വേഷവും കേശവും

കെ വി ഒ അബ്ദുറഹിമാന്‍,പറവണ്ണ

ഇന്ന് മത, രാഷ്ട്രീയ വേദികളിലും പത്രമാധ്യമങ്ങളിലും ഇടംലഭിച്ച ഒരു വിഷയമാണ് കേശവിവാദം. ഇതിന്റെ മര്‍മം വേഷമാണ്. ഇമാം ഗസ്സാലി പറഞ്ഞത് ശ്രദ്ധിക്കുക. 'ചിലര്‍ക്ക് താടി ഉണ്ടായിരിക്കാം. തലപ്പാവും വേണമെങ്കില്‍ നമസ്‌കാരത്തഴമ്പും കയ്യില്‍ ഒരു ജപമാലയും. ഞെരിയാണിയുടെ മീതെ തുണിയും ഉടുത്തിരിക്കും. എന്നാല്‍ ഇതിലൊന്നും ജനങ്ങള്‍ വഞ്ചിതരാകണ്ട. മറിച്ച് സാമ്പത്തിക ഇടപാടുകളില്‍ നീതിയും സത്യവും ഉണ്ടോ? എങ്കില്‍ അവനാണ് മുത്തഖി'. ഏതൊരു വ്യക്തിക്കും വേഷ്ടി, ഷര്‍ട്ട്, ഡ്രോയര്‍, ബനിയന്‍, ടവ്വല്‍ എന്നിവ മതി. ഇതു തന്നെ ധാരാളമാണ്. മറിച്ച് മുസ്‌ലിം പുരോഹിതന് മേല്‍പറഞ്ഞതിനും പുറമെ ഒരു തൊപ്പി, കഴുത്തില്‍ ചുവപ്പ് കലര്‍ന്ന ഒരു ഷാള്‍,

തൊപ്പിയുടെ മീതെ കെട്ടാന്‍ ഒരു മുണ്ടും കൂടി ഉണ്ടെങ്കിലേ പുരോഹിതനാകൂ. പക്ഷെ ഇതൊക്കെ ധൂര്‍ത്താണെന്നതില്‍ സംശയമില്ല. ധൂര്‍ത്തടിക്കുന്നവരെ പറ്റി ഖുര്‍ആന്‍ പറയുന്നത് കാണുക. 'നിശ്ചയമായും ധൂര്‍ത്തന്മാര്‍ പിശാചിന്റെ സഹോദരങ്ങളാണ്.' ഇതുതന്നെയാണ് കേശ വിഷയത്തിലും നമുക്ക് കാണാന്‍ സാധിക്കുന്നത്. മുടിയിട്ട വെള്ളത്തിന് പുണ്യവും ബര്‍ക്കത്തും ഉണ്ടെങ്കില്‍ നബി(സ)യുടെ മയ്യിത്ത് കുളിപ്പിച്ച വെള്ളമുണ്ടാകുമല്ലോ? അത് എന്തു ചെയ്തു? അതുപോലെ പ്രവാചകത്വം ലഭിച്ചതിന് ശേഷം 23 വര്‍ഷം ജീവിച്ചുവല്ലോ. അന്നൊക്കെ ധരിച്ച വസ്ത്രങ്ങള്‍ എവിടെ? നബി യുടെ തിരുശേഷിപ്പുകള്‍ക്കു അനുഗ്രഹം ഉള്ളത് പോലെ പ്രവാചകന്‍ ചാരിയിരിക്കാന്‍ ഉപയോഗപ്പെടുത്തിയ (ഹുദൈബിയ്യ സന്ധി എഴുതുന്ന വേളയില്‍) വൃക്ഷത്തിനു പുണ്യമില്ലേ? എന്തേ പ്രസ്തുത വൃക്ഷം ഉമറിന്റെ ഖിലാഫത്ത് കാലത്ത് മുറിച്ചുകളഞ്ഞു? അദ്ദേഹത്തിന് നബിയോട് സ്‌നേഹമില്ലായിരുന്നുവോ? അതോ പുത്തന്‍വാദിയോ?


ചുരുക്കത്തില്‍ ശിര്‍ക്കിന്റെ നാരായവേര് കൂടി നശിപ്പിച്ചെന്നര്‍ഥം. മറിച്ച് ഉമര്‍ ഹജറുല്‍ അസ്‌വദ് ചുംബിക്കുമ്പോള്‍ പറഞ്ഞത് ഇതോട് ചേര്‍ത്ത് വായിക്കണം. അദ്ദേഹം പറഞ്ഞത് ശ്രദ്ധിക്കുക 'ഹേ കല്ലേ, നിനക്ക് ഉപകാരം ചെയ്യുവാനോ, ഉപദ്രവത്തെ തടുക്കുവാനോ സാധ്യമല്ലെന്ന് എനിക്കറിയാം. പ്രവാചകന്‍ ചുംബിക്കുന്നത് ദര്‍ശിച്ചിട്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ ചുംബിക്കുമായിരുന്നില്ല. നോക്കൂ ഇതാണ് പ്രവാചകസ്‌നേഹം. മറിച്ച് കേശജാലമല്ല.

മറ്റൊരു കാര്യം. ജീവിച്ചിരിക്കുന്ന വ്യക്തികളെ കൊണ്ടും സ്ഥാപനങ്ങളെക്കൊണ്ടും മരിച്ച വ്യക്തികള്‍ക്കാണോ ഗുണം ലഭിക്കുന്നത് അല്ല മരിച്ച വ്യക്തികളില്‍നിന്ന് ജീവിച്ചിരിക്കുന്നവര്‍ക്കോ? നമുക്കൊന്ന് പരിശോധിക്കാം.

പ്രവാചകന്‍ പറയുന്നു. 'ഒരാള്‍ മരിച്ചാലും മുറിഞ്ഞുപോവാത്ത മൂന്ന് കാര്യങ്ങളുണ്ട്. അതില്‍ ഒന്ന് ഒഴുകിക്കൊണ്ടിരിക്കുന്ന ധാനം (ജാരിയായ സദഖ) മറ്റൊന്ന് ഉപകാരപ്രദമായ വിജ്ഞാനം(നാഫിയായ ഇല്‍മ്) മൂന്നാമത്തെത് സദ് വൃത്തരായ സന്താനങ്ങളുടെ പ്രാര്‍ഥന. ഒഴുകിക്കൊണ്ടിരിക്കുന്ന ധാനമെന്നതിന്റെ വിവക്ഷ അത്താണി, കിണര്‍, വഴിയമ്പലം, വൃക്ഷം മുതലായവ. അതുപോലെ മരിച്ച വ്യക്തിയില്‍നിന്ന് ഉപകാരപ്രദമായ വിജ്ഞാനം ലഭിച്ചിട്ട് അതനുസരിച്ച് പ്രവൃത്തിക്കുന്നവരുടേത്.

സന്താനങ്ങള്‍ ഉണ്ടായാല്‍ പോരാ മറിച്ച് സദ്‌വൃത്തരായ സന്താനങ്ങള്‍ ആവുകയും അത്തരക്കാര്‍ പ്രാര്‍ഥിക്കുകയും ചെയ്താല്‍ മാതാപിതാക്കള്‍ക്ക് ഗുണം ലഭിക്കുമെന്നര്‍ഥം. ഒരുദാഹരണം സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ജോലിയില്‍ നിന്ന് വിരമിച്ചാല്‍ പെന്‍ഷന്‍ ലഭിക്കുന്നുണ്ടല്ലോ അതേപോലെ മരിച്ച വ്യക്തിക്ക്, അല്ലെങ്കില്‍ വ്യക്തികള്‍ക്ക് പരലോകത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന മൂന്ന് രൂപത്തിലുള്ള പെന്‍ഷനുകളാണ് മുകളില്‍ വിവരിച്ചത്. ഇതിലൊന്നും തിരുശേഷിപ്പുകളുടെ പരാമര്‍ശം പോലുമില്ല.
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews