ആഇശ(റ)യുടെ ധാരണപ്പിശകും മരണപ്പെട്ടവരുടെ കേള്‍വിശക്തിയും

എ അബ്‌ദുസ്സലാം സുല്ലമി 

ഖുബൂരികള്‍ എഴുതുന്നു: ``കേള്‍ക്കുന്നു എന്ന പദമുള്‍ക്കൊള്ളുന്ന ഇബ്‌നു ഉമര്‍(റ)ന്റേതല്ലാത്ത ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ കാണുന്നുവെന്നതാണ്‌ ആഇശ(റ)യുടേത്‌ ധാരണപ്പിശകാണെന്ന്‌ പണ്ഡിത ഭൂരിപക്ഷം വിധിക്കാന്‍ കാരണം (സുന്നിവോയ്‌സ്‌ 2012 മാര്‍ച്ച്‌ 1-15, പേജ്‌ 25, ആഇശ (റ)യും മരണാനന്തര കേള്‍വിയും). ``മഹതി അങ്ങനെ ധരിച്ചതാണ്‌. മഹാഭൂരിപക്ഷം സ്വഹാബത്തും ഉലമാക്കളും അഭിപ്രായപ്പെട്ടതിന്‌ വിരുദ്ധമാണ്‌ ആഇശ(റ)യുടെ നിലപാടിന്റെ പ്രത്യക്ഷ രൂപം. അതിനാല്‍ ഭൂരിപക്ഷാഭിപ്രായത്തെ സ്വീകരിക്കുകയാണ്‌ വേണ്ടത്‌ (അതേ പുസ്‌തകം, പേജ്‌ 24). 

ആദ്യമായി ഹദീസുകളുടെ പൂര്‍ണരൂപങ്ങള്‍ താഴെ വിവരിക്കുന്നു:


1. അബൂത്വല്‍ഹ: (റ) പറയുന്നു: ബദ്‌ര്‍ യുദ്ധ ദിവസം ഇരുപത്തിനാല്‌ ഖുറൈശി പ്രമാണിമാരുടെ ശവങ്ങള്‍ ഒരു പൊട്ടക്കിണറ്റില്‍ ഇടുവാന്‍ നബി(സ) കല്‌പിച്ചു. ഒരു ജനതയെ യുദ്ധത്തില്‍ പരാജയപ്പെടുത്തിയാല്‍ ആ യുദ്ധക്കളത്തില്‍ മൂന്നു ദിവസം താമസിക്കുക എന്നത്‌ നബി(സ)യുടെ പതിവായിരുന്നു. അപ്രകാരം ബദ്‌റില്‍ താമസിച്ചു മൂന്നാം ദിവസം യാത്രക്കുവേണ്ടി ഒട്ടകപ്പുറത്ത്‌ ഒട്ടകക്കട്ടില്‍ വെച്ചുകെട്ടാന്‍ നബി(സ) ഉപദേശിച്ചു. അത്‌ കെട്ടിവെച്ചു. ശേഷം നബി(സ) നടക്കാന്‍ തുടങ്ങി. അനുചരന്മാര്‍ നബിയെ പിന്‍തുടര്‍ന്നു. നബി(സ) വാഹനത്തില്‍ കയറാതെ നടക്കുന്നത്‌ കണ്ടപ്പോള്‍ അവിടുന്നു മലമൂത്ര വിസര്‍ജനം ഉദ്ദേശിക്കുന്നുണ്ടായിരിക്കണമെന്ന്‌ അനുചരന്മാര്‍ക്കു തോന്നി. ഖുറൈശി നേതാക്കന്മാരെ ഖബറടക്കം ചെയ്‌ത കിണറ്റിന്‍ കരയിലെത്തിയപ്പോള്‍ അവരുടെയും അവരുടെ പിതാക്കളെയും പേരെടുത്ത്‌ വിളിച്ചുകൊണ്ട്‌ ഇന്നവന്റെ മകന്‍ ഇന്നവനേ! അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിച്ചുകൊണ്ട്‌ ജീവിച്ചിരുന്നുവെങ്കില്‍ നന്നായിരുന്നേനെയെന്ന്‌ ഇപ്പോള്‍ നിങ്ങള്‍ക്ക്‌ തോന്നുന്നുണ്ടോ? ഞങ്ങളുടെ നാഥന്‍ വാഗ്‌ദാനം ചെയ്‌തത്‌ സത്യമായി തന്നെ ഞങ്ങള്‍ക്ക്‌ അനുഭവപ്പെട്ടുകഴിഞ്ഞു. അതേ പ്രകാരം നിങ്ങളുടെ നാഥന്‍ നിങ്ങള്‍ക്ക്‌ നല്‌കിയ താക്കീതും സത്യമായി അനുഭവപ്പെട്ടു കഴിഞ്ഞോ? ഉമര്‍(റ) ചോദിച്ചു: പ്രവാചകരേ! ആത്മാവില്ലാത്ത ശരീരങ്ങളോട്‌ താങ്കള്‍ സംസാരിച്ചിട്ടെന്തു ഫലം? നബി(സ) അരുളി: മുഹമ്മദിന്റെ ആത്മാവിനെ നിയന്ത്രിക്കുന്നവര്‍ തന്നെയാണ്‌ സത്യം. എന്റെ സംസാരത്തെ കേള്‍ക്കാന്‍ അവര്‍ക്കുള്ള കഴിവ്‌ നിങ്ങള്‍ക്കില്ല (ബുഖാരി 3976).

മറ്റൊരു നിവേദനത്തില്‍ `മരണപ്പെട്ടവരെ നിങ്ങള്‍ വിളിക്കുകയാണോ എന്ന്‌ പറയപ്പെട്ടു'' എന്നാണ്‌. അപ്പോള്‍ നബി(സ) അരുളി. അവരേക്കാള്‍ കേള്‍ക്കുവാന്‍ നിങ്ങള്‍ക്ക്‌ സാധ്യമല്ല. എങ്കിലും അവര്‍ മറുപടി പറയുകയില്ല (ബുഖാരി 1370). (മുസ്‌ലിം 2873) നബിയുടെ സ്വഹാബിമാരില്‍ ഒരു വിഭാഗം ചോദിച്ചു എന്നാണ്‌ മറ്റൊരു നിവേദനത്തില്‍ (ബുഖാരി 4026) ഉമര്‍(റ) നബി(സ)യുടെ ഈ സംസാരം കേട്ടപ്പോള്‍ ഇപ്രകാരം ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ മൂന്ന്‌ ദിവസത്തിനു ശേഷം നിങ്ങള്‍ അവരോട്‌ സംസാരിക്കുകയാണോ? അവര്‍ കേള്‍ക്കുമോ? അല്ലാഹു പറയുന്നു: (നീ മരണപ്പെട്ടവരെ കേള്‍പ്പിക്കുകയില്ല) എന്ന്‌. നബി(സ) അരുളി: ``എന്റെ ആത്മാവിനെ നിയന്ത്രിക്കുന്നവന്‍ തന്നെയാണ്‌ സത്യം. അവരേക്കാള്‍ ഞാന്‍ പറയുന്നതിനെ നിങ്ങള്‍ കേള്‍ക്കുകയില്ല (അഹമ്മദ്‌: ഫത്‌ഹുല്‍ ബാരി, 9-219). ഈ സംഭവത്തെ സംബന്ധിച്ച്‌ രണ്ട്‌ അഭിപ്രായമാണ്‌ സ്വഹാബിമാര്‍ക്കിടയില്‍ ഉണ്ടായിരുന്നത്‌.

 1. മരണപ്പെട്ടവര്‍ കേള്‍ക്കുകയും ഉപകാരം ചെയ്യുകയും ചെയ്യുമെന്നതിന്‌ ഖുബൂരികള്‍ തെളിവ്‌ പിടിക്കുകയും ദുര്‍വ്യാഖ്യാനം ചെയ്യുകയും ചെയ്യുന്ന ആയത്തുകള്‍ ഇറങ്ങിയ ശേഷമാണ്‌ ഈ സംഭവം നടക്കുന്നത്‌. ആയത്തുകള്‍ ഓതിക്കൊണ്ട്‌ തന്നെ. ഉമര്‍(റ) ഇവിടെ മരണപ്പെട്ടവര്‍ കേള്‍ക്കുകയില്ലെന്ന്‌ നബി(സ) യോടു പറയുന്നു. അപ്പോള്‍ സ്വഹാബിവര്യന്മാര്‍ എല്ലാം തന്നെ വിശുദ്ധ ഖുര്‍ആനില്‍ നിന്ന്‌ മനസ്സിലാക്കിയത്‌ മരണപ്പെട്ടവര്‍ കേള്‍ക്കുകയില്ല എന്നു തന്നെയാണ്‌. അവരുടെ ഈ വിശ്വാസത്തെയും അടിയുറച്ച അറിവിനെയും നബി(സ) ഇവിടെ എതിര്‍ക്കുന്നില്ല. ഖുബൂരികള്‍ ഓതുന്ന ഒരൊറ്റ ആയത്തും നബി(സ) അവരെ ഓതിക്കേള്‍പ്പിച്ച്‌ മരണപ്പെട്ടവര്‍ കേള്‍ക്കുമെന്ന്‌ പ്രഖ്യാപിക്കുന്നുമില്ല. ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ധാരാളം ഹദീസുകളില്‍ അല്‍ആന (ഇപ്പോള്‍) ഞാന്‍ പറയുന്നത്‌ അവര്‍ കേള്‍ക്കും എന്ന്‌ പറയുന്നത്‌ കാണാം. ഇതിന്റെ കാരണം നാം ഉദ്ധരിച്ച ആദ്യത്തെ ഹദീസില്‍ തന്നെ പറയുന്നതു കാണാം. അതിനെ വെട്ടിമാറ്റിയാണ്‌ ഇവര്‍ ലേഖനം തയ്യാറാക്കിയത്‌. സുന്നിവോയ്‌സില്‍ അതിനെ സംബന്ധിച്ച്‌ ഒരക്ഷരവും എഴുതുന്നില്ല.

ഇവര്‍ ക്രൂരമായി വെട്ടിമാറ്റിയ പ്രസ്‌തുത ഭാഗം കാണുക: ``ഖത്താദ(റ) പറയുന്നു: അല്ലാഹു അവര്‍ക്ക്‌ ജീവന്‍ നല്‌കിയിരുന്നു. നബി(സ) യുടെ സംസാരത്തെ അവരെ കേള്‍പ്പിക്കുവാന്‍ വേണ്ടിയും അവര്‍ക്ക്‌ ഒരു നിന്ദ്യതയും ഖേദവും ശിക്ഷയും ആയിത്തീരുവാന്‍ വേണ്ടിയും. (ബുഖാരി 3976) ഞാന്‍ പറയുന്നത്‌ ഇപ്പോള്‍ അവര്‍ കേള്‍ക്കുമെന്ന്‌ പറഞ്ഞതിന്റെ ഉദ്ദേശ്യം ബാഹ്യമായ കേള്‍വി തന്നെയാണെന്ന്‌ പറയുന്ന സ്വഹാബിമാരും മറ്റും അഭിപ്രായപ്പെടുന്നത്‌ അല്ലാഹു അവരെ തല്‌ക്കാലം ജീവിപ്പിച്ചതുകൊണ്ടാണ്‌ എന്നാണ്‌. ഇതു പ്രവാചകന്റെ ഒരു മുഅ്‌ജിസത്തായിരുന്നു. മൂസാനബി(അ) ഒരു പശുവിനെ അറുക്കുവാന്‍ നിര്‍ദേശിച്ച്‌ മരണപ്പെട്ട മനുഷ്യനെ അതിന്റെ ചില ഭാഗങ്ങള്‍ കൊണ്ട്‌ അടിച്ചപ്പോള്‍ അയാള്‍ ജീവിച്ച്‌ കൊലയാളിയെക്കുറിച്ച്‌ വര്‍ത്തമാനം പറഞ്ഞതുപോലെ.

 2. ``ഞാന്‍ പറയുന്നത്‌ നിങ്ങളേക്കാള്‍ അവര്‍ കേള്‍ക്കുന്നുണ്ടെന്ന്‌ നബി(സ) പറഞ്ഞതിന്റെ ഉദ്ദേശ്യം ബര്‍സഖിയായ ലോകത്ത്‌ അവരുടെ ആത്മാക്കള്‍ അറിയുന്നുണ്ട്‌ എന്ന ആശയത്തിലാണ്‌. ഇപ്രകാരം ആഇശ(റ) ഈ സംഭവത്തെ വ്യാഖ്യാനിക്കുന്നു. `അല്ലാഹു സത്യം' എന്ന്‌ പറഞ്ഞുകൊണ്ടാണ്‌ ഉമ്മുല്‍ മുഅ്‌മിനീന്‍ ഇപ്രകാരം വ്യാഖ്യാനിക്കുന്നത്‌. അതിനാല്‍ നബി(സ)യില്‍ നിന്ന്‌ ഇത്‌ അവര്‍ കേട്ടതാണെന്ന്‌ ഉറപ്പാണ്‌. നബി(സ)ക്ക്‌ ഹിറാ ഗുഹയില്‍ നിന്ന്‌ വഹ്‌യ്‌ ലഭിച്ച സംഭവവും മറ്റും ആഇശ(റ) യാണ്‌ ഉദ്ധരിക്കുന്നത്‌. ഈ സന്ദര്‍ഭത്തില്‍ ആഇശ(റ) ജനിക്കുക പോലും ചെയ്‌തിട്ടില്ല. ഇത്‌ ആഇശ(റ)യുടെ ഹദീസിനെ ദുര്‍ബലമാക്കുന്നില്ല. അവരുടെ വ്യക്തിപരമായ അഭിപ്രായമാക്കുന്നുമില്ല.

ആഇശ(റ) യുടെ പ്രസ്‌താവനകള്‍ കാണുക.

 1. മരണപ്പെട്ടവരുടെ മേല്‍ ജീവിച്ചിരിക്കുന്നവര്‍ കരഞ്ഞാല്‍ മരണപ്പെട്ടവര്‍ ശിക്ഷിക്കുമെന്ന്‌ നബി(സ) പറഞ്ഞതായി ഇബ്‌നു ഉമര്‍(റ) പ്രസ്‌താവിച്ചത്‌ ആഇശ(റ) കേട്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു. ഇബ്‌നു ഉമര്‍(റ)ന്‌ പിഴവ്‌ സംഭവിച്ചതാണ്‌. തീര്‍ച്ചയായും നബി(സ) പറഞ്ഞത്‌ മരണപ്പെട്ടവരോട്‌ നമ്മള്‍ പറഞ്ഞു. കുടുംബം കരയുമ്പോള്‍ അയാളുടെ കുറ്റങ്ങള്‍ കാരണം അയാള്‍ ശിക്ഷിക്കപ്പെടുമായിരിക്കും എന്നാണ്‌. ഇത്‌ നബി(സ)യുടെ വചനം പോലെയാണ്‌. തീര്‍ച്ചയായും അല്ലാഹുവിന്റെ ദൂതന്‍ ബദ്‌റിലെ കിണറിന്റെ അടുത്തുനിന്നു. അതില്‍ ബഹുദൈവ വിശ്വാസികളുടെ വധിക്കപ്പെട്ട ശവങ്ങള്‍ ഉണ്ടായിരുന്നു. നബി(സ) അവരോട്‌ പറയാന്‍ ഉദ്ദേശിച്ചത്‌ എല്ലാം പറഞ്ഞു. മരണപ്പെട്ടവര്‍ കേള്‍ക്കുമോ എന്ന്‌്‌ ചോദിക്കപ്പെട്ടപ്പോള്‍ നബി(സ) അരുളിയത്‌ ഞാന്‍ പറയുന്നത്‌ അവര്‍ കേള്‍ക്കുമെന്നല്ല. തീര്‍ച്ചയായും ഞാന്‍ പറയുന്നത്‌ അവരുടെ ആത്മാക്കള്‍ അറിയുന്നുണ്ടെന്നാണ്‌. സത്യമായിരുന്നുവെന്ന്‌. ശേഷം ആഇശ(റ) ഓതി (മരണപ്പെട്ടവരെ നീ കേള്‍പ്പിക്കുകയില്ല). (ഖബറാളികളെയും നീ കേള്‍പ്പിക്കുകയില്ല). (ബുഖാരി 3979, 1371, മുസ്‌ലിം 932)

 2. ഇബ്‌നു ഉമര്‍(റ) നിവേദനം: നബി(സ) ബദ്‌റിലെ ഖലീബിന്റെ അടുത്തുനിന്നു. ശേഷം അവിടുന്നു പറഞ്ഞു: നിങ്ങളുടെ രക്ഷിതാവ്‌ നിങ്ങളോട്‌ വാഗ്‌ദാനം ചെയ്‌തത്‌ സത്യമാണെന്ന്‌ നിങ്ങള്‍ കണ്ടുവോ? ശേഷം നബി(സ) പറഞ്ഞു: തീര്‍ച്ചയായും അവര്‍ ഇപ്പോള്‍ (അല്‍ആന) ഞാന്‍ അവരോടു പറഞ്ഞിരുന്നത്‌ സത്യമാണെന്ന്‌ കേള്‍ക്കുന്നുണ്ട്‌. ആഇശ(റ)യോട്‌ ഇത്‌ പറയപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞു. തീര്‍ച്ചയായും നബി(സ) പറഞ്ഞത്‌ ഇപ്പോള്‍ ഞാന്‍ അവരോടു പറഞ്ഞിരുന്നത്‌ അവര്‍ അറിയുന്നുണ്ടെന്ന്‌ മാത്രമാണ്‌. ശേഷം ആഇശ(റ) പാരായണം ചെയ്‌തു (മരണപ്പെട്ടവരെ തീര്‍ച്ചയായും നീ കേള്‍പ്പിക്കുകയില്ല). (ബുഖാരി ഹ. നമ്പര്‍ 3980) ഇബ്‌നു ഹജര്‍(റ) എഴുതുന്നു: മരണപ്പെട്ടവര്‍ എന്നതിന്റെ ഉദ്ദേശ്യത്തിലും ഖബറാളികളെ നീ കേള്‍പ്പിക്കുകയില്ല എന്നതിന്റെ ഉദ്ദേശ്യത്തിലും വ്യാഖ്യാതാക്കള്‍ ഭിന്നിക്കുന്നു. ആഇശ(റ) ഈ സൂക്തങ്ങളെ അവയുടെ യഥാര്‍ഥ പ്രയോഗത്തിന്റെ മേല്‍ വഹിക്കുന്നു. ഇത്‌ അവര്‍ ഒരു അടിസ്ഥാന തത്വമാക്കുകയും ചെയ്‌തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ പറയുന്നത്‌ നിങ്ങള്‍ കേള്‍ക്കുന്നതിനേക്കാള്‍ അവര്‍ കേള്‍ക്കും'' എന്ന നബി(സ)യുടെ വചനത്തെ അവര്‍ വ്യാഖ്യാനിച്ചു. ഇതു തന്നെയാണ്‌ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം (ഫത്‌ഹുല്‍ ബാരി 9-223).

 മരണപ്പട്ട വിഗ്രഹാരാധകന്മാരും കേള്‍ക്കുമെന്നാണ്‌ ഖുബൂരികളുടെ ജല്‌പനപ്രകാരം സ്ഥിരപ്പെടുക. അവരെയും വിളിച്ച്‌ സഹായം തേടുമോ? ജീവിച്ചിരിക്കുന്ന അമുസ്‌ലികളോട്‌ നിങ്ങള്‍ സഹായം തേടാറുണ്ട്‌. എന്നാല്‍ എന്തുകൊണ്ട്‌ മരണപ്പെട്ട അമുസ്‌ലിംകളോട്‌ സഹായം തേടുന്നില്ലേ? എന്ന്‌ ഏക ദൈവ വിശ്വാസികള്‍ ഇവരോടു ചോദിക്കുമ്പോള്‍ ഇവര്‍ പറയാറുള്ളത്‌ ഇപ്രകാരമാണ്‌. ``മരണപ്പെട്ടവര്‍ കേള്‍ക്കുന്നതും കാണുന്നതും ഉപകാരം ചെയ്യുന്നതും മുഅ്‌ജിസത്തിലൂടെയും കറാമത്തിലൂടെയുമാണ്‌. അമുസ്‌ലിംകള്‍ക്ക്‌ ഇവ ഇല്ലാത്തതിനാല്‍ അവര്‍ മരണപ്പെട്ടാല്‍ കേള്‍ക്കുകയോ കാണുകയോ ഉപകാരം ചെയ്യുകയോ ഇല്ല.'' ഈ ജല്‌പനത്തെയാണ്‌ ഇവര്‍ തന്നെ ഖണ്ഡിക്കുന്നത്‌. മുഹമ്മദ്‌ നബി(സ)തന്നെ പ്രസ്‌താവിച്ചിട്ടുണ്ടെന്നും അതു ബുഖാരി, മുസ്‌ലിം പോലെയുള്ള ഹദീസ്‌ ഗ്രന്ഥങ്ങളില്‍ പോലും വന്നിട്ടുണ്ടെന്നും പ്രഖ്യാപിച്ചുകൊണ്ട്‌ കൃഷ്‌ണനെയും രാമനെയും ഗുരുവായൂരപ്പനെയും ശബരിമല അയ്യപ്പനെയും കാളിദേവിയെയും മുത്തപ്പനെയും ഗണപതിയെയും വിളിച്ച്‌ തേടുന്നവര്‍ക്ക്‌ തെളിവുണ്ടാക്കുകയാണ്‌ ഖുബൂരികള്‍ ചെയ്യുന്നത്‌. വല്ലാത്ത സുന്നത്ത്‌ ജുമാഅത്ത്‌?!
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews