താടിയുടെ മഹത്വം

പി കെ മൊയ്‌തീന്‍സുല്ലമി 

 ഒരു വ്യക്തിയെ സ്വര്‍ഗാവകാശിയാക്കുന്നത്‌ അവന്റെ ബാഹ്യമായ ജാടകളല്ല. മറിച്ച്‌ സത്യവിശ്വാസവും കര്‍മങ്ങളും മനശ്ശുദ്ധിയുമാണ്‌. നബി(സ) അക്കാര്യം നമ്മെ ബോധ്യപ്പെടുത്തുന്നു: ``അല്ലാഹു നോക്കുന്നത്‌ നിങ്ങളുടെ രൂപത്തിലേക്കോ ശരീരത്തിലേക്കോ അല്ല. മറിച്ച്‌ നിങ്ങളുടെ മനസ്സുകളിലേക്കും കര്‍മങ്ങളിലേക്കുമാണ്‌'' (മുസ്‌ലിം). നമ്മുടെ കര്‍മങ്ങള്‍ അല്ലാഹു സ്വീകരിക്കണമെങ്കില്‍ മനസ്സുകള്‍ ശുദ്ധമായിരിക്കണം. നാം അനുഷ്‌ഠിക്കുന്ന കര്‍മങ്ങള്‍ ഇഖ്‌ലാസോടെയാവണം. അസൂയ, കിബ്‌റ്‌, പക, പോര്‌ എന്നിവയില്‍ നിന്നെല്ലാം മനസ്സ്‌ മുക്തമായിരിക്കണം. അക്കാര്യം അല്ലാഹു ഉണര്‍ത്തുന്നുണ്ട്‌: ``തീര്‍ച്ചയായും (മനസ്സ്‌) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ ദുഷിപ്പിച്ചവന്‍ പരാജയപ്പെടുകയും ചെയ്‌തു.'' (അശ്ശംസ്‌ 9,10)  മൂസാനബി(അ) അല്ലാഹുവോട്‌ പ്രാര്‍ഥിച്ചത്‌ ഹൃദയ വിശാലതക്കു വേണ്ടിയായിരുന്നു: ``നാഥാ, എന്റെ ഹൃദയത്തിന്‌ വിശാലത നല്‍കണമേ?'' (ത്വാഹാ 25). നബി(സ)ക്ക്‌ അല്ലാഹു നല്‌കിയ പ്രധാനപ്പെട്ട ഒരനുഗ്രഹം അതായിരുന്നു. ``നിനക്ക്‌ നിന്റെ മനസ്സ്‌ നാം വിശാലമാക്കിത്തന്നില്ലയോ?'' (ശര്‍ഹ്‌ 1)

 ഒരാളെ സ്വര്‍ഗാവകാശിയാക്കുന്നത്‌ അയാളുടെ ത്യാഗമാണ്‌. സത്യവിശ്വാസവും സല്‍കര്‍മങ്ങളും മനശ്ശുദ്ധിയും നിലനിര്‍ത്തിപ്പോരുന്ന ഒരു വ്യക്തിക്ക്‌ നിരവധി ത്യാഗങ്ങള്‍ സഹിക്കേണ്ടിവരും. ഇഷ്‌ടപ്പെട്ട പലതും ത്യജിക്കേണ്ടി വരും. മറ്റുള്ളവര്‍ ത്യജിക്കുന്ന പലതും സ്വീകരിക്കേണ്ടിവരും. എന്നാല്‍ താടിയുടെ പിന്നില്‍ യാതൊരു ത്യാഗവുമില്ല. അതു സ്വയം വളരുന്ന അവസ്ഥയിലാണ്‌. നബി(സ)യുടെ കല്‌പനയും പ്രോത്സാഹനവും ആ വിഷയത്തില്‍ വന്നതിനാല്‍ താടിവെച്ചവന്‌ അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കുന്നതാണ്‌. ഇത്തരം കര്‍മപരമായ വിഷയങ്ങളില്‍ ഇജ്‌തിഹാദിന്‌ കഴിവുള്ള പണ്ഡിതന്മാര്‍ വ്യത്യസ്‌ത വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തിയതായി കാണാം. ഇമാം അഹ്‌മദുബ്‌നു ഹന്‍ബലിന്റെ അഭിപ്രായത്തില്‍ ഔറത്ത്‌ മുന്‍ദ്വാരവും പിന്‍ദ്വാരവും മാത്രമാണ്‌. വുദുവിന്റെ കാര്യത്തില്‍ കൊപ്‌ളിക്കലും മൂക്കില്‍ വെള്ളം കയറ്റി ചീറ്റലും നിര്‍ബന്ധമാണ്‌'' (ഫത്‌ഹുല്‍മുഈന്‍, പേജ്‌ 343). എന്നാല്‍ നാം മനസ്സിലാക്കിയതും പ്രവര്‍ത്തിച്ചുവരുന്നതും അതിനെതിരാണ്‌.

താടിവടിക്കല്‍ നിഷിദ്ധമാണെന്ന്‌ ഏതെങ്കിലും പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അതവരുടെ ഇജ്‌തിഹാദിയായ അഭിപ്രായങ്ങളാണ്‌. അവര്‍ക്ക്‌ ഇജ്‌തിഹാദിനുള്ള അറിവും അവകാശവുമുണ്ട്‌. ഇജ്‌തിഹാദിലൂടെ ഒരാളുടെ അഭിപ്രായത്തിന്‌ പിഴവു സംഭവിച്ചാലും അതിന്‌ ഒരു പ്രതിഫലമുണ്ടെന്നാണ്‌ നബി(സ) പറഞ്ഞിട്ടുള്ളത്‌. അതേയവസരത്തില്‍ ഹര്‍കത്തില്ലാത്ത അറബിഭാഷാ ഉദ്ധരണി വായിക്കാന്‍ പോലും അറിയാത്തവര്‍ കാര്യം മനസ്സിലാക്കാതെ ഒരു വിഷയത്തെ ഹറാമും ഹലാലുമാക്കുന്ന രീതിയോട്‌ യോജിക്കാനാവില്ല. മുന്‍കാല പണ്ഡിതന്മാര്‍ താടി ഒഴിവാക്കല്‍ നിഷിദ്ധമാണെന്ന്‌ അഭിപ്രായപ്പെടാന്‍ ചില കാരണങ്ങളുണ്ട്‌. അതിഥികളെ സല്‍ക്കരിക്കല്‍, താടിവളര്‍ത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ അറബികള്‍ ഇസ്‌ലാമിലേക്ക്‌ വരുന്നതിന്‌ മുമ്പുതന്നെ നിഷ്‌ഠ പുലര്‍ത്തിയിരുന്നു. താടി ഇസ്‌ലാമിലും ഒരു പുണ്യകര്‍മമാണെന്ന്‌ മനസ്സിലാക്കിയപ്പോള്‍ പിന്നെ തങ്ങളുടെ താടി ഒഴിവാക്കാതിരിക്കുകയാണ്‌ അവര്‍ ചെയ്‌തത്‌. അങ്ങനെയുള്ള ഒരു ധാരണയില്‍ നിന്നാണ്‌ ചില പണ്ഡിതന്മാര്‍ താടി ഒഴിവാക്കല്‍ നിഷിദ്ധമാണെന്ന്‌ ധരിച്ചുവെച്ചത്‌. താടി വളര്‍ത്താനും മൈലാഞ്ചിയിടാനും അതുപോലുള്ള പലതും ചെയ്‌ത്‌ അന്യമതക്കാരോട്‌ വിരുദ്ധമാകാന്‍ നബി(സ) കല്‌പിച്ചത്‌ മുസ്‌ലിംകളെ പ്രത്യേകം തിരിച്ചറിയാന്‍ വേണ്ടിയാണ്‌.

ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട സൂക്തങ്ങളോ?

എ അബ്‌ദുസ്സലാം സുല്ലമി 

 ``ചുരുക്കത്തില്‍ ഖുര്‍ആനില്‍ നസ്‌ഖ്‌ (ദുര്‍ബലമാക്കപ്പെട്ട സൂക്തം) ഉണ്ട്‌ എന്ന്‌ ചേകന്നൂരികള്‍ അംഗീകരിക്കുന്നില്ല എന്ന്‌ വ്യക്തമായില്ലേ? ഇനി ഈ വിഷയത്തില്‍ മടവൂരികള്‍ സ്വീകരിച്ചിരിക്കുന്ന നിലപാടും കൂടി നമുക്ക്‌ വിശകലനം ചെയ്യാം. മടവൂരി നേതാവ്‌ എഴുതുന്നത്‌ കാണുക: പരിശുദ്ധ ഖുര്‍ആനില്‍ ഒരു ആയത്ത്‌ പോലും ദുര്‍ബലമായത്‌ ഇല്ല തന്നെ. അവന്റെ വേദഗ്രന്ഥം ഇതില്‍ നിന്നെല്ലാം പരിശുദ്ധമാണ്‌ (ബുഖാരി പരിഭാഷ, അബ്‌ദുസ്സലാം സുല്ലമി, 2/761) (അല്‍ഇസ്വ്‌ലാഹ്‌ -2012 മെയ്‌, പേജ്‌ 29).
``കണ്ടല്ലോ! ഖുര്‍ആനില്‍ നസ്‌ഖുണ്ടോ (ദുര്‍ബലാക്കപ്പെട്ട സൂക്തം) എന്ന വിഷയത്തില്‍ ചേകനൂരികള്‍ പറഞ്ഞതു തന്നെയാണ്‌ മടവൂരികളും ആവര്‍ത്തിച്ചിരിക്കുന്നത്‌. രണ്ട്‌ വിഭാഗവും ഖുര്‍ആനിലെ നസ്‌ഖിനെ അംഗീകരിക്കുന്നില്ല.'' (പേജ്‌ 29) 

 കെ കെ സകരിയ്യ, എ പി അബ്‌ദുല്‍ഖാദിര്‍ മൗലവി, ജബ്ബാര്‍ മൗലവി, മുതലായവര്‍ക്ക്‌ എല്ലാം തന്നെ പല വിഷയത്തില്‍ വ്യക്തിപരമായ പല അഭിപ്രായങ്ങള്‍ ഉണ്ട്‌. ഈ അഭിപ്രായമെല്ലാം നവയാഥാസ്ഥിതികരുടെ പൊതുവായ അഭിപ്രായമായി ഇവര്‍ പരിഗണിക്കുമോ? ഇതാണ്‌ ഇവരോട്‌ ചോദിക്കാനുള്ളത്‌. ഞാന്‍ മടവൂരികളുടെ നേതാവാണ്‌ എന്നതും ഇവരുടെ ജല്‌പനമാണ്‌. യാതൊരു സ്ഥാനവും ഞാന്‍ വഹിക്കുന്നില്ല. `സത്യത്തിന്റെയും നീതിയുടെയും കൂടെ നില്‌ക്കണം, അവരെ സഹായിക്കണം, സ്വന്തം ശരീരത്തിനും മാതാപിതാക്കള്‍ക്കും കുടുംബത്തിനും എതിരായിരുന്നാലും' എന്ന ഖുര്‍ആന്റെ നിര്‍ദേശം അനുഷ്‌ഠിച്ചുകൊണ്ട്‌ യഥാര്‍ഥ മുജാഹിദുകളുമായി ഞാന്‍ പൊതുവായ നിലക്ക്‌ സഹകരിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. അവരുടെ എല്ലാ അഭിപ്രായങ്ങളും എനിക്ക്‌ സ്വീകാര്യമല്ല. എന്റേത്‌ അവര്‍ക്കും പല വിഷയങ്ങളിലും സ്വീകാര്യമല്ല താനും. മുജാഹിദ്‌ പ്രസ്ഥാനം പിളരുന്നതിന്റെ മുമ്പും ഈ അടിസ്ഥാന തത്വത്തെ ആദരിച്ചുകൊണ്ടാണ്‌ ഞാന്‍ മുജാഹിദായി ജീവിച്ചിരുന്നത്‌. എന്നെ പരിചയമുള്ളവര്‍ക്കെല്ലാം ഈ യാഥാര്‍ഥ്യം അറിയുന്നതാണ്‌. വിശുദ്ധ ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെടുന്ന സൂക്തങ്ങള്‍ ഉണ്ടെന്ന്‌ വിശ്വസിച്ചാല്‍ മാത്രമേ അഹ്‌ലുസ്സുന്നയുടെ പാതയില്‍ ജീവിക്കുന്നവനാവുകയുള്ളൂ എന്നതാണ്‌ നിയമമമെങ്കില്‍ ഭൂമിയില്‍ എത്ര മണല്‍ത്തരികള്‍ ഉണ്ടോ അത്രയും പ്രാവശ്യം ഞാന്‍ അഹ്‌ലുസ്സുന്നയുടെ പാതയില്‍ നിന്ന്‌ വ്യതിചലിച്ചവനാണെന്ന്‌ പ്രഖ്യാപിക്കുന്നു. വിശുദ്ധ ഖുര്‍ആനില്‍ ദുര്‍ബലമാക്കപ്പെട്ട സൂക്തങ്ങള്‍ ഇല്ലെന്ന്‌ പറയുന്ന പക്ഷം ഒരാള്‍ ചേകന്നൂരിയാകുമെന്നതില്‍ ഈ ലോകത്ത്‌ എത്ര നക്ഷത്രങ്ങള്‍ ഉണ്ടോ അത്രയും പ്രാവശ്യം ഞാന്‍ ചേകന്നൂരിയാണെന്നും പ്രഖ്യാപിക്കുന്നു.

നബി(സ)ക്കും പിശാചുബാധയോ?

പി കെ മൊയ്‌തീന്‍ സുല്ലമി 

 നബി(സ)ക്കു പോലും ശാരീരികദ്രോഹം വരുത്താന്‍ സിഹ്‌ര്‍ മൂലം പിശാചുക്കള്‍ക്ക്‌ സാധിക്കുമെന്നാണല്ലോ നവയാഥാസ്ഥിതികരുടെ വാദം. ഈ വിഷയത്തില്‍ വന്നിട്ടുള്ള ഹദീസിനെ നിലനിര്‍ത്തിക്കൊണ്ടു തന്നെ ഒരു നിരൂപണമാണ്‌ ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. അഥവാ സിഹ്‌ര്‍ മുഖേനയോ മറ്റേതെങ്കിലും കാരണത്താലോ സത്യവിശ്വാസികള്‍ക്കും പ്രവാചകനും പിശാചുബാധയുണ്ടാകുമെന്ന വാദം വിശുദ്ധഖുര്‍ആനുമായും മുതവാതിറായ ഹദീസുകളുമായും പൊരുത്തപ്പെടുന്നുണ്ടോ എന്നതാണ്‌ ഇവിടെ ചര്‍ച്ചയ്‌ക്കു വിധേയമാക്കുന്നത്‌. പിശാചുക്കള്‍ക്ക്‌ മനുഷ്യവര്‍ഗത്തെ ശാരീരികമായി ദ്രോഹിക്കാന്‍ സാധ്യമല്ലെന്നും മറിച്ച്‌ അവരെ തെറ്റുകളിലേക്ക്‌ പ്രേരിപ്പിക്കുക എന്നതാണ്‌ അവന്റെ പ്രവര്‍ത്തന പരിധിയെന്നും അതിനുള്ള അധികാരവും കഴിവും മാത്രമേ പിശാചിന്‌ അല്ലാഹു നല്‍കിയിട്ടുള്ളൂവെന്നും മുമ്പ്‌ നിരവധി ലേഖനങ്ങളിലൂടെ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ വിശദീകരിച്ചിട്ടുള്ളതാണ്‌. എന്നാല്‍ ശാരീരികദ്രോഹം പോയിട്ട്‌ യഥാര്‍ഥ ഭക്തന്മാരെ വഴിതെറ്റിക്കാന്‍ പോലും പിശാചിന്‌ സാധ്യമല്ലാ എന്ന്‌ വിശുദ്ധഖുര്‍ആന്‍ സംശയത്തിന്നിടവരുത്താത്ത വിധം പഠിപ്പിക്കുന്നുണ്ട്‌.

``തീര്‍ച്ചയായും എന്റെ അടിമകളുടെ മേല്‍ നിനക്ക്‌ യാതൊരു അധികാരവുമില്ല. നിന്നെ പിന്‍പറ്റിയ വഴിപിഴച്ചവരുടെ മേലല്ലാതെ.'' (ഹിജ്‌റ്‌ 42). ``നിന്റെ പ്രതാപമാണ്‌ സത്യം, അവരെ മുഴുവന്‍ ഞാന്‍ വഴിപിഴപ്പിക്കുക തന്നെ ചെയ്യും. അവരില്‍ നിന്റെ നിഷ്‌കളങ്കരായ ദാസന്മാരെ ഒഴികെ.'' (സ്വാദ്‌ 82,83)

 മേല്‍വചനങ്ങള്‍ വ്യക്തമാക്കുന്നത്‌ സത്യവിശ്വാസികളെ വഴിപിഴപ്പിക്കാന്‍ പിശാചിന്‌ ഒരിക്കലും സാധ്യമല്ല എന്നാണ്‌. എന്നാല്‍ പിശാച്‌ അവരെ വഴിതെറ്റിക്കാന്‍ പരമാവധി ശ്രമം നടത്തും. പ്രസ്‌തുത സന്ദര്‍ഭത്തില്‍ ഭക്തിയും ദൈവസ്‌മരണയും കാരണത്താല്‍ അല്ലാഹു അവര്‍ക്ക്‌ പിശാചിന്റെ ശര്‍റില്‍ നിന്നും കാവല്‍നല്‌കും. അല്ലാഹു പറയുന്നു: ``തീര്‍ച്ചയായും സൂക്ഷ്‌മത പാലിക്കുന്നവരെ പിശാചില്‍ നിന്നുള്ള വല്ല ദുര്‍ബോധനവും ബാധിച്ചാല്‍ അവര്‍ അല്ലാഹുവിനെക്കുറിച്ച്‌ ഓര്‍മിക്കുന്നതാണ്‌. അപ്പോഴതാ അവര്‍ ഉള്‍ക്കാഴ്‌ചയുള്ളവരായിത്തീരുന്നു'' (അഅ്‌റാഫ്‌ 201). ഈ വചനത്തിന്റെ താല്‌പര്യം ഇതാണ്‌: സത്യവിശ്വാസികളായ അടിമകളുടെ മനസ്സില്‍ പിശാച്‌ വല്ല ദുഷ്‌പ്രേരണയും ചെലുത്തുന്നപക്ഷം അവര്‍ അല്ലാഹുവിനെ ഭയപ്പെടുകയും അവനെ ഓര്‍ത്തുകൊണ്ടും അവരതില്‍ നിന്നും മാറിനില്‌ക്കുന്നു. നിഷേധികളും ഈമാനില്ലാത്തവരും പിശാചിന്റെ ദുഷ്‌പ്രേരണയ്‌ക്കു വഴങ്ങി തെറ്റില്‍ അകപ്പെടുന്നു.

മുജാഹിദ് പ്രസ്ഥാനത്തില്‍ സംഭവിക്കുന്നത്

സകരിയ്യ ഗ്രൂപ്പിനെതിരെ അബ്ദുല്‍ റഹ്മാന്‍ ഇരിവേറ്റി മാധ്യമത്തില്‍ (01/07/2012) എഴുതിയ കുറിപ്പ്






സിഹ്‌ര്‍ ശാരീരികദ്രോഹം വരുത്തുമെന്നോ?


പി കെ മൊയ്‌തീന്‍ സുല്ലമി

സിഹ്‌റിനെ നിരവധി ഇനങ്ങളായി പണ്ഡിതന്മാര്‍ വേര്‍തിരിച്ചിരിക്കുന്നു. ഏഷണി പോലും ചില പണ്ഡിതന്മാര്‍ സിഹ്‌റിന്റെ ഇനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ സിഹ്‌റിനെ പ്രധാനമായും രണ്ട്‌ തരമായി വിശദീകരിക്കുന്നതായി മനസ്സിലാക്കാം. ഒന്ന്‌: ജാലവിദ്യയില്‍ ഉള്‍പ്പെടുന്ന സിഹ്‌ര്‍. മൂസാനബി(അ)യുടെ കാലഘട്ടത്തില്‍ മുഅ്‌ജിസിത്തിനെ പരാജയപ്പെടുത്താന്‍ ഉപയോഗിച്ച സിഹ്‌ര്‍ അതായിരുന്നു. ഇത്തരം സിഹ്‌റ്‌ കുഫ്‌റിലോ ശിര്‍ക്കിലോ അകപ്പെടുത്തുന്നതല്ലെങ്കിലും അസത്യത്തെ സത്യമായി തോന്നിപ്പിക്കുന്നു എന്നതിനാല്‍ കുറ്റകരം തന്നെയാണ്‌. 

അല്ലാഹുവിന്റെ ദൃഷ്‌ടാന്തങ്ങളെ പരാജയപ്പെടുത്താനാണ്‌ ഇവ ഉപയോഗപ്പെടുത്തിയത്‌ എന്നത്‌ കുറ്റത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ഇത്തരം മാജിക്കുകള്‍ക്കും ജാലവിദ്യകള്‍ക്കും എത്ര വലിയ ബുദ്ധിമാനെയും ചില തോന്നലുകളില്‍ വീഴ്‌ത്താന്‍ കഴിയും എന്നതില്‍ കവിഞ്ഞ്‌ ശാരീരികമായ യാതൊരു ദ്രോഹവും വരുത്താന്‍ സാധ്യമല്ല. ഫറോവയുടെ മാജിക്കുകാര്‍ അവരുടെ വടികളും കയറുകളും നിലത്തിട്ടപ്പോള്‍ അവചലിക്കുന്നതായി മൂസാനബി(അ)ക്ക്‌ തോന്നിയെന്നും മൂസാനബിക്ക്‌ മനസ്സില്‍ പേടി തോന്നിയെന്നും നീ പേടിക്കേണ്ട, നീ തന്നെയാണ്‌ വിജയിക്കാന്‍ പോകുന്നതെന്ന്‌ അല്ലാഹു അരുളിയെന്നും സൂറത്ത്‌ ത്വാഹാ 66, 67, 68 വചനങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്‌. മേല്‍പറഞ്ഞ സൂക്തങ്ങളില്‍ നിന്നും രണ്ടു കാര്യങ്ങള്‍ മനസ്സിലാക്കാം. ഒന്ന്‌: മാജിക്കാവുന്ന സിഹ്‌റിന്‌ ചില തോന്നലുകള്‍ ഉണ്ടാക്കാം എന്നല്ലാതെ ശാരീരികമായി ദ്രോഹം വരുത്താന്‍ സാധ്യമല്ല. രണ്ട്‌: ഇത്തരം മാജിക്കുകള്‍ യഥാര്‍ഥ്യമല്ലാത്തിനാലും അതിന്‌ നിലനില്‌പില്ലാത്തതിനാലും പരാജയപ്പെടും.

ഇരുളകറ്റിയ ഇസ്‌ലാഹീപ്രസ്ഥാനം


ശംസുദ്ദീന്‍ പാലക്കോട്‌

മതസമൂഹങ്ങളില്‍ കാണുന്ന മതവിരുദ്ധ പ്രവണതകളെ മതപ്രമാണങ്ങളുടെ സത്യശുദ്ധപാത കാട്ടി തിരുത്തുകയും നന്നാക്കിത്തീര്‍ക്കുകയും ചെയ്യുക എന്നതാണ്‌ ഇസ്വ്‌ലാഹ്‌ എന്ന പദം കൊണ്ട്‌ വിവക്ഷിക്കുന്നത്‌. പ്രവാചകന്മാര്‍ പോലും അവരുടെ പ്രബോധന ദൗത്യത്തിന്റെ വിശകലനവേളയില്‍ തങ്ങള്‍ നിര്‍വഹിക്കുന്നത്‌ ഇസ്വ്‌ലാഹീ പ്രവര്‍ത്തനമാണ്‌ എന്ന്‌ വിശേഷിപ്പിച്ചതായി ഖുര്‍ആന്‍ തന്നെ സാക്ഷ്യപ്പെടുത്തിയ ഭാഗം സുവിദിതമാണ്‌ (വി.ഖു 11:88, 7:56,85 കാണുക). മുന്‍കഴിഞ്ഞ പ്രവാചകന്മാരും അവരുടെ അനുയായികളും ജീവിച്ച ആദര്‍ശധന്യമായ സല്‍പന്ഥാവില്‍ നിന്ന്‌ അവരുടെ പിന്‍തലമുറ വ്യതിചലിക്കുമ്പോഴാണ്‌ ഇത്തരം ഇസ്‌ലാഹ്‌ പ്രസക്തമാകുന്നതും അനിവാര്യമാകുന്നതും.

അന്ത്യപ്രവാചകനായ മുഹമ്മദ്‌(സ) ഈ ലോകത്തോട്‌ വിടപറയുന്നതിന്‌ മുമ്പ്‌ ലോകാവസാനം വരെയുള്ള വിശ്വാസി സമൂഹത്തെ ശക്തമായ ഭാഷയില്‍ ഉണര്‍ത്തിയ കാര്യവും ഇസ്‌ലാഹ്‌ ഇസ്‌ലാമിക സമൂഹത്തില്‍ അഭംഗുരം നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയും നിലനില്‍ക്കുമെന്നുള്ള സൂചനയുമാണ്‌ നല്‌കുന്നത്‌. പ്രസിദ്ധമായ ആ പ്രവാചകവചനം ഇപ്രകാരമാണ്‌: ``രണ്ട്‌ കാര്യങ്ങള്‍ നിങ്ങളില്‍ ഉപേക്ഷിച്ചുകൊണ്ടാണ്‌ ഞാന്‍ പോകുന്നത്‌. അവ രണ്ടും മുറുകെ പിടിച്ച്‌ ജീവിച്ചാല്‍ നിങ്ങള്‍ വഴിപിഴക്കുകയില്ല. അല്ലാഹുവിന്റെ കിതാബും അവന്റെ പ്രവാചകന്റെ ചര്യയുമാകുന്നു അത്‌.'' ``നിങ്ങളുടെ അണപ്പല്ലുകൊണ്ട്‌ അവ കടിച്ചുപിടിക്കുക'' എന്ന്‌ നബി(സ) പറഞ്ഞതായും ഇതു സംബന്ധമായ ഹദീസിന്‌ ഒരു പാഠഭേദമുണ്ട്‌.

ദൈവവിധിയെ തോല്‍പിക്കുന്ന കണ്ണോ?

പി കെ മൊയ്‌തീന്‍ സുല്ലമി 

 അല്ലാഹു ഈ ലോകം സംവിധാനിച്ചിട്ട്‌ എത്ര വര്‍ഷമായി എന്ന്‌ കൃത്യമായി പറയാന്‍ സാധ്യമല്ല. എങ്കിലും കാലം മുന്നോട്ടുപോകുംതോറും പുതിയതായി പലതും നിര്‍മിക്കപ്പെടുകയും നിലനിന്നിരുന്ന പലതും നശിപ്പിക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്‌. പ്രകൃതി ദുരന്തങ്ങള്‍, അപകടങ്ങള്‍, തീവ്രവാദ ആക്രണങ്ങള്‍, യുദ്ധങ്ങള്‍ എന്നിവ മൂലം നശിപ്പിക്കപ്പെട്ടത്‌ കോടിക്കണക്കില്‍ ജനങ്ങളും അവരുടെ സമ്പത്തുക്കളുമാണ്‌. വിശുദ്ധഖുര്‍ആനും ചരിത്രയാഥാര്‍ഥ്യങ്ങളും ഇക്കാര്യം ബോധ്യപ്പെടുത്തുന്നുമുണ്ട്‌.

 എന്നാല്‍ കണ്ണേറു മൂലമോ നാക്കിന്റെ ശാപം കാരണമോ ഏതെങ്കിലും ഒരു സമൂഹമോ അവരുടെ സമ്പത്തുക്കളോ നശിപ്പിക്കപ്പെട്ടതായി തെളിയിക്കപ്പെട്ടിട്ടില്ല. കോടിക്കണക്കില്‍ രൂപ വിലമതിക്കുന്ന രമ്യഹര്‍മങ്ങളും പഴങ്ങളും ഫലങ്ങളും പ്രദാനം ചെയ്‌തുകൊണ്ടിരിക്കുന്ന തോട്ടങ്ങളുമെല്ലാം മനുഷ്യരുടെ കണ്ണേറും നാക്കുശാപവും പേറിക്കൊണ്ട്‌ അല്ലാഹുവിന്റെ സംരക്ഷണത്തില്‍ യാതൊരുവിധ കേടുപാടും കൂടാതെ നിലനില്‍ക്കുന്നു. അതേയവസരത്തില്‍ പോക്കരുടെ പറമ്പില്‍ രണ്ട്‌ തെങ്ങുകളുണ്ട്‌. അതിലൊന്ന്‌ നാക്കുശാപം കൊണ്ട്‌ കരിഞ്ഞുപോകുന്നു. രണ്ട്‌ റൂമുകള്‍ മാത്രമുള്ള മമ്മദിന്റെ കുടിലിന്റെ പടിഞ്ഞാറു ഭാഗം കണ്ണേറു തട്ടി പൊളിഞ്ഞുവീഴുന്നു. പിറ്റേന്ന്‌ മമ്മദ്‌ വീടിന്റെ മുന്‍വശത്ത്‌ യക്ഷിയുടെ പേക്കോലം തൂക്കിയിടുന്നു. പിന്നെ ഈ വീടിന്‌ യാതൊരുവിധ കണ്ണേറും സംഭവിച്ചിട്ടില്ല -ഇത്‌ യാതൊരുഅറിവുമില്ലാത്ത ഒരാളുടെ അന്ധവിശ്വാസമല്ല. മറിച്ച്‌, ഖുര്‍ആനും സുന്നത്തുമനുസരിച്ച്‌ ജീവിച്ചുകൊള്ളാം എന്ന്‌ പ്രതിജ്ഞയെടുത്ത സാക്ഷാല്‍ മുജാഹിദാണെന്ന്‌ വീരവാദം മുഴക്കുന്ന ഒരു വിഭാഗത്തിന്റെ കൂടി വാദമാണ്‌.
Related Posts Plugin for WordPress, Blogger...

Popular Posts

Total Pageviews