സ്വഹാബിവര്യന്മാരും വിശുദ്ധ ഖുര്‍ആനും

എ അബ്‌ദുസ്സലാം സുല്ലമി 

 ``ഈവിഷയത്തില്‍ സ്വഹാബത്തിന്റെ നിലപാട്‌ ഇതില്‍ നിന്ന്‌ വ്യക്തമായും ഗ്രഹിക്കാവുന്നതാണ്‌. അവരാരും തന്നെ ശരീഅത്തില്‍ ഖുര്‍ആനില്‍ പറഞ്ഞതിന്‌ പ്രഥമ സ്ഥാനവും സുന്നത്തില്‍ വന്നതിന്‌ രണ്ടാം സ്ഥാനവും നല്‌കിയിരുന്നില്ല. ഖുര്‍ആനിലും സുന്നത്തിലും വന്ന കാര്യങ്ങള്‍ ഒരുപോലെ സ്വീകരിക്കലാണ്‌ അവരുടെ രീതി (അല്‍-ഇസ്വ്‌ലാഹ്‌: 2011 ഡിസംബര്‍, പേജ്‌ 44, അബ്‌ദുല്‍ മാലിക്‌ മൊറയൂര്‍). 

സ്വഹാബിമാര്‍ മിക്ക സന്ദര്‍ഭത്തിലും ഹദീസുകള്‍ നബി(സ)യില്‍ നിന്നു നേരിട്ടുതന്നെയാണ്‌ കേള്‍ക്കാറുള്ളത്‌. എന്നാല്‍ നാം ഒരൊറ്റ ഹദീസും നബി(സ)യില്‍ നിന്ന്‌ നേ രിട്ട്‌ കേട്ടിട്ടില്ല. ബുഖാരി, മുസ്‌ലിം, തിര്‍മിദി, അബൂദാവൂദ്‌, ഇബ്‌നുമാജ പോലെയുള്ള ഗ്രന്ഥങ്ങളില്‍ പരമ്പരയിലൂടെ വന്നത്‌ മാത്രമാണ്‌ നാം കേള്‍ക്കുന്നത്‌. എന്നാല്‍ സ്വഹാബത്തിന്റെ അടുത്തുപോലും ഖുര്‍ആനിനും ഹദീസിനും ഒരേ സ്ഥാനമായിരുന്നുവെന്നത്‌ നവയാഥാസ്ഥിതികര്‍ സ്വഹാബിമാരുടെ പേരില്‍ പറയുന്ന ശുദ്ധ നുണയാണ്‌. കഴിഞ്ഞ ലക്കത്തില്‍ നിന്നുതന്നെ ഇത്‌ വായനക്കാര്‍ ഗ്രഹിച്ചിരിക്കുമല്ലോ . ഇനിയും കാണുക: 1.


അബ്‌ദുല്ലാഹിബ്‌നു മസ്‌ഊദ്‌(റ) നിവേദനം: അദ്ദേഹം പറഞ്ഞു: വല്ലവനും ഒരു വിഷയത്തില്‍ വിധി കല്‌പിക്കേണ്ടതായി വന്നാല്‍ അവന്‍ അല്ലാഹുവിന്റെ കിതാബ്‌ കൊണ്ട്‌ വിധികല്‌പിക്കണം. അല്ലാഹുവിന്റെ കിതാബില്‍ ഇല്ലാത്ത പ്രശ്‌നമാണ്‌ വന്നതെങ്കില്‍ നബി (സ) വിധിച്ചതുകൊണ്ട്‌ വിധി കല്‌പിക്കണം. അല്ലാഹുവിന്റെ കിതാബിലും നബിചര്യയിലും ഇല്ലാത്ത പ്രശ്‌നമാണ്‌ വന്നതെങ്കില്‍ പുണ്യവാന്‍മാര്‍ വിധിച്ചതുകൊണ്ടു (ഇജ്‌മാഅ്‌) അവന്‍ വിധി കല്‌പിക്കുക. ഇതിലും ഇല്ലാത്തതാണെങ്കില്‍ തന്റെ അഭിപ്രായം കൊണ്ട്‌ ഗവേഷണം ചെയ്‌തു വിധി കല്‌പിക്കണം (നസാഈ. ഹ. നമ്പര്‍ 5397). ശൈഖ്‌ അല്‍-ബാനി പറയുന്നു: ഇതിന്റെ പരമ്പര സ്ഥിരപ്പെട്ടതാണ്‌. ഇബ്‌നു മസ്‌ഊദി(റ)ല്‍ നിന്ന്‌ സ്വഹീഹായി വരുന്നതുമാണ്‌. സ്വഹീഹുല്‍ ഇസ്‌നാദി എന്നാണ്‌ അല്‍ബാനിയുടെ പദപ്രയോഗം (നസാഈയുടെ വ്യാഖ്യാനക്കുറിപ്പ്‌, പേജ്‌ 811)

 2. ശുറൈഹ്‌(റ) പറയുന്നു: ഖലീഫ ഉമര്‍(റ) അദ്ദേഹത്തിന്‌ കത്തെഴുതി: നീ വിശുദ്ധ ഖുര്‍ആന്‍ കൊണ്ട്‌ വിധിക്കുക. വിശുദ്ധ ഖുര്‍ആനില്‍ അതിന്റെ വിധി പ്രശ്‌നങ്ങളില്‍ കാണാത്ത പക്ഷം അല്ലാഹുവിന്റെ ദൂതന്റെ സുന്നത്ത്‌ കൊണ്ടു വിധിക്കുക. വിശുദ്ധ ഖുര്‍ആനിലും സുന്നത്തിലും ഇല്ലാത്തപക്ഷം പുണ്യവാളന്‍മാര്‍ വിധിച്ചതുകൊണ്ട്‌ (ഇജ്‌മാഅ്‌ കൊണ്ട്‌) നീ വിധികല്‌പിക്കുക (അന്നസാഈ: 5399). ഇതിന്റെ പരമ്പരയും സ്വഹീഹാണെന്ന്‌ ശൈഖ്‌ അല്‍ബാനി പറയുന്നു. ഇമാം അഹ്‌മദും ദാരിമിയും ഈ ഹദീസ്‌ ഉദ്ധരിക്കുന്നുണ്ട്‌.

 3. ഇബ്‌നുഹജര്‍(റ) പറയുന്നു: ഉമര്‍(റ) ശുറൈഹി(റ)ന്‌ ഇപ്രകാരം എഴുതുകയുണ്ടായി. വിധി കല്‌പിക്കേണ്ട ഒരുപ്രശ്‌നം വന്നാല്‍ അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്ന്‌ എന്താണ്‌ വ്യക്തമാകുന്നതെന്ന്‌ നോക്കുക. വ്യക്തമായാല്‍ നീ അതിന്റെ വിധിയെക്കുറിച്ച്‌ ആരോടും ചോദിക്കരുത്‌. അല്ലാഹുവിന്റെ കിതാബില്‍ നിന്ന്‌ വ്യക്തമാവാത്തപക്ഷം നീ അല്ലാഹുവിന്റെ ദൂതന്റെ സുന്നത്തിനെ പിന്‍തുടരുക. സുന്നത്തില്‍ നിന്നും വ്യക്തവാത്ത പക്ഷം നിന്റെ അഭിപ്രായം കൊണ്ട്‌ നീ ഇജ്‌തിഹാദ്‌ ചെയ്യുക(ഫത്‌ഹുല്‍ ബാരി 17-115 ഹദീസ്‌ നമ്പര്‍ 7309 ന്റെ വ്യാഖ്യാനത്തില്‍)

 4. മൈമൂനുബ്‌നു മഹ്‌റാന്‍(റ) നിവേദനം: ഖലീഫാ അബൂബക്കര്‍(റ)ന്റെ അടുത്ത്‌ ഏതെങ്കിലും വിഷയത്തില്‍ തര്‍ക്കം ഉന്നയിച്ച്‌ ആരെങ്കിലും വന്നാല്‍ അദ്ദേഹം ഖുര്‍ആനിലേക്ക്‌ നോക്കും. ഖുര്‍ആനില്‍ അതിന്റെ വിധി കണ്ടാല്‍ അതുകൊണ്ട്‌ വിധി കല്‌പിക്കും. വിശുദ്ധ ഖുര്‍ആനില്‍ അതിന്റെ വിധി ഇല്ലാത്തപക്ഷം അല്ലാഹുവിന്റെ ദൂതന്റെ ചര്യയില്‍ ഉണ്ടോ എന്ന്‌ നോക്കും. അതിലും ഇല്ലാത്തപക്ഷം മുസ്‌ലിംകളോട്‌ കൂടിയാലോചിച്ച്‌ അതിന്റെ വിധി അന്വേഷിക്കും (ദാരിമി 161). ഇതിന്റെ പരമ്പരയും സ്ഥിരപ്പെട്ടതാണ്‌.

 5. ഇബ്‌നുഹജര്‍(റ) എഴുതുന്നു: ഇമാം ബൈഹഖി സ്വഹീഹായ പരമ്പരയോടുകൂടി മൈമൂന്‌ബ്‌നു മുഹ്‌റാനില്‍ നിന്ന്‌ നിവേദനം ചെയ്യുന്നു. അബൂബക്കറിന്‌ എന്തെങ്കിലും പ്രശ്‌നം വന്നാല്‍ അല്ലാഹുവിന്റെ കിതാബിലേക്ക്‌ നോക്കും. അതില്‍ അതിന്റെ വിധി കണ്ടാല്‍ അതുകൊണ്ട്‌ വിധി പറയും. ഇല്ലാത്തപക്ഷം സുന്നത്തിലേക്കു നോക്കും. (ഫത്‌ഹുല്‍ ബാരി, 17-205)

 6. അബ്‌ദുല്ല(റ) നിവേദനം. ഇബ്‌നു അബ്ബാസിനോട്‌ ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ ഖുര്‍ആനില്‍ അതിന്റെ വിധി ഉണ്ടെങ്കില്‍ അതുകൊണ്ട്‌ വിധിപറയും. ഖുര്‍ആനില്‍ വിധി ഇല്ലാത്ത പക്ഷം നബിയുടെ സുന്നത്തിലേക്ക്‌ നോക്കി വിധി പറയും (ദാരിമി 166)

 7. മുസ്‌തഫാ സബാഈ(റ) എഴുതി അമാനി മൗലവി വിവര്‍ത്തനം ചെയ്‌ത്‌ കെ എന്‍ എം പ്രസിദ്ധീകരിച്ച `നബിചര്യയും ഇസ്‌ലാം ശരീഅത്തില്‍ അതിന്റെ സ്ഥാനവും' എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു: അബൂബക്കര്‍(റ)ന്റെ നയം ഇബ്‌നുഖയ്യിം(റ) പ്രസ്‌താവിക്കുന്നത്‌ ഇങ്ങനെയാണ്‌. അബൂബക്കര്‍ (റ)നു വല്ലതിനും വിധി പറയേണ്ടതായി നേരിട്ടാല്‍ അദ്ദേഹം അല്ലാഹുവിന്റെ കിതാബില്‍ നോക്കും. താന്‍ തീരുമാനിക്കേണ്ടതെന്താണെന്ന്‌ അതില്‍ കണ്ടാല്‍ അപ്രകാരം തീരുമാനം ചെയ്യും. കണ്ടില്ലെങ്കില്‍ റസൂലിന്റെ സുന്നത്തില്‍ നോക്കും. അതില്‍ കണ്ടാല്‍ അപ്രകാരം തീരുമാനമെടുക്കും. അതും സാധ്യമല്ലാതെ വന്നാല്‍ ഇക്കാര്യത്തില്‍ നബി(സ) വല്ല തീരുമാനവും ചെയ്‌തതായി അറിയാമോ എന്ന്‌ അദ്ദേഹം ജനങ്ങളോടു ചോദിക്കും. (നബിചര്യയും ഇസ്‌ലാം ശരീഅത്തില്‍ അതിന്റെ സ്ഥാനവും. പേജ്‌ 71)

 8. ഉര്‍വതുബ്‌നു സുബൈര്‍(റ) പ്രസ്‌താവിച്ചതായി ഇമാം ബൈഹഖി(റ) തന്റെ അല്‍മദ്‌ഖലീല്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു. ഉമറുബ്‌നുല്‍ ഖത്വാബ്‌ സുന്നത്തുകളെ എഴുതിവെക്കാന്‍ ഉദ്ദേശിച്ചു. എന്നിട്ട്‌ അതിനെ പറ്റി റസൂലിന്റെ സഹാബികളുമായി അദ്ദേഹം ആലോചന നടത്തി. ഇത്‌ എഴുതിവെക്കണമെന്ന്‌ അവര്‍ സൂചിപ്പിക്കുകയും ചെയ്‌തു.

 പിന്നീട്‌ ഒരു മാസക്കാലം ഉമര്‍ അല്ലാഹുവിനോട്‌ ഇസ്‌തിഖാറതു ചെയ്‌തു. അനന്തരം ഒരു ദിവസം- അല്ലാഹു അദ്ദേഹത്തിന്‌ സംശയം നീക്കി ദൃഢത നല്‌കിയിട്ടുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു. ``ഞാന്‍ സുന്നത്തുകളെ എഴുതി വെക്കുവാന്‍ ഉദ്ദേശിക്കുകയുണ്ടായി. നിങ്ങള്‍ക്കു മുമ്പുണ്ടായിരുന്ന ജനത (വേദക്കാര്‍) ചില ഗ്രന്ഥങ്ങള്‍ എഴുതുകയും എന്നിട്ടു അതില്‍ കമിഴ്‌ന്നു വീഴുകയും (മുഴുവന്‍ ശ്രദ്ധ അതിലേക്കു തിരിയുകയും) അല്ലാഹുവിന്റെ കിതാബു കൈവെടിയുകയും ചെയ്‌തു. ഞാന്‍ ഓര്‍ത്തു. ഞാന്‍ അല്ലാഹുവിനെത്തന്നെ സത്യം- അല്ലാഹുവിന്റെ കിതാബുമായി യാതൊന്നിനെയും ഒരിക്കലും കലര്‍ത്തുകയില്ല (അതേ പുസ്‌തകം പേജ്‌ 108). 

വിശുദ്ധ ഖുര്‍ആന്‍ ക്രോഡീകരിക്കാന്‍ സന്നദ്ധനായി മുന്നോട്ടു വന്ന ഖലീഫ ഉമര്‍(റ) ഒരിക്കലും സുന്നത്തു ക്രോഡീകരിക്കുകയുണ്ടായില്ല. ഈ ഉമറി(റ)നെ സംബന്ധിച്ചാണ്‌ ഖുര്‍ആനിനും ഹദീസിനും ഒറ്റ പരിഗണനയാണ്‌ നല്‌കിയിരുന്നതെന്ന്‌ നവയാഥാസ്ഥിതികര്‍ എഴുതി വിടുന്നത്‌. പ്രശ്‌നമുണ്ടായാല്‍ ഖുര്‍ആനിലേക്കും സുന്നത്തിലേക്കും ഒന്നിച്ച്‌ നോക്കുവാന്‍ ഒരു സ്വഹാബിയും അഭിപ്രായപ്പെടുന്നില്ല. ഖുര്‍ആനില്‍ ഇല്ലാത്ത പക്ഷമാണ്‌ ഹദീസിലേക്ക്‌ മടങ്ങുവാന്‍ അവര്‍ ഉപദേശിക്കുന്നത്‌. വ്യാജ ഹദീസുകള്‍ ഇന്നത്തേത്‌ പോലെ പ്രചരിക്കാത്ത കാലത്തുപോലും.

 9. ഖുര്‍ആനില്‍ മായം ചേര്‍ക്കാന്‍ സാധിക്കാത്തതിനാല്‍ ഇസ്‌ലാമിന്റെ ശത്രുക്കള്‍ ഹദീസുകളെയാണ്‌ തങ്ങളുടെ ആക്രമണത്തിനിരയാക്കിയത്‌. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സുന്നത്തിന്റെ ലേബലൊട്ടിച്ച്‌ പ്രചരിപ്പിക്കുക തുടങ്ങി പലതും അവര്‍ ചെയ്‌തു (സ്വഹീഹ, മുസ്‌ലിം സമ്പൂര്‍ണ മലയാളം പരിഭാഷ, പേജ്‌ 46). ഖുര്‍ആനിന്റെ അവസ്ഥയും ഇതുപോലെയാണെന്ന്‌ ഈ വിഭാഗത്തിന്‌ പറയല്‍ അനിവാര്യമാകും. രണ്ടും ഒരുപോലെയാണെന്ന വാദത്തിന്റെ അടിസ്ഥാനത്തില്‍

 10. ``സ്വഹാബികളുടെ കൂട്ടത്തിലൊരാള്‍ നബി(സ) ഇങ്ങനെ പറഞ്ഞു എന്നു പറഞ്ഞുകൊണ്ട്‌ ഒരു ഹദീസുദ്ധരിച്ചാല്‍ ആ വാക്കിനെപ്പറ്റി സംശയിക്കാനുണ്ടായിരുന്നില്ല. കാരണം അവര്‍ വിശ്വസ്‌തരായിരുന്നു. പിന്നീട്‌ സമൂഹം ദുഷിച്ചുതുടങ്ങി. കേള്‍ക്കുന്നതും പറയപ്പെടുന്നതും അപ്പടി വിശ്വസിച്ചു കൂടാത്ത സ്ഥിതിയായി. ഇബ്‌നുസീരീന്‍ പറയുന്നു: അവര്‍ ആദ്യകാലത്ത്‌ പരമ്പരയെപ്പറ്റി ചോദിക്കാറുണ്ടായിരുന്നില്ല. പിന്നീട്‌ സമൂഹത്തില്‍ പല വ്യാജവാദങ്ങളും പ്രത്യക്ഷപ്പെട്ടു. അപ്പോള്‍ പരമ്പരയെപ്പറ്റി ചോദിക്കേണ്ടി വന്നു (അതേ പുസ്‌തകം, പേജ്‌ 50). ഇന്നു ഖുര്‍ആന്‍ കേട്ടാലും പരമ്പര ചോദിക്കണമെന്ന്‌ ആരെങ്കിലും പറയുമോ?

 11. ഇനി ഹദീസിന്റെ വചനങ്ങള്‍ (മത്‌ന്‌) കണ്ടാല്‍ തന്നെ അത്‌ വ്യാജമാണോ അല്ലേ എന്ന്‌ മനസ്സിലാക്കാനുള്ള ലക്ഷണങ്ങളും ഹദീസ്‌ പണ്ഡിതന്മാര്‍ കണ്ടെത്തി (അതേ പുസ്‌തകം, പേജ്‌ 51). ഖുര്‍ആനിലെ സൂക്തങ്ങള്‍ കേട്ടാലും കണ്ടാലും വ്യാജമാണോ അല്ലേ എന്നാരെങ്കിലും അന്വേഷിക്കുമോ? ഖുര്‍ആനും ഹദീസും തുല്യമായ പ്രമാണമാണെന്ന്‌ പറയുന്നവര്‍ വ്യക്തമാക്കണം. സമൂഹം ദുഷിച്ച്‌ തുടങ്ങിയപ്പോള്‍ ഖുര്‍ആനെ സംബന്ധിച്ചു കേള്‍ക്കുന്നതും പറയപ്പെടുന്നതും അപ്പടി വിശ്വസിച്ചുകൂടാത്ത ഒരു അവസ്ഥ ഏതെങ്കിലും കാലത്തു ഉണ്ടായിട്ടുണ്ടോ?

 12. ഹദീസുകള്‍ കേള്‍ക്കുന്ന സന്ദര്‍ഭത്തില്‍ ഖലീഫ അബൂബക്കര്‍(റ), ഖലീഫ ഉമര്‍(റ), മുതലയാവര്‍ ഹദീസില്‍ പറഞ്ഞതു സത്യമാണോ എന്ന്‌ സംശയിക്കുമ്പോള്‍ സാക്ഷികളെ ആവശ്യപ്പെട്ടിരുന്നുവെന്ന്‌ അമാനി മൗലവി വിവര്‍ത്തനം ചെയ്‌ത നബി ചര്യയും ഇസ്‌ലാം ശരീഅത്തില്‍ അതിന്റെ സ്ഥാനവും എന്ന ഗ്രന്ഥത്തില്‍ ധാരാളം സംഭവങ്ങള്‍ ഉദ്ധരിച്ചുകൊണ്ട്‌ സമര്‍ഥിക്കുന്നുണ്ട്‌ (പേജ്‌ 66,67,68).

 ഖുര്‍ആന്‍ കേള്‍ക്കുന്ന സന്ദര്‍ഭത്തിലും സംശയങ്ങള്‍ ഉണ്ടായതു കാരണം സാക്ഷികളെ അവര്‍ ആവശ്യപ്പെട്ടിരുന്നുവോ? എന്തു തോന്ന്യാസവും മതത്തിന്റെയും വിശുദ്ധ ഖുര്‍ആനിന്റെയും പേരില്‍, ജിന്നുബാധയും സിഹ്‌റ്‌ ബാധയും അന്ധവിശ്വാസങ്ങളും സ്ഥാപിക്കുവാന്‍ വേണ്ടി, തങ്ങള്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്യുമെന്ന്‌ ഇവര്‍ തീരുമാനമെടുത്തിരിക്കുകയാണോ?
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews