നാക്കിലും നോക്കിലും ദുശ്ശകുനങ്ങള്‍!

 പി കെ മൊയ്‌തീന്‍ സുല്ലമി

ഒരാളുടെ നോട്ടം കാരണം മറ്റൊരാളുടെ വിലപിടിച്ച വസ്‌തു നശിക്കുമെന്നോ നാക്കുകൊണ്ടുള്ള ശാപം കാരണം മറ്റൊരാളുടെ വസ്‌തുവിന്‌ കേടുപാടുകള്‍ സംഭവിക്കുമെന്നോ വിശ്വസിച്ചുപോരുന്നവരാണ്‌ വിവിധ മതങ്ങളില്‍ പെട്ട ബഹുഭൂരിപക്ഷം അന്ധവിശ്വാസികളും. ഇത്തരം കാര്യങ്ങള്‍ വിശുദ്ധ ഖുര്‍ആനിനും സാമാന്യബുദ്ധിക്കും അനുഭവ സത്യങ്ങള്‍ക്കും വിരുദ്ധമാണ്‌. നോട്ടം കാരണത്താല്‍ സംഭവിക്കുന്ന നാശത്തിന്ന്‌ `കണ്ണേറ്‌' എന്നും നാക്കുകൊണ്ടുള്ള നാശത്തിന്‌ `പിരാക്ക്‌' എന്നും പറയപ്പെടുന്നു.


അല്ലാഹു ഈ ലോകത്തുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും നടപ്പില്‍ വരുത്തുന്നതും രണ്ടു വിധത്തിലാണ്‌. 

ഒന്ന്‌: മനുഷ്യരടക്കമുള്ള സൃഷ്‌ടികള്‍ മുഖേന. ഉദാഹണത്തിന്‌ ഒരാളുടെ കയ്യാല്‍ മറ്റൊരാള്‍ വധിക്കപ്പെടുന്നു. അതുപോലെ ഒരാളുടെ കയ്യാല്‍ മറ്റൊരാള്‍ അപകടത്തില്‍ നിന്നും രക്ഷപ്പെടുന്നു. ഇവ രണ്ടും സംഭവിക്കുന്നത്‌ ദൃശ്യമായ നിലയിലും കാര്യകാരണ ബന്ധങ്ങള്‍ക്ക്‌ അധീനവുമായിട്ടാണ്‌.

രണ്ട്‌: അല്ലാഹു നേരിട്ട്‌ നടപ്പില്‍ വരുത്തുന്ന കാര്യങ്ങള്‍. മഴ പെയ്യാന്‍ സാധ്യതയില്ലാത്ത സന്ദര്‍ഭങ്ങളില്‍ മഴ നല്‌കി അനുഗ്രഹിക്കുന്നതും നാം വിചാരിക്കാത്ത വിധം മഴ വര്‍ഷിച്ച്‌ നാശം സംഭവിക്കുന്നതും സര്‍വ സാധാരണമാണ്‌.


ഒന്നാമത്‌ പറഞ്ഞ, മനുഷ്യര്‍ മുഖേന അല്ലാഹു നടപ്പില്‍ വരുത്തുന്ന കാര്യങ്ങള്‍ ദൃശ്യവും കാര്യകാരണ ബന്ധങ്ങള്‍ക്കധീനവുമാണെങ്കില്‍ അല്ലാഹു നേര്‍ക്കുനേരെ നടപ്പില്‍ വരുത്തുന്ന കാര്യങ്ങള്‍ അദൃശ്യമായ നിലയിലും കാര്യകാരണ ബന്ധങ്ങള്‍ക്കധീതവുമായിട്ടാണ്‌.

മനുഷ്യര്‍ക്ക്‌ അല്ലാഹു ചില കഴിവുകള്‍ നല്‌കിയിട്ടുണ്ടെങ്കിലും അതിന്‌ പിരിധിയും പരിമിതിയുമുണ്ട്‌. മനുഷ്യന്‌ കഴിയാത്ത കാര്യങ്ങള്‍ അല്ലാഹു കല്‌പിക്കുകയില്ല. അല്ലാഹു പറയുന്നു: ``അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല.'' (അല്‍ബഖറ 286). ``ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ നാം നിര്‍ബന്ധിക്കുകയില്ല.'' (അന്‍ആം 152)

എന്നാല്‍ അല്ലാഹു ഉദ്ദേശിക്കുന്ന ചില സന്ദര്‍ഭങ്ങളില്‍ അമ്പിയാക്കന്മാര്‍ക്ക്‌ മുഅ്‌ജിസത്തുകളും ഔലിയാക്കള്‍ക്ക്‌ കറാമത്തുകളും അല്ലാഹു നല്‌കാറുണ്ട്‌ എന്ന വസ്‌തുത മുസ്‌ലിംകള്‍ക്കിടയില്‍ തര്‍ക്കമില്ലാത്തതാണ്‌. എന്നാല്‍ ഈ കഴിവുകള്‍ അദൃശ്യമായ നിലയിലും കാര്യകാരണ ബന്ധങ്ങള്‍ക്കതീതവുമാണ്‌. കണ്ണേറും പിരാക്കും യാഥാര്‍ഥ്യമാണ്‌ എന്ന്‌ വ്യാഖ്യാനിക്കപ്പെടുന്ന ഹദീസില്‍ ഇന്നവന്‍ എന്ന്‌ തിട്ടപ്പെടുത്തുന്നതു കൊണ്ട്‌ ആര്‌ കണ്ണെറിഞ്ഞാലും പിരാക്ക്‌ നടത്തിയാലും തട്ടും, അവിടെ ജാതിമതഭേദമില്ല എന്നാണ്‌ ഊഹിക്കപ്പെടുന്നത്‌. അതുകൊണ്ടുതന്നെ നാനാജാതി അന്ധവിശ്വാസികളും ഇക്കാര്യത്തില്‍ ഐക്യമാണ്‌.

കണ്ണേറും പിരാക്കും ഒന്നുതന്നെയാണ്‌. ഒന്ന്‌ കണ്ണുകൊണ്ടും മറ്റൊന്ന്‌ നാക്കുകൊണ്ടും എന്ന വ്യത്യാസം മാത്രം. രണ്ടിന്റെയും ഫലം ഒന്നുതന്നെ. അദൃശ്യമായ നിലയില്‍ നാശം വരുത്തിവെക്കുന്നു. കാര്യകാരണ ബന്ധത്തിന്നതീതമായും അഭൗതിക നിലയിലും കണ്ണിനും നാക്കിനും നാശമുണ്ടാക്കാന്‍ കഴിവുണ്ടെന്ന്‌ വിശ്വസിക്കപ്പെടുന്നു. മുഅ്‌ജിസത്തിനും കറാമത്തിനും അര്‍ഹരായ അമ്പിയാ ഔലിയാക്കള്‍ക്കാണെങ്കില്‍ സമ്മതിക്കാം. കാരണം അവരുടെ കണ്ണിനും നാക്കിനും അല്ലാഹു ചിലപ്പോള്‍ അമാനുഷികമായ കഴിവുകള്‍ നല്‌കിയേക്കാം. ഇവിടെ ചാത്തനായാലും കമ്മദായാലും വര്‍ഗീസായാലും കണ്ണേറും പിരാക്കും തട്ടും എന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌. ഖൈറും ശര്‍റും (അദൃശ്യമായ നിലയില്‍) വരുത്തിവെക്കുന്നത്‌ അല്ലാഹുവാണെന്നത്‌ ഈമാനിന്റെ ആറു കാര്യങ്ങളില്‍ ഒന്നാണ്‌. ആ വിശ്വാസം കണ്ണേറും പിരാക്കും യാഥാര്‍ഥ്യമാണെന്ന്‌ വിശ്വസിക്കുന്നതിന്‌ എതിരാണ്‌.

ഈ വിഷയത്തിലുള്ള ഹദീസുകള്‍ നോക്കാം: ``ജിബ്‌രീല്‍(അ) നബി(സ)യോട്‌ പറയുകയുണ്ടായി: താങ്കളെ ദ്രോഹിക്കുന്ന എല്ലാ വസ്‌തുക്കളില്‍ നിന്നും എല്ലാ മനുഷ്യരുടെയും തിന്മയില്‍ നിന്നും അല്ലെങ്കില്‍ അസൂയ നിറഞ്ഞ കണ്ണില്‍ നിന്നും (രക്ഷക്കുവേണ്ടി) താങ്കളില്‍ അല്ലാഹുവിന്റെ നാമത്തില്‍ ഞാന്‍ മന്ത്ര പ്രാര്‍ഥന നടത്തുന്നു.'' (മുസ്‌ലിം 7:424)

``അബൂഹുറയ്‌റ (റ) പ്രസ്‌താവിച്ചു: കണ്ണേല്‍ക്കുക എന്നത്‌ സത്യമാണ്‌. ശൈത്വാന്‍ അതിനെ ഹാജരാക്കുന്നു. മനുഷ്യന്റെ അസൂസയും സത്യമാണ്‌.'' (അഹ്‌മദ്‌, ഫത്‌ഹുല്‍ബാരി 13:107)

ഈ രണ്ട്‌ ഹദീസുകളിലും പ്രതിപാദിച്ച ഒരു കാര്യമാണ്‌ അസൂയ. ആദ്യത്തെ ഹദീസില്‍ അസൂയ നിറഞ്ഞ കണ്ണില്‍ നിന്നും രക്ഷതേടുന്നു. രണ്ടാമത്തെ ഹദീസില്‍ അസൂയയുള്ള മനുഷ്യനില്‍ നിന്നും രക്ഷ തേടേണ്ടതുണ്ട്‌ എന്ന സൂചനയുണ്ട്‌. അപ്പോള്‍ ഇവിടെ കണ്ണേറ്‌ എന്ന്‌ പരിഭാഷപ്പെടുത്തി വരുന്നത്‌ `അസൂയ വെച്ചുകൊണ്ടുള്ള നോട്ട'ത്തിന്നാണ്‌. അല്ലാതെ കേവലം കണ്ണും നാക്കും ഉപയോഗിച്ച്‌ മറ്റൊരാളെ `എറിയു'ന്നതിനല്ല. അത്‌ മനുഷ്യബുദ്ധിക്ക്‌ ഗ്രഹിക്കാനും സാധ്യമല്ല. കണ്ണേറുകൊണ്ട്‌ ഉദ്ദേശിക്കപ്പെടുന്നത്‌ അസൂയയാണ്‌. ഒരു വ്യക്തിക്ക്‌ അല്ലാഹു നല്‌കിയ അനുഗ്രഹത്തിലുള്ള അസന്തുഷ്‌ടി. ആ അസന്തുഷ്‌ടി നോട്ടത്തിലൂടെ അവന്‍ പ്രകടിപ്പിക്കുന്നു എന്നു മാത്രം. കണ്ണേറ്‌ എന്നത്‌ ഒരു ഭാഷാ പ്രയോഗം മാത്രമാണ്‌; `കണ്ണുകടി' എന്ന പ്രയോഗം പോലെ. കണ്ണിന്‌ ചൊറിച്ചിലോ കടച്ചിലോ ഉണ്ടാകുന്നതിനല്ല അത്‌ പ്രയോഗിച്ചുവരുന്നത്‌. മറിച്ച്‌ അസൂയക്കാണ്‌. കണ്ണേറുകൊണ്ട്‌ ലക്ഷ്യമാക്കുന്നതും അസൂയയാണ്‌.

ഇബ്‌നുഹജര്‍(റ) പറയുന്നു: ``അവന്റെ നോട്ടത്തിന്റെ ലക്ഷ്യം അസൂയയും അല്ലാഹു നല്‌കിയ അനുഗ്രഹം ഇല്ലായ്‌മ ചെയ്യുക എന്നതു മാത്രമാണ്‌''(ഫത്‌ഹുല്‍ബാരി 13:116). ഇത്തരം അസൂയാലുക്കളുടെ ശര്‍റ്‌ നീങ്ങിക്കിട്ടാനാണ്‌ പ്രാര്‍ഥനാ മന്ത്രം നടത്താന്‍ കല്‌പിക്കപ്പെട്ടത്‌. അതില്‍ നിന്നും മറ്റും മോചനം ലഭിക്കാനാണ്‌ സൂറത്തുല്‍ ഫലഖും സൂറത്തുന്നാസും അവതരിപ്പിക്കപ്പെട്ടത്‌. സൂറതുല്‍ ഫലഖിലെ അവസാനവചനം ഇപ്രകാരമാണ്‌: ``അസൂയാലു അസൂയപ്പെടുമ്പോള്‍ അതിന്റെ തിന്മയില്‍ നിന്നും (നിന്നോട്‌ ഞാന്‍ കാവലിനെ തേടുന്നു)'' (ഫലഖ്‌ 5)
അസൂയാലു തന്റെ ശര്‍റ്‌ ഒരു നോട്ടം കൊണ്ട്‌ അവസാനിപ്പിക്കുന്നതല്ല. ഭാവിയിലും താന്‍ ആരോടാണോ അസൂയ കാണിക്കുന്നത്‌ അവനെ തകര്‍ക്കാന്‍ ശ്രമം നടത്തും. ചിലപ്പോള്‍ അദ്ദേഹത്തിനെതിരില്‍ ആളുകളെ സംഘടിപ്പിക്കും. മറ്റു ചിലപ്പോള്‍ അധികാരം ഉപയോഗിച്ചുപോലും തന്റെ പ്രതിയോഗിയെ തകര്‍ക്കാന്‍ ശ്രമം നടത്തും. അതുകൊണ്ടാണ്‌ അത്തരം നോട്ടങ്ങള്‍ക്കെതിരില്‍ അല്ലാഹുവോട്‌ കാവലിനെ തേടാന്‍ നബി (സ) കല്‌പിച്ചത്‌.

കണ്ണേറു ബാധിക്കുക, പിരാക്ക്‌ തടുക്കുക എന്നിവയെല്ലാം ഈമാനിന്ന്‌ വിരുദ്ധമാണ്‌. കാരണം അദൃശ്യവും അഭൗതികവും കാര്യകാരണ ബന്ധങ്ങള്‍ക്കതീതവുമായ നിലയില്‍ ഖൈറും ശര്‍റും വരുത്താന്‍ അല്ലാഹുവിന്‌ മാത്രമേ സാധിക്കൂ. കണ്ണേറും പിരാക്കും ഫലം ചെയ്യുമെന്ന്‌ വിശ്വസിക്കപ്പെടുന്നത്‌ മേല്‍പറഞ്ഞ അഭൗതികവും കാര്യകാരണ ബന്ധങ്ങള്‍ക്കതീതവുമായതിനാല്‍ അത്തരം വിശ്വാസങ്ങള്‍ ഖുര്‍ആനോ സാമാന്യബുദ്ധിയോ അനുഭവ യാഥാര്‍ഥ്യങ്ങളോ അംഗീകരിക്കുന്നില്ല. ഉദാഹരണത്തിന്‌ ലോകത്ത്‌ ഏറ്റവുമധികം കണ്ണേറ്‌ ഏറ്റുവാങ്ങിയിട്ടുള്ള ഒരു സ്ഥാപനമാണ്‌ താജ്‌മഹല്‍. ദിവസവും പതിനായിരങ്ങളുടെ കണ്ണുകളെയാണ്‌ അത്‌ അസൂയപ്പെടുത്തുന്നത്‌. അതുപോലെ ഖുതുബ്‌മിനാറിനും പതിനായിരങ്ങളുടെ കണ്ണുകള്‍ ഉടക്കുന്നു. അതിനൊന്നും ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല. കോടീശ്വരന്മാരായ ടാറ്റക്കും ബിര്‍ലക്കും അംബാനിമാര്‍ക്കും കണ്ണേറ്‌ ബാധിച്ചിട്ടില്ല. ഇത്തരം വിശ്വാസം വെച്ചുപുലര്‍ത്തുന്നത്‌ ദരിദ്രരായ അന്ധവിശ്വാസികളാണ്‌. അദൃശ്യവും അഭൗതികവും കാര്യകാരണ ബന്ധങ്ങള്‍ക്കതീവുമായ നിലയില്‍ മനുഷ്യന്‌ നന്മയും തിന്മയും ചെയ്യാന്‍ അല്ലാഹു ഒരു കണ്ണിനും നാക്കിനും കഴിവു നല്‍കിട്ടില്ല. അങ്ങനെ നല്‌കിയിട്ടുണ്ടെങ്കില്‍ അത്‌ മുഅ്‌ജിസത്തുള്ള പ്രവാചകന്മാര്‍ക്കും കറാമത്തുള്ള ഔലിയാക്കള്‍ക്കും മാത്രമാണ്‌. അവര്‍ക്ക്‌ അല്ലാഹു അതിനുള്ള കഴിവുകള്‍ നല്‌കുമ്പോള്‍ മാത്രമാണ്‌ സംഭവിക്കുക. മറിച്ചുള്ള വാദം തൗഹീദിന്‌ വിരുദ്ധമാണ്‌.

``താങ്കള്‍ക്ക്‌ അല്ലാഹു വല്ല ദോഷവും വരുത്തിവെക്കുന്ന പക്ഷം അത്‌ നീക്കംചെയ്യാന്‍ അനവല്ലാതെ മറ്റാരുമില്ല. നിനക്ക്‌ അവന്‍ വല്ല ഗുണവും വരുത്തുന്ന പക്ഷം അവന്‍ എല്ലാ കാര്യത്തിലും കഴിവു ള്ളവനാകുന്നു.'' (അന്‍ആം17)

``നിനക്ക്‌ അല്ലാഹു വല്ല ദോഷവും വരുത്തിവെക്കുന്ന പക്ഷം അത്‌ നീക്കംചെയ്യാന്‍ അവനൊഴികെ ഒരാളുമില്ല. അവന്‍ നിനക്ക്‌ വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്റെ അനുഗ്രഹം തട്ടിമാറ്റാന്‍ ഒരാള്‍ക്കും സാധ്യമല്ല.'' (യൂനുസ്‌ 107)

``എനിക്ക്‌ വല്ല ഉപദ്രവവും വരുത്താന്‍ അല്ലാഹു ഉദ്ദേശിക്കുന്നപക്ഷം അവര്‍ക്ക്‌ (അല്ലാഹു അല്ലാത്തവര്‍ക്ക്‌) അവന്റെ ഉപദ്രവം നീക്കം ചെയ്യാന്‍ സാധിക്കുമോ? അല്ലെങ്കില്‍ അവന്‍ എനിക്ക്‌ വല്ല അനുഗ്രഹവും ചെയ്യുവാനുദ്ദേശിച്ചാല്‍ അവര്‍ക്ക്‌ അവന്റെ അനുഗ്രഹം പിടിച്ചുവെക്കാന്‍ കഴിയുമോ? പറയുക: എനിക്ക്‌ അല്ലാഹു മതി അവന്റെ മേലാകുന്നു ഭരമേല്‌പിക്കുന്നവര്‍ ഭരമേല്‌പിക്കുന്നത്‌.''(സുമര്‍ 38)

നബി(സ) പറഞ്ഞതായി ഇബ്‌നുഅബ്ബാസ്‌(റ) പ്രസ്‌താവിക്കുന്നു: ``നീ വല്ലതും ചോദിക്കുന്ന പക്ഷം അല്ലാഹുവോട്‌ ചോദിക്കുക. സഹായം തേടുന്ന പക്ഷം അല്ലാഹുവോട്‌ സഹായം തേടുക. നീ ഒരു കാര്യം മനസ്സിലാക്കണം. നിനക്ക്‌ ഏതെങ്കിലും നിലയില്‍ ഒരു ഉപകാരം ചെയ്യണം എന്ന്‌ ലോകത്തുള്ള മുഴുവന്‍ സമൂഹവും ഉദ്ദേശിച്ചാല്‍ പോലും അല്ലാഹു രേഖപ്പെടുത്തിയതല്ലാതെ നിനക്ക്‌ ഒരു ഉപകാരവും ചെയ്യാന്‍ ആര്‍ക്കും സാധ്യമാകുന്നതല്ല. മുഴുവന്‍ ജനങ്ങളും നിന്നെ ദ്രോഹിക്കാന്‍ വേണ്ടി ഒരുമിച്ചുകൂടിയാലും ശരി അല്ലാഹു രേഖപ്പെടുത്തിയതല്ലാതെ യാതൊരു വിധ ദ്രോഹവും വരുത്താനും ആര്‍ക്കും സാധ്യമല്ല'' (തിര്‍മിദി).

ഇമാം ഇബ്‌നു കസീര്‍(റ) രേഖപ്പെടുത്തുന്നു: ``തീര്‍ച്ചയായും നന്മയും തിന്മയും ഉപകാരവും ഉപദ്രവവും മടങ്ങുന്നത്‌ (സംഭവിക്കുന്നത്‌) അല്ലാഹുവിങ്കലേക്കാണ്‌. അതൊക്കെ വരുത്തിവെക്കുന്നത്‌ അവന്‍ മാത്രമാണ്‌. അവനതില്‍ യാതൊരു പങ്കുകാരനുമില്ല.'' (2:434)

കണ്ണേറും നാക്കേറും ഫലിക്കും എന്ന അന്ധവിശ്വാസത്തെ പിഴുതെറിയുന്നതാണ്‌ നമസ്‌കാരശേഷമുള്ള പ്രാര്‍ഥന. ``അല്ലാഹുവേ, നീ നല്‌കിയതിനെ തടുത്തു നിര്‍ത്തുന്നതോ, നീ തടഞ്ഞതിനെ നല്‌കുന്നതോ ആയിട്ടുള്ള യാതൊരു ശക്തിയുമില്ല. മഹത്വമുള്ളവന്റെ മഹത്വം നിന്റെയടുക്കല്‍ പ്രയോജനം ചെയ്യുന്നതല്ല'' (ബുഖാരി മുസ്‌ലിം). അല്ലാഹു ഒരാള്‍ക്ക്‌ അനുഗ്രഹം നല്‌കാന്‍ ഉദ്ദേശിച്ചാലോ ഒരനുഗ്രഹം തടയാന്‍ ഉദ്ദേശിച്ചാലോ നല്‌കിയത്‌ തടയാനോ അവന്‍ തടഞ്ഞുവെച്ചത്‌ നല്‌കാനോ ഒരു കണ്ണിനും നാക്കിനും സാധ്യമല്ലെന്ന്‌ മേല്‍ ഹദീസ്‌ സംശയത്തിനിടവരുത്താത്ത വിധം വ്യക്തമാക്കുന്നു.

കണ്ണേറിലും നാക്കേറിലും വിശ്വസിക്കുന്ന അന്ധന്മാര്‍ അത്‌ ഇല്ലായ്‌മ ചെയ്യാന്‍ വേണ്ടി ചില ബോര്‍ഡുകളും പേക്കോലങ്ങളും തൂക്കിയിടാറുണ്ട്‌. അതിന്റെ അവസ്ഥയെക്കുറിച്ച്‌ ആധുനിക പണ്ഡിതന്മാരില്‍ പ്രമുഖനായ സ്വാലിഹ്‌ബ്‌നു ഫൗസാന്‍ രേഖപ്പെടുത്തുന്നു: ``കണ്ണേറ്‌ തട്ടാതിരിക്കാന്‍ ചില ആളുകള്‍ സ്വന്തം ശരീരത്തില്‍ വല്ലതും ബന്ധിക്കാറുണ്ട്‌. ഊഹാടിസ്ഥാനത്തില്‍ മാത്രമാണ്‌ അപ്രകാരം ബന്ധിക്കുന്നത്‌.

അത്‌ കണ്ണേറിനെയും അസൂയയെയും ഭയപ്പെട്ടതുകൊണ്ടുമാണ്‌. അല്ലെങ്കില്‍ (കണ്ണേറ്‌ തട്ടാതിരിക്കാന്‍) വാഹനങ്ങളിലും സവാരി മൃഗങ്ങളിലും വീടിന്റെ വാതില്‍പ്പടിയിലും കടകമ്പോളങ്ങളിലും ചിലത്‌ ബന്ധിക്കാറുണ്ട്‌. ഇപ്രകാരമെല്ലാം ചെയ്യുന്നത്‌ വിശ്വാസ ദൗര്‍ബല്യം കൊണ്ടു മാത്രമാണ്‌. യഥാര്‍ഥവിശ്വാസവും തൗഹീദും പഠിച്ചുകൊണ്ടുള്ള ചികിത്സയാണ്‌ ഇത്തരക്കാരില്‍ ചെയ്യേണ്ടത്‌'' (ഹഖീഖതുത്തൗഹീദ്‌ പേജ്‌ 138).
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews