എന്റെ ഗ്രന്ഥത്തിലും ഈ വിഷയത്തിന്റെ നിജസ്ഥിതി വ്യക്തമാക്കിയിട്ടുണ്ട്‌.

വലിയവന്‍ മുടികളയലും ബലിമൃഗത്തെ അറുക്കലും

നബി(സ)ക്ക്‌ പ്രവാചകപദവി ലഭിച്ച ശേഷം താന്‍ ജനിച്ചതിന്റെ ഓര്‍മക്കായി ബലിമൃഗത്തെ അറുത്തുവെന്ന്‌ പറയുന്ന നിര്‍മിതമായ ഒരു ഹദീസ്‌ നിവേദനം ചെയ്യപ്പെടുന്നു. ഇതിന്റെ പരമ്പരകള്‍ ദുര്‍ബലമായതാണ്‌. സ്വഹീഹായ ഹദീസുകള്‍ക്ക്‌ എതിരുമാണ്‌. എങ്കിലും അല്‍ബാനി ഈ ഹദീസിനെ സ്വഹീഹാക്കുന്നു (അഹാദീസുസ്സ്വഹീഹ 2726). യാഥാസ്ഥിതികര്‍ നബിയുടെ ജന്മദിനം ആഘോഷിക്കുന്നതിന്‌ ഈ ഹദീസാണ്‌ പ്രധാനമായും തെളിവാക്കാറുള്ളത്‌. ജിന്ന്‌ മൗലവിമാര്‍ ഈ സുന്നത്തിനെ പിന്തുടര്‍ന്ന്‌ ഇപ്പോഴും മുടികളഞ്ഞ്‌ ബലിമൃഗത്തെ അറുക്കാറുണ്ടോ? യഥാര്‍ഥത്തില്‍ സമയ ബന്ധിതമായ ഒരു ആരാധനയാണിത്‌. 1,7,14,21 ദിവസങ്ങള്‍ അവസാനിച്ചാല്‍ ഇതിന്റെ സമയം അവസാനിച്ചു. ഉദ്വ്‌ഹിയ്യത്തും ഫിത്വ്‌ര്‍ സകാത്തും പോലെ. അബ്‌ദുല്ലാഹിബ്‌നു മുഹറര്‍ എന്നയാളാണ്‌ ഈ ഹദീസ്‌ ഉദ്ധരിക്കുന്നത്‌. ഇപ്രകാരം ഒരു സുന്നത്ത്‌ ഉണ്ടായിരുന്നുവെങ്കില്‍ സ്വഹാബിമാര്‍ ഇതു ചെയ്യുമായിരുന്നു. സമസ്‌തയിലെ മുസ്‌ലിയാക്കന്മാര്‍ പോലും ഈ സുന്നത്ത്‌ നടപ്പിലാക്കിയതായി കേട്ടിട്ടില്ല.

നമസ്‌കാരത്തിലെ ഇരുത്തം

സലാം വീട്ടുന്ന എല്ലാ രണ്ട്‌ റക്‌അത്തിലും ചന്തി നിലത്തുവെച്ചുകൊണ്ടായിരുന്നു (തവര്‍റുക്കിന്റെ ഇരുത്തം) നബി(സ) ഇരുന്നിരുന്നതെന്ന്‌ സ്വഹീഹായ ഹദീസുകളില്‍ വിവരിക്കുന്നതു കാണാം. മുജാഹിദ്‌ പണ്ഡിതന്മാര്‍ ഇപ്രകാരമായിരുന്നു പഠിപ്പിച്ചിരുന്നതും. എന്നാല്‍ അല്‍ബാനി സ്വഹീഹായ ഈ ഹദീസിനെ ഉപേക്ഷിച്ച്‌ മറ്റു ചില ഹദീസുകളെ സന്ദര്‍ഭത്തില്‍ നിന്ന്‌ അടര്‍ത്തിയെടുത്തും തെറ്റായി വ്യാഖ്യാനിച്ചും സുബ്‌ഹ്‌ നമസ്‌കാരത്തിലും റവാത്തിബ്‌ സുന്നത്തുകളിലും വലതുകാല്‍ കുത്തി നിറുത്തി ചന്തി ഇടതുകാലിന്മേല്‍ വെച്ച്‌ ഇരിക്കുന്ന ഇഫ്‌തിറാശിന്റെ ഇരുത്തമാണ്‌ സുന്നത്ത്‌ എന്ന്‌ പറയുന്നു.

ഹജറുല്‍ അസ്‌വദും അത്ഭുതങ്ങളും

ഹജറുല്‍ അസ്‌വദ്‌ സ്വര്‍ഗത്തില്‍ നിന്ന്‌ ഇറക്കപ്പെട്ടതാണ്‌. ഇറക്കപ്പെടുമ്പോള്‍ അത്‌ ഹിമത്തേക്കാള്‍ വെളുത്തതായിരുന്നു. മനുഷ്യന്റെ പാപങ്ങള്‍ അതിനെ കറുത്തതാക്കി. സ്വര്‍ഗത്തിലെ വസ്‌തുക്കളില്‍ നിന്നും ഭൂമിയിലുള്ളത്‌ ഹജറുല്‍ അസ്‌വദ്‌ മാത്രമാണ്‌ എന്നെല്ലാം പറയുന്ന നിര്‍മിതമായ ഹദീസുകളെയെല്ലാം അല്‍ബാനി അദ്ദേഹത്തിന്റെ - നാം ആദ്യം വിവരിച്ചതായ - തത്വത്തിന്റെ അടിസ്ഥാനത്തില്‍ സ്വഹീഹാക്കുന്നു (അഹാദീസുസ്സ്വഹീഹ 2618, 2619). ഈ ഹദീസുകള്‍ ദുര്‍ബലമാണെന്നു മാത്രമല്ല, സ്വഹീഹായ ഹദീസിനും സ്വഹാബത്തിന്റെ ഏകാഭിപ്രായത്തിനും മനുഷ്യന്റെ സുവ്യക്തമായ ബുദ്ധിക്കും എതിരുമാണ്‌. ഈ കല്ലിനെ പാപികള്‍ മാത്രമല്ല ചുംബിക്കുന്നത്‌. മുഹമ്മദ്‌ നബി(സ)യും ഖലീഫ ഉമറും(റ) ചുംബിച്ചിരുന്നു. അപ്പോള്‍ അത്‌ ആദ്യത്തേത്‌ പോലെ വെളുക്കേണ്ടതായിരുന്നില്ലേ?

സ്‌ത്രീകളും ധനം കൈകാര്യം ചെയ്യലും

സ്‌ത്രീകള്‍ അധ്വാനിച്ച്‌ ഉണ്ടാക്കുന്നതില്‍ നിന്ന്‌ ചെലവ്‌ ചെയ്യാന്‍ അവര്‍ക്ക്‌ അധികാരമുണ്ടെന്ന്‌ വിശുദ്ധ ഖുര്‍ആനില്‍ ധാരാളം സൂക്തങ്ങളില്‍ വ്യക്തമാക്കുന്നു. ഭര്‍ത്താവിന്റെ ധനമാണെങ്കില്‍ വരെ ഭാര്യക്ക്‌ ധൂര്‍ത്ത്‌ അല്ലാത്ത നിലക്ക്‌ ചെലവ്‌ ചെയ്യാന്‍ അവകാശമുണ്ടെന്നും ബുഖാരി, മുസ്‌ലിം ഉദ്ധരിച്ച ഹദീസുകളിലും വ്യക്തമാക്കുന്നു. ഭര്‍ത്താവിന്റെ അനുമതി അവള്‍ക്ക്‌ ആവശ്യമില്ല. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ തന്റെ ഫത്‌വയിലും ഇതു വ്യക്തമാക്കുന്നു.

എന്നാല്‍ സ്‌ത്രീകള്‍ക്ക്‌ തങ്ങളുടെ ധനത്തില്‍ നിന്ന്‌ ഭര്‍ത്താവിന്റെ അനുമതിയില്ലാതെ യാതൊന്നും ചെലവ്‌ ചെയ്യാന്‍ അവകാശമില്ലെന്ന്‌ പറയുന്ന ത്വബ്‌റാനി ഉദ്ധരിച്ച നിര്‍മിതമായ ഹദീസിനെ അല്‍ബാനി സ്വഹീഹാക്കുന്നു. (അഹാദീസുസ്സ്വഹീഹ 775) ശേഷം ചില ഗ്രന്ഥങ്ങളില്‍ ഈ ഹദീസില്‍ പറഞ്ഞ തത്വത്തെ ന്യായീകരിച്ച്‌ ദീര്‍ഘമായി എഴുതുന്നു. ഭര്‍ത്താവിന്റെ അനുമതിയില്ലാതെ യാതൊന്നും സ്‌ത്രീകള്‍ക്ക്‌ സമ്മാനമായി നല്‌കാന്‍ പാടില്ല എന്ന്‌ പറയുന്ന വാറോലയും അല്‍ബാനി സ്വഹീഹാക്കുന്നു. ഹദീസിന്റെ പരമ്പരയെല്ലാം ദുര്‍ബലമാണെന്ന്‌ വ്യക്തമാക്കിയ ശേഷം അല്‍ബാനി എഴുതുന്നു: ``ഞാന്‍ ഈ ഹദീസിന്‌ പരമ്പര മുറിഞ്ഞ (മുര്‍സലായ) ഒരു ഹദീസ്‌ പിന്‍ബലമായി കണ്ടിട്ടുണ്ട്‌ (നമ്പര്‍ 825, വാള്യം 2, പേജ്‌ 478)

സ്വഹാബത്തിലേക്ക്‌ ഉമര്‍(റ) വിളിച്ചുപറഞ്ഞത്‌

ഒരിക്കല്‍ ഖലീഫ ഉമര്‍(റ) ഒരു സൈന്യത്തെ സാരിയ എന്ന സൈന്യാധിപന്റെ കീഴില്‍ യുദ്ധത്തിന്‌ നഹാബന്തിലേക്ക്‌ അയച്ചു. മുസ്‌ലിംകള്‍ക്ക്‌ പരാജയം സംഭവിച്ചു. അപ്പോള്‍ എത്രയോ ദൂരത്ത്‌ സ്ഥിതിചെയ്യുന്ന ഉമര്‍(റ) മദീനയിലെ പള്ളിയില്‍ പ്രസംഗിക്കുമ്പോള്‍ അല്ലയോ സാരിയാ, നീ സൈന്യത്തെ പര്‍വതത്തിന്റെ നേരെ തിരിക്കുക എന്ന്‌ വിളിച്ചുപറഞ്ഞു. അദ്ദേഹം അത്‌ കേള്‍ക്കുകയും സൈന്യത്തെ പര്‍വതത്തിന്റെ നേരെ തിരിക്കുകയും ചെയ്‌തു. അതിനാല്‍ മുസ്‌ലിംകള്‍ വിജയിച്ചു -ഖുര്‍ആനിന്‌ തികച്ചും എതിരായ നിര്‍മിതമായ ഒരു സംഭവം ചില കിതാബുകളില്‍ ഉദ്ധരിക്കപ്പെടുന്നുണ്ട്‌. തന്റെ അടിസ്ഥാന തത്വപ്രകാരം അല്‍ബാനി ഈ ഹദീസിനെ സ്വഹീഹാക്കുന്നു (അഹാദീസുസ്സ്വഹീഹ 1110) യാഥാസ്ഥിതികര്‍ ഉദ്ധരിക്കുന്ന ഈ ഹദീസിന്റെ ദുര്‍ബലത പല പ്രാവശ്യം ശബാബില്‍ വിവരിച്ചിട്ടുണ്ട്‌.

ഹദീസും ബുദ്ധിയും

നബി(സ) പറഞ്ഞു: നിങ്ങള്‍ എന്നില്‍ നിന്ന്‌ ഒരു ഹദീസ്‌ കേട്ടു. അതു നിങ്ങളുടെ ബുദ്ധിക്ക്‌ വിദൂരമാണെന്ന്‌ തോന്നിയാല്‍ അത്‌ ഞാന്‍ പറഞ്ഞതല്ല. ഞാനും ആ ഹദീസില്‍ നിന്ന്‌ വിദൂരമാണെന്ന്‌ നിങ്ങള്‍ വിചാരിക്കുക (ഇബ്‌നുഹിബ്ബാന്‍, ബസ്സാര്‍, ഇബ്‌നുസഅ്‌ദ്‌, അഹ്‌മദ്‌). വളരെയധികം ദുര്‍ബലമായ ഒരു ഹദീസാണിത്‌. ഹദീസ്‌ ദുര്‍ബലതയും ദുര്‍വ്യാഖ്യാനവും എന്ന ഗ്രന്ഥത്തില്‍ ഈ ഹദീസ്‌ ദുര്‍ബലമാണെന്ന്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാല്‍ അല്‍ബാനി ഈ ഹദീസിനെ സ്വഹീഹാക്കിയിരിക്കുന്നു (അഹാദീസുസ്സ്വഹീഹ 732). ബുദ്ധിക്ക്‌ എതിരായ ഹദീസുകള്‍ സ്വീകരിക്കാന്‍ പാടില്ലെന്ന്‌ ഹദീസ്‌ പണ്ഡിതന്മാര്‍ പറഞ്ഞ അഭിപ്രായം ഉദ്ധരിക്കുക മാത്രമാണ്‌ ഞാന്‍ എന്റെ ഗ്രന്ഥങ്ങളില്‍ ചെയ്‌തിട്ടുള്ളത്‌. നബി(സ) തന്നെ ഇപ്രകാരം പറഞ്ഞിട്ടുണ്ടെന്ന്‌ ഞാന്‍ എവിടെയും എഴുതിയിട്ടില്ല. എന്നാല്‍ അല്‍ബാനി അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ നബി(സ) തന്നെ ഇപ്രകാരം പറഞ്ഞിട്ടുണ്ടെന്ന്‌ എഴുതുന്നു. എന്നെ കടിച്ചുകീറാനും ഹദീസ്‌ നിഷേധിയാക്കാനും ആവേശം കാണിക്കുന്ന ജിന്ന്‌ ഗ്രൂപ്പിന്റെ തൂലികാ മല്ലന്മാരുടെയും വാക്‌പയറ്റുകാരുടെയും രക്തം തിളയ്‌ക്കാത്തതെന്തേ?

സ്‌ത്രീകളും ചേലാകര്‍മവും

സ്‌ത്രീകള്‍ ചേലാകര്‍മം നിര്‍വഹിക്കണമെന്ന്‌ പറയുന്ന ഹദീസുകള്‍ ദുര്‍ബലമായവയാണ്‌. എങ്കിലും ദുര്‍ബലമായ കുറെ ഹദീസുകള്‍ വന്നാല്‍ അത്‌ സ്വഹീഹാകുമെന്ന അല്‍ബാനിയുടെ അടിസ്ഥാന തത്വത്തെ ആസ്‌പദമാക്കി ഈ ഹദീസുകളെയും അദ്ദേഹം അഹാദീസുസ്സ്വഹീഹയില്‍ സ്വഹീഹാക്കുന്നു (നമ്പര്‍ 722). മുന്‍ഗാമികള്‍ ഈ കര്‍മം ചെയ്‌തിരുന്നുവെന്നും അല്‍ബാനി എഴുതുന്നു (അഹാദീസുസ്സ്വഹീഹ, വാള്യം 3, പേജ്‌ 348) ജിന്ന്‌ഗ്രൂപ്പിന്‌ ഇനി ഈ കാര്യത്തില്‍ കൂടി സജീവമാകാം.

സ്‌ത്രീകളും വഴികളും

നബി(സ) പറഞ്ഞു: സ്‌ത്രീകള്‍ക്ക്‌ വഴികളുടെ മധ്യത്തിന്‌ അവകാശമില്ല (ഇബ്‌നുഹിബ്ബാന്‍). സ്‌ത്രീകളെ അപമാനിക്കാന്‍ ചിലര്‍ നിര്‍മിച്ചുണ്ടാക്കിയതാണ്‌ ഈ ഹദീസ്‌. പൂര്‍വികരായ ചില പണ്ഡിതന്മാരും ഇതു വ്യക്തമാക്കിയതാണ്‌. എന്നാല്‍ അല്‍ബാനി ഇത്‌ സ്വഹീഹാക്കുന്നു (അഹാദീസുസ്സ്വഹീഹ 869)

സ്വലാത്തും പ്രാര്‍ഥനയും

നബി(സ)യുടെ പേരില്‍ സ്വലാത്ത്‌ ചൊല്ലാത്ത പ്രാര്‍ഥനകള്‍ തടയപ്പെട്ടതാണെന്ന്‌ ഒരു ഹദീസില്‍ പറയുന്നു. വിശുദ്ധ ഖുര്‍ആനിന്‌ വിരുദ്ധമായതും പരമ്പര മുറിഞ്ഞതുമായ ഹദീസാണിത്‌. സത്യനിഷേധികള്‍ വരെ അപകടത്തില്‍ അകപ്പെടുമ്പോള്‍ അല്ലാഹുവിനെ വിളിച്ചു തേടിയ സന്ദര്‍ഭത്തില്‍ അല്ലാഹു അവരെ സഹായിച്ച സംഭവം ഖുര്‍ആന്‍ വിവരിക്കുന്നു. കപ്പലും മറ്റും അപകടത്തില്‍ പെടുമ്പോള്‍ സ്വലാത്ത്‌ ചൊല്ലിയ ശേഷമായിരുന്നു അവര്‍ അല്ലാഹുവിനെ മാത്രം വിളിച്ചുതേടിയെന്നതിന്‌ യാതൊരു തെളിവുമില്ല. അല്ലാഹുന്റെ ഇടയിലും മര്‍ദിതന്റെ പ്രാര്‍ഥനയ്‌ക്ക്‌ ഇടയിലും അവര്‍ കാഫിറായാല്‍ പോലും യാതൊരു മറയുമില്ലെന്ന്‌ നബി(സ) പറഞ്ഞു. ജീവിതത്തിന്റെ പല രംഗങ്ങളിലും നബി(സ) പ്രാര്‍ഥന പഠിപ്പിച്ചു. ഇവിടെയെല്ലാം പ്രാര്‍ഥനയ്‌ക്ക്‌ മുമ്പോ ശേഷമോ സ്വലാത്ത്‌ ചൊല്ലണമെന്ന്‌ നബി(സ) നിഷ്‌കര്‍ഷിച്ചിട്ടില്ല. ഈ ഹദീസിന്റെ പരമ്പരയെല്ലാം ദുര്‍ബലമാണെന്ന്‌ വ്യക്തമാക്കിയ ശേഷം അല്‍ബാനി പറയുന്നു: ``ധാരാളം പരമ്പരയിലൂടെ വന്നതിനാല്‍ സ്വീകാര്യമായ ഹദീസാണിത്‌.'' (അഹാദീസുസ്സ്വഹീഹ, വാള്യം 5, പേജ്‌ 57)
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews