മനുഷ്യര്‍ക്ക്‌ മറവിയുണ്ടാക്കുന്നത്‌ ജിന്നുപിശാചുക്കളോ?

പി കെ മൊയ്‌തീന്‍ സുല്ലമി

മറവി ശൈത്വാനുണ്ടാക്കുന്നതാണെന്ന വാദം വിശുദ്ധ ഖുര്‍ആനിനോ ഹദീസുകള്‍ക്കോ സാമാന്യ ബുദ്ധിക്കോ യോജിക്കുന്നതല്ല. കാരണം മറവി എന്നത്‌ ബുദ്ധിപരമായ ഒരു പ്രവര്‍ത്തനമാണ്‌. അല്ലാഹു മനുഷ്യന്‌ നല്‌കിയ ഏറ്റവും വലിയ അനുഗ്രഹം ബുദ്ധിയാണ്‌. അതിന്റെ നിയന്ത്രണം അല്ലാഹുവിന്റെ കൈയിലാണ്‌. നമുക്ക്‌ ഹിദായത്ത്‌ ലഭിക്കാനും അതില്‍ ഉറച്ചുനില്‍ക്കാനും വിജ്ഞാനം ലഭിക്കാനും തേടാറുള്ളത്‌ അല്ലാഹുവോടാണ്‌. ഇത്‌ ഖുര്‍ആനിലും സുന്നത്തിലും പരന്നുകിടക്കുന്ന യാഥാര്‍ഥ്യങ്ങളാണ്‌. പിശാചിന്റെ ജോലി അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക്‌ നന്ദികേട്‌ കാണിക്കാനുള്ള പ്രേരണയുണ്ടാക്കലാണ്‌. ശൈത്വാനാണ്‌ മറവിയുണ്ടാക്കുന്നതെങ്കില്‍ ഓര്‍മശക്തിയുണ്ടാക്കാനും അവന്‌ സാധിക്കണമല്ലോ. കാരണം തിന്മ ചെയ്യുന്നവന്‌ നന്മ ചെയ്യാനും അനീതി കാണിക്കുന്നവന്‌ നീതി കാണിക്കാനും കഴിയും എന്നത്‌ ലോകം അംഗീകരിക്കുന്നതാണ്‌. ഒരാള്‍ ചെയ്യുന്ന തിന്മയില്‍ നിന്നും മാറി നിന്നാലും അത്‌ നന്മയായി മാറും.


മനുഷ്യര്‍ക്ക്‌ മറവി സംഭവിക്കാന്‍ പല കാരണങ്ങളുണ്ടാകും. പ്രധാനപ്പെട്ട ചില കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കുമ്പോള്‍ വേറെ ചില കാര്യങ്ങള്‍ മറന്നുപോകാറുണ്ട്‌. ചില കാര്യങ്ങളില്‍ വേണ്ടത്ര താല്‌പര്യം ഇല്ലാതിരിക്കല്‍ മറവിയുടെ മറ്റൊരു കാരണമാണ്‌. രോഗം എന്ന നിലയില്‍ ഏത്‌ പ്രായക്കാരനും മറവി സംഭവിക്കാം. വാര്‍ധക്യം മൂലവും മറവി വരാം. യാതൊരു കാരണവുമില്ലാതെ അല്ലാഹുവിന്റെ ഇംഗിതമനുസരിച്ചും മറവിയുണ്ടാകാം. ഏതു തരം മറവിയായിരുന്നാലും പിശാചിന്‌ അതില്‍ യാതൊരു പങ്കുമില്ല. അത്‌ അല്ലാഹുവിന്റെ ഖദ്വാഅ്‌, ഖദ്‌ര്‍ അനുസരിച്ച്‌ സംഭവിക്കുന്ന ഒരു പ്രതിഭാസമാണ്‌ എന്നതായിരിക്കണം വിശ്വാസിയുടെ നിലപാട്‌.

എന്നാല്‍ വിശുദ്ധ ഖുര്‍ആനില്‍ ശൈത്വാനുമായി ബന്ധപ്പെട്ട ചില ആലങ്കാരിക പ്രയോഗങ്ങള്‍ ഉയര്‍ത്തിക്കാട്ടി ചില ജിന്ന്‌ ഗവേഷകര്‍ രോഗം പോലെ തന്നെ മറവിയും ശൈത്വാന്‍ ഉണ്ടാക്കുന്നതാണെന്ന്‌ സ്ഥാപിക്കാന്‍ ഒരുമ്പെട്ടിരിക്കുകയാണ്‌. ചില ഉദാഹരണങ്ങളിലൂടെ ഇക്കാര്യം വിശദീകരിക്കാം: വിശുദ്ധ ഖുര്‍ആനില്‍ ഇബ്‌റാഹീം നബി(അ) തന്റെ പിതാവിനെ ഇപ്രകാരം ഉപദേശിക്കുന്നതായി കാണാം: ``എന്റെ പിതാവേ, താങ്കള്‍ പിശാചിനെ ആരാധിക്കരുത്‌.'' (മര്‍യം 44) ഇബ്‌റാഹീം നബി(അ)യുടെ പിതാവ്‌ ആസര്‍ ജീവിതത്തില്‍ ഒരിക്കലും പിശാചിന്റെ യഥാര്‍ഥ രൂപം കണ്ടിട്ടില്ല. അതുപോലെ ഇബ്‌റാഹീം നബി(അ)യുടെ പിതാവ്‌ പിശാചിന്റെ തനതായ രൂപത്തിന്ന്‌ ഒരാരാധനയും അദ്ദേഹത്തിന്റെ മരണംവരെ അര്‍പ്പിച്ചിട്ടുമില്ല. അതുകൊണ്ടാണ്‌ ഇബ്‌റാഹീം നബി(അ) തന്റെ പിതാവിനോട്‌ നിങ്ങള്‍ പിശാചിനെ ആരാധിക്കരുതെന്ന്‌ പറഞ്ഞത്‌ ആലങ്കാരികമാണെന്ന്‌ പറയുന്നത്‌. പിശാചിനെ അനുസരിച്ചുകൊണ്ട്‌ നിങ്ങള്‍ വിഗ്രഹങ്ങളെ ആരാധിക്കരുത്‌ എന്നാണ്‌ ഇബ്‌റാഹീം നബി(അ) പറഞ്ഞതിന്റെ താല്‍പര്യം.

യൂസുഫ്‌ നബി(അ)യുടെ വിഷയത്തില്‍ തങ്ങള്‍ സത്യസന്ധരാണെന്ന്‌ സ്ഥാപിക്കാന്‍ വേണ്ടി അദ്ദേഹത്തിന്റെ മൂത്ത സഹോദരന്‍ ഇപ്രകാരം പറഞ്ഞു: ``ഞങ്ങള്‍ പോയിരുന്ന രാജ്യത്തോടും ഞങ്ങളോടൊപ്പം യാത്രചെയ്‌ത യാത്രാസംഘത്തോടും ചോദിച്ചറിയുക; തീര്‍ച്ചയായും ഞങ്ങള്‍ സത്യസന്ധരാകുന്നു'' (യൂസുഫ്‌ 82). ഈ വചനത്തില്‍ രാജ്യത്തോട്‌ ചോദിച്ചറിയാനാണ്‌ ആദ്യം പറയുന്നത്‌. നിര്‍ജീവമായ രാജ്യം മറുപടി പറയുമോ? ഇവിടെയും രാജ്യം എന്നത്‌ ആലങ്കാരികപ്രയോഗമാണ്‌. രാജ്യത്തോട്‌ ചോദിച്ചറിയുക എന്നതിന്റെ താല്‌പര്യം ആ നാട്ടില്‍ താമസിക്കുന്ന ആളുകളോട്‌ ചോദിച്ചറിയുക എന്നതല്ലേ?

ഇതുപോലെ ശൈത്വാനെ തൃപ്‌തിപ്പെടുത്തുന്ന മറവി പോലുള്ള കാര്യങ്ങള്‍ക്കും ആലങ്കാരികമായി ശൈത്വാന്‍ എന്ന പ്രയോഗം ഉപയോഗിക്കും. ഇത്തരം പ്രയോഗങ്ങള്‍ ഖുര്‍ആനിലും ഹദീസുകളിലും വന്നിട്ടുണ്ട്‌. ശൈത്വാന്‍ മറവിയുണ്ടാക്കും എന്ന്‌ സ്ഥാപിക്കാന്‍ ഇവരുദ്ധരിച്ചുകൊണ്ടിരിക്കുന്ന ഒരു തെളിവ്‌ ഈ സൂക്തമാണ്‌: ``എന്നാല്‍ തന്റെ യജമാനനോട്‌ അത്‌ പ്രസ്‌താവിക്കുന്ന കാര്യം പിശാച്‌ അവനെ മറപ്പിച്ചുകളഞ്ഞു'' (യുസൂഫ്‌ 42). ജയിലില്‍ യൂസുഫ്‌ നബിയോടൊപ്പം താമസിക്കുകയും പിന്നീട്‌ ജയില്‍ മോചിതനാവുകയും രാജധാനിയില്‍ തൊഴിലെടുത്തുകൊണ്ടിരിക്കുകയും ചെയ്‌തിരുന്ന വ്യക്തിയോട്‌ അയാള്‍ ജയില്‍ മോചിതനാകുന്ന സന്ദര്‍ഭത്തില്‍ തന്നെക്കുറിച്ച്‌ താങ്കള്‍ രാജാവിനെ അറിയിക്കണം എന്ന്‌ പറഞ്ഞേല്‍പിച്ചിരുന്നു. അത്‌ പറയുന്ന കാര്യത്തില്‍ പിശാച്‌ അയാളെ മറപ്പിച്ചു എന്നാണ്‌ മേല്‍ വചനത്തിന്റെ താല്‌പര്യം.

ഇവിടെ മറവിയും പിശാചും തമ്മിലുള്ള ബന്ധം ഇതാണ്‌: യൂസുഫ്‌(അ) ഒരു പ്രവാചകനാണ്‌. അദ്ദേഹം ജയിലില്‍ കിടന്ന്‌ നരകിക്കുന്നതില്‍ പിശാചുക്കള്‍ക്ക്‌ പ്രത്യേകം താല്‌പര്യമുണ്ടായിരിക്കും. കാരണം പിശാച്‌ സത്യവിശ്വാസികളുടെ ശത്രുവാണല്ലോ? ആ നിലയില്‍ യൂസുഫ്‌ നബി(അ) ജയില്‍ മോചിതനാകുന്നതില്‍ പിശാചിന്‌ യാതൊരു സംതൃപ്‌തിയും ഉണ്ടാകുന്നതല്ല. യൂസുഫ്‌ നബിയെക്കുറിച്ച്‌ രാജാവിനോട്‌ പറയാന്‍ ഏല്‌പിച്ച വ്യക്തി അത്‌ പറയാന്‍ മറന്നുകളഞ്ഞത്‌ പിശാചിനെ വളരെയധികം തൃപ്‌തിപ്പെടുത്തുന്ന കാര്യമാണ്‌. ഇങ്ങനെ പിശാചിന്‌ തൃപ്‌തിയുള്ള കാര്യങ്ങള്‍ അവനോട്‌ ചേര്‍ത്തും ബന്ധപ്പെടുത്തിയും പറയുക എന്നത്‌ ഖുര്‍ആനിന്റെയും ഹദീസിന്റെയും ശൈലിയാണ്‌. ഉദാഹരണത്തിന്‌ മുകളില്‍ പരാമര്‍ശിച്ച സൂറത്ത്‌ മര്‍യമിലെ 44-ാം വചനവും അതിന്റെ തഫ്‌സീറും പരിശോധിച്ചാല്‍ അക്കാര്യം വ്യക്തമാകും. ഈ സൂക്തത്തെ ഇബ്‌നുകസീര്‍(റ) വ്യാഖ്യാനിക്കുന്നത്‌ ശ്രദ്ധിക്കുക: ``വിഗ്രഹാരാധനയുടെ കാര്യത്തില്‍ താങ്കള്‍ പിശാചിനെ അനുസരിക്കരുത്‌ എന്നതാണ്‌ ഈ വചനത്തിന്റെ താല്‌പര്യം. കാരണം വിഗ്രഹാരാധനയിലേക്ക്‌ പിശാച്‌ ജനങ്ങളെ ക്ഷണിക്കുകയും അവനത്‌ തൃപ്‌തിപ്പെടുകയും ചെയ്യുന്നു.'' (3:123)

ഇവിടെ പിശാച്‌ തൃപ്‌തിപ്പെടുന്ന കാര്യം വിഗ്രഹാരാധനയാണ്‌. അതുകൊണ്ടാണ്‌ പിശാച്‌ തൃപ്‌തിപ്പെടുന്ന വിഗ്രഹാരാധനയെ അവനോട്‌ ചേര്‍ത്തിപ്പറഞ്ഞത്‌. യഥാര്‍ഥത്തില്‍ ഇബ്‌റാഹിം നബി(അ)യുടെ പിതാവ്‌ ആസര്‍ ആരാധിച്ചത്‌ പിശാചിനെയല്ല. വിഗ്രഹത്തെയാണ്‌. ആ വിഷയത്തില്‍ പിശാചിനെ അനുസരിക്കുക മാത്രമാണ്‌ ചെയ്‌തത്‌. ഇതുപോലെ തന്നെയാണ്‌ സൂറതുല്‍ കഹ്‌ഫിലെ 63-ാം വചനത്തില്‍ പറഞ്ഞ സംഭവവും. മൂസാനബി(അ)യുടെ ഭക്ഷണമായ മത്സ്യം നഷ്‌ടപ്പെട്ട കാര്യം മൂസാനബി(അ) യെ അറിയിക്കാന്‍ തന്റെ ഭൃത്യനെ മറപ്പിച്ചത്‌ പിശാചായിരുന്നു എന്നാണ്‌ മേല്‍ വചനത്തിന്റെ താല്‌പര്യം. അല്ലാഹുവിന്റെ ഇഷ്‌ടദാസനായ മൂസാനബി(അ) വിശപ്പ്‌ സഹിക്കലും അദ്ദേഹത്തിന്റെ ഭക്ഷണം മറക്കലും പിശാചിന്‌ തൃപ്‌തിയുള്ള കാര്യമാണ്‌. അതുകൊണ്ടാണ്‌ സൂറത്തുല്‍ കഹ്‌ഫിലെ 63-ാം വചനവും പിശാചിലേക്ക്‌ ചേര്‍ത്തുപറയുന്നത്‌. ഇതുപോലെ പിശാചിന്‌ താല്‌പര്യമുള്ള കാര്യങ്ങള്‍ പിശാചിലേക്ക്‌ ചേര്‍ത്തുപറയുന്ന ശൈലി ചില ഹദീസുകളിലും കാണാം.

അത്വാഉബ്‌നു യസാര്‍(റ) പറയുന്നു: ``മുടിയും താടിയും ജട കുത്തി നീട്ടിയ ഒരാളെ നബി(സ)യുടെ അടുക്കല്‍ കൊണ്ടുവന്നു. മുടിയും താടിയും വെട്ടി ശരിപ്പെടുത്താന്‍ നബി(സ) സൂചന നല്‌കി. അങ്ങനെ ശരിപ്പെടുത്തി വന്നപ്പോള്‍ നബി(സ) ചോദിച്ചു: മുടിയും താടിയും ശരിയാക്കാതെ പാറിപ്പറത്തി ശൈത്വാനെ പോലെ നടക്കുന്നതിലും ഭേദം ഇതല്ലേ'' (മാലിക്ക്‌). ശൈത്വാനെപ്പോലെ നടക്കുന്നതിലും ഭേദം എന്ന്‌ പറഞ്ഞത്‌ ശൈത്വാന്റെ തനതായ രൂപം കണ്ടിട്ടല്ല. നബി(സ) ഇവിടെ ശൈത്വാന്‍ എന്ന്‌ പ്രയോഗിച്ചത്‌ വൃത്തികേടിനാണ്‌. വൃത്തികേട്‌ ശൈത്വാന്‍ ഇഷ്‌ടപ്പെടുന്ന കാര്യമാണ്‌. അതുകൊണ്ടാണ്‌ ശൈത്വാനിലേക്ക്‌ ചേര്‍ത്തിപ്പറഞ്ഞത്‌. ഇമാം നവവി(റ)രേഖപ്പെടുത്തുന്നു: ``പിശാചിനെ തൃപ്‌തിപ്പെടുത്തുന്ന എല്ലാ മോശപ്പെട്ട കാര്യങ്ങളും പിശാചിലേക്ക്‌ ചേര്‍ത്തുപറയും.'' (ശറഹുമുസ്‌ലിം 7:309)

ഒരു സത്യവിശ്വാസിക്ക്‌ സംഭവിക്കുന്ന എല്ലാ തിന്മകളും പിശാചില്‍ നിന്നുണ്ടാകുന്നതല്ല. അതിന്നൊരുദാഹരണം പറഞ്ഞാല്‍, ഒരാള്‍ കിണറ്റിലേക്ക്‌ ചാടി ആത്മഹത്യ ചെയ്യുന്നു. മറ്റൊരാള്‍ വെളിച്ചമില്ലാത്ത അവസ്ഥയില്‍ കണ്ണുകാണാതെ കിണറ്റില്‍ വീണ്‌ മരണപ്പെടുന്നു. ഒന്നാമത്തെ മരണം പിശാചിന്റെ പ്രേരണ മൂലവും രണ്ടാമത്തെ മരണം അല്ലാഹുവിന്റെ വിധിയുമാണ്‌. അതിനാല്‍ ഒന്നാമന്‍ പിശാചിന്റെ പ്രേരണക്ക്‌ വഴങ്ങിയതിനാല്‍ കുറ്റക്കാരനാണ്‌. അതുപോലെ മറവിയുണ്ടാക്കുന്നത്‌ പിശാചാണെങ്കില്‍ അവന്‍ കുറ്റം ചെയ്‌തവനാണ്‌. എന്നാല്‍ മറവി അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു കാര്യമായതിനാല്‍ അവന്‍ ശിക്ഷാര്‍ഹനല്ല. ഇമാം ഇബ്‌നുകസീര്‍(റ) രേഖപ്പെടുത്തുന്നു: ``ഒരു ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു: തീര്‍ച്ചയായും അല്ലാഹു മറവി, കൈപ്പിഴ, നിര്‍ബന്ധിതനായ നിലയില്‍ ചെയ്യുന്ന കാര്യങ്ങള്‍ എന്നിവയില്‍ വിട്ടുവീഴ്‌ച ചെയ്‌തിരിക്കുന്നു'' (ഇബ്‌നുകസീര്‍ 3:467). മറവിയുണ്ടാക്കുന്നത്‌ ശൈത്വാനായിരുന്നെങ്കില്‍ ഒരിക്കലും നബി(സ)ക്ക്‌ അത്‌ ബാധിക്കുമായിരുന്നില്ല. കാരണം നബി(സ)ക്ക്‌ ഒരിക്കലും ശൈത്വാന്‍ ബാധിക്കുകയില്ല.

ഇബ്‌നുകസീര്‍(റ) രേഖപ്പെടുത്തുന്നു: ``നബി(സ) ഇപ്രകാരം പറയുകയുണ്ടായി: നിങ്ങളില്‍ ഒരാളും തന്നെ (ശൈത്വാനില്‍ നിന്ന്‌) ഒരു ഖരീനിനെ ഏല്‌പിക്കപ്പെടാതിരുന്നില്ല. അവര്‍ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ താങ്കളും അപ്രകാരമാണോ? നബി(സ) പറഞ്ഞു: അതെ, എന്നാല്‍ അല്ലാഹു അവനെ എനിക്ക്‌ കീഴ്‌പ്പടുത്തി തന്ന്‌ എന്നെ സഹായിച്ചിരിക്കുന്നു. എന്റെ ഖരീന്‍ എന്നോട്‌ നന്മയല്ലാതെ കല്‌പിക്കുകയില്ല എന്ന്‌ സ്വഹീഹായ ഹദീസില്‍ വന്നിരിക്കുന്നു'' (4:575).

നബി(സ)ക്ക്‌ മറവി സംഭവിച്ചതായി നിരവധി സംഭവങ്ങള്‍ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. ഇബ്‌നുമസ്‌ഊദ്‌(റ) ഉദ്ധരിക്കുന്നു: ``ഒരിക്കല്‍ നബി(സ)ക്ക്‌ നമസ്‌കാരത്തിന്റെ റക്‌അത്ത്‌ അധികരിപ്പിച്ചോ കുറച്ചോ എന്ന സംശയം നേരിട്ടു. അങ്ങനെ നമസ്‌കാരം കഴിഞ്ഞശേഷം രണ്ട്‌ സുജൂദുകള്‍ നിര്‍വഹിച്ചുകൊണ്ട്‌ ഇപ്രകാരം പറഞ്ഞു: നമസ്‌കാരത്തില്‍ പുതുതായി വല്ലതും സംഭവിച്ചാല്‍ നിങ്ങള്‍ എന്നെ ഓര്‍മപ്പെടുത്തണം. കാരണം, ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാണ്‌. നിങ്ങള്‍ മറക്കുന്നതു പോലെ ഞാനും മറക്കും'' (ബുഖാരി). മറവി ശൈത്വാന്‍ വരുത്തിവെക്കുന്നതാണെങ്കില്‍ ഈ ഹദീസുകളെയെല്ലാം തള്ളിക്കളയേണ്ടിവരും. ഈ വിഷയത്തില്‍ വന്നിട്ടുള്ള മറ്റൊരു റിപ്പോര്‍ട്ട്‌ ഇപ്രകാരമാണ്‌:

``വല്ലവനും നോമ്പുകാരനായിരിക്കെ മറന്നുകൊണ്ട്‌ ഭക്ഷിക്കുകയോ കുടിക്കുകയോ ചെയ്‌താല്‍ (ഓര്‍മ വന്ന ഉടനെ നിര്‍ത്തി) അവന്റെ നോമ്പ്‌ അവന്‍ പൂര്‍ത്തീകരിച്ചുകൊള്ളട്ടെ. കാരണം അവനെ കുടിപ്പിച്ചതും ഭക്ഷിപ്പിച്ചതും അല്ലാഹുവാണ്‌''(അല്‍ജമാഅ). മേല്‍ ഹദീസ്‌ വ്യക്തമാക്കുന്നത്‌ മറവിയുണ്ടാക്കുന്നവന്‍ അല്ലാഹുവാണ്‌ എന്നാണ്‌. ലൈലത്തുല്‍ ഖദ്‌ര്‍ എന്നാണെന്ന്‌ പറഞ്ഞുകൊടുക്കാന്‍ വേണ്ടി നബി(സ) സ്വഹാബികള്‍ക്കിടയിലേക്ക്‌ വരികയും ഇപ്രകാരം പറയുകയും ചെയ്‌തതായി ഹദീസില്‍ വന്നിട്ടുണ്ട്‌: ``തീര്‍ച്ചയായും ലൈലത്തുല്‍ ഖദ്‌ര്‍ എന്നെ അറിയിക്കപ്പെട്ടിരുന്നു. പിന്നീട്‌ ഞാന്‍ മറപ്പിക്കപ്പെട്ടു'' (ബുഖാരി). അഥവാ ലൈലത്തുല്‍ ഖദ്‌ര്‍ എന്നാണെന്ന്‌ അല്ലാഹു എന്നെ അറിയിച്ചിരുന്നു. പിന്നെ ചില കാരണങ്ങളാല്‍ അല്ലാഹു എന്നെ മറപ്പിച്ചു കളഞ്ഞു എന്നാണ്‌ ഹദീസിന്റെ സാരം. ഒരാള്‍ പിശാചിന്റെ പ്രേരണയ്‌ക്ക്‌ വഴങ്ങി ഫര്‍ദ്‌ നമസ്‌കാരം ഉപേക്ഷിച്ചാല്‍ അയാള്‍ കുറ്റക്കാരനാണ്‌. ഉറക്കോ മറവിയോ സംഭവിച്ച്‌ പിന്തിക്കുന്ന പക്ഷം കുറ്റക്കാരനാകുന്നതല്ല.

``ഒരാള്‍ ഉറക്കം മറവി എന്നിവയാല്‍ നമസ്‌കാരം ഉപേക്ഷിക്കുന്ന പക്ഷം ഓര്‍മ വരുമ്പോള്‍ അവനത്‌ നിര്‍വഹിച്ചുകൊള്ളട്ടെ'' (നസാഈ, തിര്‍മിദി). ``വല്ലവനും നമസ്‌കാരം മറന്നാല്‍ ഓര്‍മ വന്നയുടന്‍ അവനത്‌ നിര്‍വഹിക്കണം. അതില്‍ യാതൊരു പ്രായശ്ചത്തവും വേണ്ട.'' (ബുഖാരി, മുസ്‌ലിം)

മറവി ഒരു രോഗമായും ഉണ്ടാകാം. വയോവൃദ്ധന്മാരില്‍ ഇത്‌ കൂടുതലാണ്‌. അള്‍ഷിമേഴ്‌സ്‌ ബാധിക്കുന്നവരും നമുക്കിടയിലുണ്ട്‌. എന്നാല്‍ പിശാച്‌ വയസ്സന്മാരെ തിരഞ്ഞുപിടിച്ച്‌ മറവിയുണ്ടാക്കും എന്ന്‌ പറയാനൊക്കുമോ? അല്ലാഹു പറയുന്നു: ``നിങ്ങളില്‍ ചിലര്‍ പലതും അറിഞ്ഞതിനു ശേഷം ഒന്നും അറിയാത്ത അവസ്ഥയില്‍ എത്തത്തക്കവണ്ണം ഏറ്റവും അവശമായ പ്രായത്തിലേക്ക്‌ തള്ളപ്പെടുന്നു'' (അന്നഹ്‌ല്‍ 70). ചുരുക്കത്തില്‍ പിശാചിന്‌ മറവിയുണ്ടാക്കാനുള്ള കഴിവ്‌ അല്ലാഹു കൊടുത്തിരുന്നുവെങ്കില്‍ ഈ ലോകത്ത്‌ ബുദ്ധിപരമായ ഒരു പ്രവര്‍ത്തനവും നടക്കുമായിരുന്നില്ല. ഒരു പണ്ഡിതനോ ഖുര്‍ആന്‍ ഹാഫിളോ ശാസ്‌ത്രജ്ഞനോ ഡോക്‌ടറോ എന്‍ജിനിയറോ പ്രാസംഗികനോ ഉണ്ടാകുമായിരുന്നില്ല. സകലതും പിശാച്‌ മറപ്പിച്ചുകളയും. ജിന്ന്‌ പിശാചുക്കളോട്‌ ചങ്ങാത്തം കൂടിയതു കൊണ്ടാണ്‌ ഇത്തരം അര്‍ധ പൊട്ടത്തരങ്ങള്‍ ഇക്കൂട്ടര്‍ തട്ടിവിടുന്നത്‌. ഫലത്തില്‍ ഇവര്‍ ഖുര്‍ആനെയും ഹദീസുകളെയും നിഷേധിക്കുകയാണ്‌ ചെയ്യുന്നത്‌.
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews